ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞതിനെ തുടർന്ന് ഇന്ധന കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന പ്രത്യേക നികുതി (വിൻഡ്ഫാൾ ടാക്സ്) കേന്ദ്രം കുറച്ചു. പെട്രോൾ, ഡീസൽ, വിമാന ഇന്ധനം എന്നിവ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനും ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്ന അസംസ്കൃത എണ്ണക്കും തീരുവ കുറച്ചിട്ടുണ്ട്.
പെട്രോൾ കയറ്റുമതിക്ക് ലിറ്ററിന് ആറ് രൂപയും ഡീസൽ, വിമാന ഇന്ധനം എന്നിവക്ക് ലിറ്ററിൻമേൽ രണ്ടു രൂപയുമാണ് കുറച്ചത്. ആഭ്യന്തരമായി ഖനനം ചെയ്തെടുക്കുന്ന അസംസ്കൃത എണ്ണയുടെ തീരുവ ടണ്ണിന് 23,250ൽനിന്ന് 17,000ത്തിലേക്ക് കുറച്ചു. എണ്ണ ഖനന മേഖലയിലെ ഒ.എൻ.ജി.സി, വേദാന്ത, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികൾക്ക് നേട്ടമാണ് കേന്ദ്ര നടപടി.
പ്രത്യേക സാഹചര്യങ്ങളിൽ കമ്പനികൾക്കുണ്ടാകുന്ന അമിതലാഭത്തിൻമേൽ ചുമത്തുന്ന നികുതിയാണ് വിൻഡ്ഫാൾ. അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില കൂടിയപ്പോൾ കമ്പനികളുടെ കയറ്റുമതിയും കൂടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഈ മാസം ഒന്നുമുതൽ കേന്ദ്രം വിൻഡ്ഫാൾ നികുതി ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.