ന്യൂഡൽഹി: ഹുർമുസ് കടലിടുക്കിലൂടെ കൂടുതൽ എണ്ണ ടാങ്കറുകൾ സുരക്ഷിതമായി കടന്നുപോകാൻ തുടങ്ങിയതോടെ വെള്ളിയാഴ്ച ക്രൂഡ് ഓയിൽ വില കുറഞ്ഞു. ബ്രെന്റ്, ഡബ്ല്യു.ടി.ഐ ക്രൂഡ് ഓയിൽ വിലകളിൽ ഈ ആഴ്ച ഏകദേശം 7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 0.56 ശതമാനം ഇടിഞ്ഞ് ബാരലിന് 74.84 ഡോളറിലെത്തി. യു.എസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് (WTI) 0.50 ശതമാനം ഇടിഞ്ഞ് 71.56 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്.
യുദ്ധത്തിന് മുമ്പുള്ള സാഹചര്യത്തിലേക്ക് എത്തിയെന്ന് കമ്പനികൾ പറയുമ്പോഴും അതിനാനുപാതികമായി വില കുറക്കുന്നതിനെ കുറിച്ച് തീരുമാനമൊന്നും ഉണ്ടായിട്ടില്ല. എണ്ണക്ക് വില കൂടിയ സമയത്ത് സർക്കാർ ഇറക്കുമതി തീരുവയിൽ ഇളവ് നൽകിയിരുന്നു. അത് തിരിച്ചു പിടിക്കാനായിരിക്കും സർക്കാർ ആദ്യ ഘട്ടത്തിൽ ശ്രമിക്കുക. അതുകൊണ്ട് തന്നെ ഉടനെ ഇന്ധന വില കുറയാൻ സാധ്യത ഇല്ലെന്നാണ് വിലയിരുത്തൽ.
ഫെബ്രുവരിയിൽ യു.എസ്-ഇറാൻ യുദ്ധം ആരംഭിച്ച ശേഷം അടച്ച ഹുർമുസ് കടലിടുക്ക് വെടിനിർത്തൽ കരാറിനെത്തുടർന്ന് വീണ്ടും തുറന്നതോടെ എണ്ണ വിതരണം ഈ ആഴ്ച ഏറ്റവും ഉയർന്ന നിലയിലെത്തി. ഫെബ്രുവരി 28ന് സംഘർഷം പൊട്ടിപ്പുറപ്പെടുന്നതിന് മുൻപ്, ഈ തന്ത്രപ്രധാനമായ ജലപാതയിലൂടെ ദിവസവും ശരാശരി 125 കപ്പലുകൾ കടന്നുപോയിരുന്നു. നിലവിലെ ഇത് ശരാശരിയെക്കാൾ വളരെ താഴെയാണ്.
ഒമാന് സമീപം ചരക്ക് കപ്പലിന് നേരെ അജ്ഞാത പ്രൊജക്ടൈൽ ആക്രമണം ഉണ്ടായതിനെത്തുടർന്ന് എണ്ണ വില ഹ്രസ്വകാലത്തേക്ക് 2 ശതമാനത്തിലധികം ഉയർന്നിരുന്നു. ഇത് സമുദ്ര സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തി. ഹുർമുസ് കടലിടുക്കിലെ നിശ്ചിത പാതകൾക്ക് പുറത്തുകൂടി സഞ്ചരിക്കുന്ന കപ്പലുകളുടെ സുരക്ഷ ഉറപ്പുനൽകാനാവില്ലെന്ന് ഇറാനിയൻ അധികൃതരും മുന്നറിയിപ്പ് നൽകിയത് മേഖലയിലെ കപ്പൽ ഗതാഗതത്തിൽ അനിശ്ചിതത്വം വർധിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.