തൃശൂർ: ശനിയാഴ്ച കൂടി അവധിയാക്കി രാജ്യത്തെ ബാങ്കുകളിൽ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ച് ആക്കുന്നത് സംബന്ധിച്ച് ബാങ്ക് മാനേജ്മെന്റുകളുടെ ഏകോപന വേദിയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (ഐ.ബി.എ) ബാങ്ക് ജീവനക്കാരുടെ സംഘടനകളും ധാരണയിലേക്ക്.
ഇടപാടുകാർക്കുള്ള സേവന സമയവും ജോലി സമയവും കുറയാത്ത രീതിയിൽ പരിഹാരം ഉണ്ടായാൽ രണ്ട് ശനിയാഴ്ചകൾകൂടി അവധി നൽകി ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനം എന്നത് അനുകൂലമായി പരിഗണിക്കാമെന്ന് ഐ.ബി.എ വ്യക്തമാക്കി.
രാവിലെ അര മണിക്കൂർ നേരത്തെ പ്രവൃത്തി തുടങ്ങാൻ സംഘടനകളുടെ പ്രതിനിധികൾ സമ്മതം അറിയിച്ചു. വിഷയം വീണ്ടും ചർച്ച ചെയ്യാനും തുടർന്ന് കേന്ദ്ര സർക്കാറിന്റെ പരിഗണനക്ക് വിടാനുമാണ് ധാരണ. ഐ.ബി.എ പ്രതിനിധികളുമായി ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ്, നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് വർക്കേഴ്സ്, ഇന്ത്യൻ നാഷണൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ എന്നിവയുടെ പ്രതിനിധികളാണ് ചർച്ച നടത്തിയത്.
നിലവിൽ ഞായറാഴ്ചകളിലും രണ്ട്, നാല് ശനിയാഴ്ചയുമാണ് ബാങ്കുകൾക്ക് അവധി. രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയാണ് ഇപ്പോൾ പ്രവൃത്തി സമയം. ഇത് രാവിലെ 9.30 അല്ലെങ്കിൽ 9.25 മുതൽ ആക്കാൻ തയാറാണ് എന്നാണ് അറിയിച്ചത്. ഇക്കാര്യത്തിൽ ഐ.ബി.എയുമായി തത്വത്തിൽ ധാരണയിൽ എത്തിയതായി ബാങ്ക് ഓഫിസർമാരുടെയും ജീവനക്കാരുടെയും സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് (യു.എഫ്.ബി.യു) ദേശീയ കൺവീനർ എസ്.കെ. ബന്ദ്ലിഷ് വ്യക്തമാക്കുകയും ചെയ്തു. അതേസമയം, ജീവനക്കാരുടെ അഞ്ചാമത്തെ സംഘടനയായ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ബെഫി) പ്രതിനിധികളെ ഐ.ബി.എ-യു.എഫ്.ബി.യു ചർച്ചയിൽ പങ്കെടുപ്പിച്ചിട്ടില്ല. ബാങ്കിങ് മേഖലയിൽ ഒടുവിൽ നടപ്പാക്കിയ ശമ്പള പരിഷ്കരണ കരാറിൽ യോജിപ്പില്ലാത്തതിനാൽ ബെഫി ഒപ്പിട്ടിരുന്നില്ല. എന്നാൽ, ബെഫി അന്ന് ഉന്നയിച്ച പല വിഷയങ്ങളും ഉയർത്തി ഇതര സംഘടനകൾ പ്രക്ഷോഭത്തിലേക്ക് ഇപ്പോൾ നീങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.