ന്യൂഡൽഹി: കിട്ടാക്കടം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ 250 കോടി രൂപക്കു മുകളിലുള്ള ബാങ്ക് വായ്പകൾ പ്രത്യേകം നിരീക്ഷിക്കുമെന്ന് കേന്ദ്രം.
രാജ്യത്തെ 21 പൊതുമേഖല ബാങ്കുകളുടെ മൂലധന അടിത്തറ ശക്തിപ്പെടുത്താൻ നടപ്പുവർഷം 88,000 കോടി രൂപ സമാഹരിക്കുന്നതടക്കം, ബാങ്കിങ് രംഗത്തെ പരിഷ്കരണ കർമരേഖയുടെ വിശദാംശങ്ങൾ ധനമന്ത്രി അരുൺ െജയ്റ്റ്ലി പുറത്തിറക്കി.
പൊതുമേഖല ബാങ്കുകളുടെ മൂലധന അടിത്തറ ശക്തിപ്പെടുത്താൻ 2.11 ലക്ഷം കോടി രൂപയുടെ പദ്ധതി കഴിഞ്ഞ ഒക്ടോബറിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു.
അതനുസരിച്ച് 15 വർഷം വരെ കാലാവധിയുള്ള 80,000 കോടി രൂപയുടെ ബോണ്ട് നടപ്പു സാമ്പത്തികവർഷം ഇറക്കും. ബജറ്റ് സഹായമായി 8139 കോടി രൂപ ലഭ്യമാക്കും. മൂലധനശേഷി വർധിപ്പിക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യക്ക് 8800 കോടി നൽകും. ബാങ്ക് ഒാഫ് ബറോഡക്ക് 5375 കോടി, യൂനിയൻ ബാങ്കിന് 4524 കോടി, യൂക്കോ ബാങ്ക് 6507 കോടി, പഞ്ചാബ് നാഷനൽ ബാങ്ക് 5473 കോടി എന്നിങ്ങനെ വെവ്വേറെ വിഹിതം നിശ്ചയിച്ചിട്ടുണ്ട്. ധനമന്ത്രാലയം രൂപപ്പെടുത്തിയ പരിഷ്കരണ പാക്കേജ് അംഗീകരിക്കുന്ന മുറക്കാണ് ബാങ്കുകൾക്ക് സഹായം ലഭിക്കുക.
മൂലധനശേഷി വർധിപ്പിക്കുന്നതിനൊപ്പം 30 കർമപദ്ധതികൾ അടങ്ങുന്ന പരിഷ്കരണ പാക്കേജാണ് മുന്നോട്ടുവെക്കുന്നത്. ബാങ്കിങ് സേവനം കൂടുതൽ ലഭ്യമാക്കാനും മികവുറ്റതാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.
ഒാരോ ഗ്രാമത്തിലും അഞ്ചു കി.മീറ്റർ പരിധിക്കുള്ളിൽ ബാങ്കിങ് സേവനം, ഇലക്ട്രോണിക് പണമിടപാടിൽ പണം ചോർന്നാൽ 10 ദിവസത്തിനകം റീഫണ്ട്, എ.ടി.എം ഇല്ലാത്ത ജില്ലകളിൽ സഞ്ചരിക്കുന്ന എ.ടി.എം തുടങ്ങി വിവിധ വാഗ്ദാനങ്ങളുണ്ട് പദ്ധതിയിൽ.
പൊതുമേഖല ബാങ്കുകളിൽ നിക്ഷേപകരുടെ പണം സുരക്ഷിതമായിരിക്കുെമന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.