ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിന്‍െറ കെടുതികള്‍ വെളിപ്പെടുത്തി സാമ്പത്തിക സര്‍വേ. മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ച 7.6 ശതമാനത്തില്‍നിന്ന് ആറര ശതമാനമായി കുറയുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്‍റില്‍വെച്ച സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വളര്‍ച്ചയില്‍ ഒരു ശതമാനം ഇടിവുണ്ടാകുന്നതു വഴി സംഭവിക്കുന്ന ദേശീയനഷ്ടം ഒന്നര ലക്ഷം കോടി രൂപയായിരിക്കും. അടുത്ത ഏപ്രിലില്‍ പണഞെരുക്കം മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും, അസാധുവാക്കിയയത്ര നോട്ടുകള്‍ എത്രയും നേരത്തേ വിപണിയില്‍ തിരിച്ചത്തെിക്കുകയാണ് സമ്പദ്സ്ഥിതി സാധാരണ നിലയിലാക്കാനുള്ള പോംവഴിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പണം പിന്‍വലിക്കുന്നതിനുള്ള പരിധി എത്രയും പെട്ടെന്ന് നീക്കണം. ആഭ്യന്തര ഉല്‍പാദന വളര്‍ച്ചക്കും നോട്ട് പൂഴ്ത്തിവെക്കല്‍ മാറാനും ഉടന്‍ പുതിയ നോട്ടുകള്‍ ആവശ്യത്തിന് എത്തിക്കണം. നോട്ട് നിയന്ത്രണത്തിലൂടെയല്ല ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കേണ്ടത്. ഡിജിറ്റല്‍വത്കരണം ക്രമമായി, ആനുകൂല്യം നല്‍കി നടപ്പാക്കേണ്ട ഒന്നാണ്. നോട്ടിന്‍െറ രൂപത്തിലും ഡിജിറ്റല്‍ രൂപത്തിലുമുള്ള കറന്‍സിയുടെ ഉപയോഗത്തില്‍ ചെലവും നേട്ടവും തമ്മില്‍ സന്തുലനം വേണം. ഇതിനൊപ്പം ഭൂമിയും റിയല്‍ എസ്റ്റേറ്റും ജി.എസ്.ടിയില്‍ കൊണ്ടുവരുകയും നികുതിനിരക്ക് കുറക്കുകയും വേണം.
പുതിയ നോട്ട് എത്തുന്ന മുറക്ക് മൊത്ത ആഭ്യന്തര വളര്‍ച്ച അടുത്ത സാമ്പത്തികവര്‍ഷം 6.75 മുതല്‍ 7.5 ശതമാനത്തിലേക്ക് എത്തിയേക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. നല്ല മഴ കിട്ടിയതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ 1.2ല്‍നിന്ന് കാര്‍ഷിക വളര്‍ച്ച 4.1 ശതമാനത്തിലത്തെി. കയറ്റുമതിയില്‍ 0.7 ശതമാനം മാത്രമാണ് വര്‍ധന. വ്യവസായത്തില്‍ തിരിച്ചടിയാണ്.
വളര്‍ച്ച 7.4ല്‍നിന്ന് 5.2 ശതമാനമായി. സേവനമേഖല വളരാതെ 8.9 ശതമാനത്തില്‍ തുടര്‍ന്നു. നോട്ട് അസാധുവാക്കല്‍, ആഗോളീകരണത്തിലെ തിരിച്ചടി, ആഗോളതലത്തില്‍ വരുന്ന കാഴ്ചപ്പാടുകളിലെ മാറ്റം എന്നിവ ഇന്ത്യന്‍ സമ്പദ്ഘടനയെ ബാധിച്ചു. സ്വകാര്യനിക്ഷേപം വര്‍ധിപ്പിക്കുക, കയറ്റുമതിയുടെ തോത് പുന$സ്ഥാപിക്കുക, ബാങ്കുകളുടെ കിട്ടാക്കടം എന്നിവ വെല്ലുവിളികളാണ്.
സ്വകാര്യവത്കരണവും പരിഷ്കരണവും വിപുലപ്പെടുത്താന്‍ സര്‍വേ നിര്‍ദേശിക്കുന്നു. വ്യോമയാനം, ബാങ്കിങ്, രാസവളം എന്നീ മേഖലകളില്‍ കൂടുതല്‍ സ്വകാര്യവത്കരണം വേണം. പൊതുമേഖല സ്ഥാപനങ്ങള്‍ കൂടുതലായി സ്വകാര്യവത്കരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.