ചലഞ്ചുകളുടെ കാലമാണല്ലോ. എന്തിനും ഏതിനും ചലഞ്ചാണ് സോഷ്യൽ മീഡിയയിൽ. എന്നാൽ, ഒരു കൂട്ടം ടെക്കികൾ സോഷ്യൽ മീഡിയയിൽ ഒരു ചലഞ്ചുമായി എത്തി. സംഭവം ക്ലിക്കായി. ടെക്കികൾക്ക് പിന്തുണ അറിയിച്ച് രാഷ്ട്രീയ, സിനിമ, സാംസ്കാരിക രംഗത്തുള്ളവരും രംഗത്തെത്തി. ചലഞ്ച് എന്താണെന്ന് അറിയണ്ടേ, ‘അടുക്കളത്തോട്ടം’. ഇപ്പോൾ ഒരു അടുക്കളത്തോട്ടം വിപുലീകരിച്ച് വൻ കൃഷിത്തോട്ടമായി. ഫേസ്ബുക്കിൽ പേജും തുടങ്ങി.
തുടക്കം
കോവിഡ് -19 വ്യാപകമായതിനെ തുടർന്ന് ഐ.ടി കമ്പനികളെല്ലാം വർക് ഫ്രം ഹോമാക്കി മാറ്റി. എന്നാൽ, കൊച്ചിയിലെ റൈസം ടെക് എന്ന കമ്പനിയുടെ മേധാവി റാഫിസ് മുഹമ്മദ് ജീവനക്കാർക്കായി ഒരു ചലഞ്ച് മുന്നിൽവെച്ചു. ജോലിയുടെ മടുപ്പിൽനിന്നും വീട്ടിൽ ഒന്നും ചെയ്യാതെ ഇരിക്കുന്നതിെൻറയും മടുപ്പിൽനിന്ന് രക്ഷനേടാൻ കൃഷിയിൽ ഒരു ചെറുകൈ നോക്കാൻ ആവശ്യപ്പെട്ടു. സംഭവം ഹിറ്റായി.
വിത്തുകൾ എങ്ങനെ സംഘടിപ്പിക്കും
റാഫിസ് മുഹമ്മദ് ആദ്യം കുറച്ച് ചീര, വെണ്ട, വഴുതന വിത്തുകൾ സംഘടിപ്പിച്ചാണ് അടുക്കളത്തോട്ടം തുടങ്ങിയത്. അതുപോലെ സഹപ്രവർത്തകരും അയൽ വീടുകളിൽനിന്നും മറ്റിടങ്ങളിൽനിന്നും വിത്തു നട്ടു. കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നടുന്നതിെൻറയും നനക്കുന്നതിെൻറയും ചിത്രം ഉൾെപ്പടെ സഹപ്രവർത്തകരുമായി പങ്കുവെച്ചു. ഇത് എല്ലാവരിലും ആവേശമുണ്ടാക്കി. ജോലിസമയം കഴിഞ്ഞാൽ എല്ലാവരുംതന്നെ അടുക്കളത്തോട്ടത്തിൽ സമയം ചെലവഴിക്കാൻ കണ്ടെത്തി. ആവേശവും സന്തോഷവുമായിരുന്നു എല്ലാവർക്കും.
ഹലോ ഫാർമർ
കൃഷിയുമായി ബന്ധപ്പെട്ട് ഒരു അറിവുമില്ലാത്തവരാണ് അടുക്കളത്തോട്ടത്തിനായി രംഗത്തിറങ്ങിയത്. കൃഷിയെ അറിയുന്നതിനായി ഒരു ഫേസ്ബുക്ക് പേജ് തുടങ്ങി. അതിലൂടെ കൃഷിെയക്കുറിച്ച് അറിവുള്ളവർ വിവരങ്ങൾ പങ്കുവെക്കുകയും തുടക്കക്കാർ സംശയങ്ങൾ ചോദിക്കുകയും ചെയ്തുകൊണ്ടിരുന്നു. പേജിലേക്ക് പുറത്തുനിന്നുള്ളവരും എത്തി. എല്ലാവരും തങ്ങളുടെ അറിവുകൾ പങ്കുവെക്കുകയും സംശയങ്ങൾ തീർക്കുകയും ചെയ്തു. ഒരു കൂട്ടം ടെക്കികളുടെ ഈ പരിശ്രമത്തിന് പിന്തുണയുമായി എം.എൽ.എ സി.കെ. ആശ ഉൾപ്പെടെ പിന്തുണയുമായെത്തി. ഇപ്പോൾ ഏതു കൃഷി അറിവും ഈ പേജിൽ ലഭിക്കും.
ഹലോ ഫാർമറിൽ ഇനി ടിപ്ടോക്ക് വായനക്കാർക്കും HelloFarmer, BeAfarmer എന്നീ ഹാഷ്ടാഗോടെ അടുക്കളത്തോട്ടത്തിെൻറ ചിത്രം പങ്കുവെക്കാം.
കൃഷി അറിവ്
പച്ചക്കറികൾ നടാൻ പ്ലാസ്റ്റിക് ഗ്രോബാഗുകൾ ഉപയോഗിക്കാൻ എല്ലാവർക്കും മടിയായിരിക്കും. ഓലമെടഞ്ഞും ടയർ മുറിച്ചും പാത്രങ്ങൾ കണ്ടെത്തിയും ഗ്രോബാഗാക്കി. കവുങ്ങിൻപാളകൾകൊണ്ടും ഉണ്ടാക്കാം. രണ്ടുപാളകൾ മടക്കി നാലു വശവും ചേർത്തുകെട്ടിയാൽ ഗ്രോബാഗായി.
കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് കൃത്യമായ വില ലഭിക്കുന്നതിനായി ഒരു ഓൺലൈൻ മാർക്കറ്റ്/ വെബ്സൈറ്റ് (hellofarmer.online) ആരംഭിക്കുന്നുമുണ്ട്. ഇട നിലക്കാരില്ലാതെ അവരുടെ ഉത്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കളിലേക്ക്ലേക്ക് എത്തിക്കാനൊരുങ്ങുകയാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് റാഫിസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.