ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുേമ്പാഴും ലോക്ഡൗണിലേക്ക് പോകാതെ നരേന്ദ്ര മോദി സർക്കാർ. വിവിധ കോണുകളിൽ നിന്ന് ലോക്ഡൗൺ എന്ന ആവശ്യം ശക്തമാകുേമ്പാഴും അതിനെയെല്ലാം പ്രതിരോധിച്ച് രാജ്യത്ത് കർശന നിയന്ത്രണം പ്രഖ്യാപിക്കാതെ മുന്നോട്ട് പോവുകയാണ് കേന്ദ്രസർക്കാർ. ബി.ജെ.പിയുടെ ചില സഖ്യകക്ഷികൾ തന്നെ ലോക്ഡൗൺ എന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട് . ഇതിന് പുറമേ ജോ ബൈഡെൻറ ആരോഗ്യ ഉപദേഷ്ടാവ് ലോക്ഡൗണല്ലാതെ ഇന്ത്യക്ക് മുന്നിൽ മറ്റ് മാർഗങ്ങളില്ലെന്ന് വ്യക്തമാക്കിയിരുന്നു.
പക്ഷേ, കഴിഞ്ഞ തവണ ഏർപ്പെടുത്തിയ ലോക്ഡൗൺ നരേന്ദ്ര മോദിയേയും ബി.ജെ.പി സർക്കാറിനും സൃഷ്ടിച്ച വെല്ലുവിളി ചില്ലറയല്ല. അന്തർ സംസ്ഥാന തൊഴിലാളികളുടെ പലായനം ഉൾപ്പടെ വലിയ പ്രതിസന്ധികളാണ് സർക്കാറിനെ കാത്തിരുന്നത്. ഇപ്പോൾ പശ്ചിമബംഗാളിലും കേരളത്തിലും തമിഴ്നാട്ടിലുമൊക്കെ നടന്ന തെരഞ്ഞെടുപ്പുകളിൽ നേരിട്ട തിരിച്ചടി നരേന്ദ്ര മോദിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിലെ പാളിച്ചകൾ വൻ വിമർശനങ്ങൾക്കാണ് ഇടയാക്കിയത്. ഇനി ഒരു ലോക്ഡൗൺ കൂടി പ്രഖ്യാപിച്ചാൽ അത് ജനരോഷത്തിന് കാരണമാവുമെന്ന് സർക്കാർ ആശങ്കപ്പെടുന്നു.
ഇന്ത്യയിലെ വ്യവസായികളുടെ സംഘടന അംഗങ്ങൾക്കിടയിൽ നടത്തിയ സർവേയിൽ ഭൂരിപക്ഷവും ലോക്ഡൗണിന് എതിരായിരുന്നു. കൂടുതൽ പേർക്ക് വാക്സിൻ നൽകി ഇപ്പോഴുണ്ടായ പ്രതിസന്ധിയെ മറികടക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. ഇനിയും ഒരു ലോക്ഡൗൺ സമ്പദ്വ്യവസ്ഥ താങ്ങില്ലെന്ന കൃത്യമായ മുന്നറിയിപ്പ് പല വ്യവസായികളും നൽകിയിട്ടുണ്ടെന്നാണ് സൂചന. ഇതും സമ്പൂർണ്ണ ലോക്ഡൗണിൽ നിന്ന് നരേന്ദ്ര മോദിയെ പിന്തിരിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.