കുവൈത്ത് സിറ്റി: ബ്രിട്ടനിലെ കുവൈത്ത് സോവറിന്‍ വെല്‍ത്ത് ഫണ്ട് ആസ്തി 2003ലെ 27 ബില്യൺ ഡോളറിൽ നിന്നും ഈ വര്‍ഷം 250 ബില്യൺ ഡോളറായി ഉയർന്നതായി കുവൈത്ത് ധനകാര്യ മന്ത്രി ഡോ. സാദ് അൽ ബറാക്ക് പറഞ്ഞു. ആഗോളതലത്തില്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും വെല്‍ത്ത് ഫണ്ട് സ്ഥിരമായ വളര്‍ച്ച കൈവരിക്കുന്നതായി അൽ ബറാക്ക് വ്യക്തമാക്കി.
കുവൈത്ത് ഇൻവെസ്റ്റ്മെന്റ് ഓഫിസ് (കെ.ഐ.ഒ) ജനറൽ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയാണ് ബ്രിട്ടനിലെ പരമാധികാര ധന ഫണ്ട് കൈകാര്യം ചെയ്യുന്നത്. മൂല്യത്തിന്റെ കാര്യത്തില്‍ ഗള്‍ഫ് മേഖലയിലെ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന ധനശേഖരമാണ് കുവൈത്തിന്റെ പരമാധികാര ധനഫണ്ട്. ജി.ഡി.പിയുമായുള്ള അനുപാതത്തിന്റെ അടിസ്ഥാനത്തിലും ഗള്‍ഫിലെ ഏറ്റവും വലിയ സോവറിന്‍ ഫണ്ട് ആണിത്. മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 500 ശതമാനത്തിലേറെയാണ് മൂല്യം.
വിദേശ രാജ്യങ്ങളിലെ കുവൈത്ത് നിക്ഷേപത്തിലും ഗണ്യമായ വളര്‍ച്ച കൈവരിച്ചതായി അധികൃതര്‍ പറഞ്ഞു. കുവൈത്ത് പരമാധികാര ധനഫണ്ടിന്റെ പകുതിയോളം നിക്ഷേപം അമേരിക്കന്‍ ധന വിപണിയില്‍ ബോണ്ടുകള്‍, ഓഹരികള്‍, തുടങ്ങിയ മറ്റ് സാമ്പത്തിക നിക്ഷേപങ്ങളിലാണ് നിക്ഷേപിച്ചിരിക്കുന്നത്.
1953 ഫെബ്രുവരിയിൽ സ്ഥാപിതമായ ലണ്ടനിലെ കുവൈത്ത് ഇൻവെസ്റ്റ്മെന്റ് ഓഫിസ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള പരമാധികാര സ്ഥാപനമാണ്. കുവൈത്ത് മിച്ച എണ്ണ വരുമാനം നിക്ഷേപിക്കുന്ന പ്രധാന സ്ഥാപനമാണിത്. ഓഫിസ് സ്ഥാപിച്ചതിന്റെ 70ാം വാർഷികത്തിൽ കഴിഞ്ഞ ദിവസം കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പങ്കെടുത്തിരുന്നു. പരിപാടിക്ക് മുന്നോടിയായി വ്യാവസായിക പങ്കാളിത്തം, നിക്ഷേപം എന്നിവ സംബന്ധിച്ച കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയും ബ്രിട്ടനും തമ്മിൽ ധാരണപത്രം ഒപ്പുവെക്കുകയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.