ദോഹ: ഇന്ത്യയിൽ എയർലൈൻ നടത്തുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ടാറ്റക്ക് കഴിഞ്ഞില്ലെങ്കിൽ മറ്റാർക്കും എയർ ഇന്ത്യയെ ഉന്നതിയിലെത്തിക്കാൻ സാധിക്കില്ലെന്നും എമിറേറ്റ്സ് പ്രസിഡന്റ് ടിം ക്ലാർക്. യുണൈറ്റഡ് എയർലൈൻ പോലെ വലുതാണ് എയർ ഇന്ത്യ.
ഇന്ത്യൻ ആഭ്യന്തര മാർക്കറ്റിലെ സാന്നിധ്യവും വിവിധ രാജ്യങ്ങളിലുള്ള പ്രവാസികളുടെ സാന്നിധ്യവും എയർ ഇന്ത്യയെ കരുത്തുറ്റ കമ്പനിയാക്കുന്നു. ഇതൊരു സ്വർണഖനിയാണെന്നും ക്ലാർക്ക് കൂട്ടിച്ചേർത്തു. അയാട്ടയുടെ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് എയർ ഇന്ത്യയെ കുറിച്ച് എമിറേറ്റ്സ് പ്രസിഡന്റ് പ്രസ്താവന നടത്തിയത്.
എയർ ഇന്ത്യ ടാറ്റക്ക് കൈമാറിയത് മികച്ച തീരുമാനമായിരുന്നു. 1959-60 കാലഘട്ടത്തിൽ ബോയിങ്ങിന്റെ 707 വിമാനം വാങ്ങിയ കമ്പനിയാണ് എയർ ഇന്ത്യ. അതേസമയം, ഇന്റർനാഷണൽ മാർക്കറ്റിൽ എമിറേറ്റ്സ് പോലുള്ള എയർലൈനുകൾക്കാണ് മേധാവിത്തമുള്ളത്. ഇന്ത്യയെ യുറോപ്പുമായി ബന്ധപ്പിക്കുന്നതിൽ എമിറേറ്റ്സിന് പ്രധാന പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികൂല സാഹചര്യത്തിലും ഇന്ത്യയിലെ പല സ്വകാര്യ വിമാന കമ്പനികളും മികച്ച പ്രവർത്തനം നടത്തുന്നുണ്ട്. ഉയർന്ന ഇന്ധനവിലയാണ് ഇന്ത്യയിലെ വിമാന കമ്പനികൾക്ക് മുന്നിലുള്ള പ്രധാന പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.