ന്യൂഡൽഹി: അടുത്തമാസം ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കുന്ന പുതിയ ബജറ്റിൽ സ്വർണനിക്ഷേപ അക്കൗണ്ട് തുടങ്ങാനുള്ള പദ്ധതി പ്രഖ്യാപിച്ചേക്കും. ബാങ്കുകളിൽ സ്വർണം സമ്പാദ്യമാക്കുന്ന സ്വർണ സേവിങ്സ് അക്കൗണ്ട് ഇടപാടുകാർക്ക് തുടങ്ങാം.
റിക്കറിങ് ഡെപ്പോസിറ്റ് പോലെ ക്രമമായി നിക്ഷേപം വളർത്താം. അതതു സമയത്തെ സ്വർണവിലയ്ക്ക് ആനുപാതികമായ യൂനിറ്റുകളായാണ് നിക്ഷേപം. ഏതു സമയത്തും യൂനിറ്റുകളായി പിൻവലിക്കാം. പിൻവലിക്കുന്ന സമയത്തെ സ്വർണത്തിന്റെ വിപണി വില ഇടപാടുകാരന് ലഭിക്കും. സ്വർണം വാങ്ങി നിക്ഷേപമെന്ന നിലയിൽ സൂക്ഷിക്കേണ്ടതില്ല.
സ്വർണ അക്കൗണ്ടിലെ നിക്ഷേപത്തിന് സോവറിൻ ഗോൾഡ് ബോണ്ടിന്റെ രീതിയിൽ പലിശ നൽകും. ബോണ്ടിന് ഇപ്പോൾ രണ്ടര ശതമാനമാണ് പലിശ. പുതിയ അക്കൗണ്ടിനെക്കുറിച്ച് പ്രമുഖ ബാങ്കുകളുടെ പ്രതിനിധികളും സർക്കാറുമായി ചർച്ച നടന്നിട്ടുണ്ട്. സേവിങ്സ് പദ്ധതിക്കൊപ്പം, ഡിജിറ്റൽ ഗോൾഡിന്റെ കാര്യത്തിൽ നിയന്ത്രണ മാർഗരേഖ കൊണ്ടുവരാനും ഉദ്ദേശ്യമുണ്ട്.
സ്വർണം വാങ്ങി സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന പ്രവണത നിരുത്സാഹപ്പെടുത്തുന്നതിനാണ് സ്വർണ സേവിങ്സ് അക്കൗണ്ട് തുടങ്ങുന്നത്. കോവിഡ് മൂലമുള്ള പണഞെരുക്കത്തിനിടയിൽ ഈ വഴിയിൽ ലഭിക്കുന്ന നിക്ഷേപം സർക്കാറിന്റെ വിവിധ പദ്ധതികൾക്ക് പ്രയോജനപ്പെടുത്താമെന്നും സ്വർണ ഇറക്കുമതി വഴിയുള്ള കറന്റ് അക്കൗണ്ട് കമ്മി കുറക്കാമെന്നും ഇതിനൊപ്പം സർക്കാർ കണക്കു കൂട്ടുന്നു. വർഷന്തോറും ശരാശരി 850 ടൺ സ്വർണം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്.
ആദായനികുതി ഇളവു പരിധി രണ്ടര ലക്ഷം രൂപയിൽ നിന്ന് ഉയർത്തിയേക്കുമെന്നും സൂചനയുണ്ട്. മാസ ശമ്പളക്കാരുടെ പ്രോവിഡന്റ് ഫണ്ടിലേക്കുള്ള നികുതിരഹിത നിക്ഷേപ പരിധി ഉയർത്തിയേക്കും. പ്രതിവർഷം അഞ്ചു ലക്ഷം രൂപ വരെയാണ് ഇപ്പോഴത്തെ പരിധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.