ബെർലിൻ: യു.എസ്, ഇസ്രായേൽ -ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിമാനസർവിസുകൾ വെട്ടിക്കുറച്ച് ആഗോള വിമാനക്കമ്പനികൾ. വേനൽക്കാല വിമാന ഷെഡ്യൂളിൽ നിന്ന് 20,000 ഹ്രസ്വ-ദൂര സർവീസുകൾ ഒഴിവാക്കുമെന്ന് ലോകത്തിലെ മുൻനിര എയർലൈനുകളിൽ ഒന്നായ ലുഫ്താൻസ അറിയിച്ചു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജെറ്റ് ഇന്ധന വില ഇരട്ടിയിലധികമായ സാഹചര്യത്തിലാണ് തീരുമാനം. ഇതിലൂടെ ഏകദേശം 40,000 ടൺ ജെറ്റ് ഇന്ധനം ലാഭിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.
കഴിഞ്ഞയാഴ്ച ലുഫ്താൻസ സിറ്റിലൈൻ റീജിയണൽ യൂണിറ്റ് അടച്ചുപൂട്ടുകയും ഇന്ധനം മാത്രം ഉപയോഗിക്കുന്ന 27 പഴയ വിമാനങ്ങളുടെ സർവീസ് നിർത്തിവെക്കുകയും ചെയ്തിരുന്നു. സംഘർഷം ആരംഭിച്ചതിന് ശേഷം ഇന്ധനവില കുതിച്ചുയർന്നതോടെ ലുഫ്താൻസ ഉൾപ്പെടെ ആഗോള വിമാനക്കമ്പനികളിൽ പലതും കടുത്ത നടപടികളിലേക്ക് നീങ്ങിയിരുന്നു. കൂടാതെ പൈലറ്റുമാരുടെയും ക്യാബിൻ ക്രൂവിന്റെയും ക്ഷാമവും ലുഫ്താൻസ നേരിടുന്നുണ്ട്.
120 വിമാന സർവിസുകൾ മേയ് അവസാനം വരെ ലുഫ്താൻസ ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു. വേനൽക്കാല ഷെഡ്യൂൾ ഏപ്രിൽ അവസാനമോ മേയ് ആദ്യവാരമോ പ്രഖ്യാപിക്കും. 2030 ആകുമ്പോഴേക്കും 4,000 അഡ്മിനിസ്ട്രേറ്റീവ് ജോലികൾ വെട്ടിക്കുറക്കാനും കൂടുതൽ ഹ്രസ്വദൂര വിമാന സർവീസുകൾ കുറഞ്ഞ ചെലവുള്ള യൂണിറ്റുകളിലേക്ക് മാറ്റാനുമുള്ള പദ്ധതിയും ലുഫ്താൻസക്കുണ്ട്.
20 വലിയ വിമാനക്കമ്പനികളിൽ ഒന്ന് ഒഴികെ മറ്റെല്ലാ കമ്പനികളും വിമാന സർവീസുകൾ വെട്ടിക്കുറച്ചതായി അനലിറ്റിക്സ് സ്ഥാപനമായ സിറിയം ലിമിറ്റഡ് പുറത്തിറക്കിയ ഡാറ്റയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.