ആബിദയുടെ മട്ടുപ്പാവിലെ ജൈവകൃഷി മുണ്ടേരി കൃഷി ഓഫിസർ ഗീതു സന്ദർശിച്ചപ്പോൾ
കാഞ്ഞിരോട്: വീട്ടു പരിസരം കഴിഞ്ഞ് മട്ടുപ്പാവ് വരെ പച്ചക്കറി വിളയിച്ച വിജയഗാഥയുണ്ട് ഇവിടെ. അധ്യാപനവും സാമൂഹിക പ്രവർത്തനവും കൃഷിയും ഒരുപോലെ കൊണ്ടുപോകുന്ന കാഞ്ഞിരോട് മായൻമുക്കിലെ സഫ പാലസിൽ യു.വി. ആബിദയാണ് വേറിട്ട കൃഷിപാഠം തീർക്കുന്നത്.
സ്വന്തമായി വിഷരഹിത പച്ചക്കറി വിളയിക്കണമെന്ന ചിന്തയിൽ വീട്ടുപരിസരത്ത് വിത്തിറക്കി. വിജയമായതോടെ വീടിന് മുകളിൽ 2,000 ചതുരശ്ര അടി വിസ്തീർണമുള്ള മട്ടുപ്പാവും കൃഷിയിടമാക്കി. അൽ ഹുദ ഹോളിഡേ മദ്റസ അധ്യാപികയും സംഗമം അയൽക്കൂട്ടം ഭാരവാഹിയുമായ ആബിദ ഒഴിവുസമയങ്ങളാണ് കൃഷിക്കായി വിനിയോഗിക്കുന്നത്.
തക്കാളി, ക്യാബേജ്, കോളിഫ്ലവർ, മുളക്, വെണ്ട, കയ്പ, ചീര, വഴുതന തുടങ്ങി വിവിധയിനം പച്ചക്കറികളാണ് വിളയിച്ചത്. ഭർത്താവ് ബഷീർ, മക്കളായ അഫ് ലഹ്, റിസ, റനീം എന്നിവരും ആബിദയെ കൃഷിയിൽ സജീവമായി സഹായിക്കുന്നുണ്ട്.
ഗ്രോബാഗുകളിലും മറ്റും ജൈവ രീതിയിൽ കൃഷി ചെയ്യുന്നതിനാൽ പച്ചക്കറികൾ ഗുണകരമാണെന്ന് കഴിഞ്ഞ ദിവസം കൃഷിയിടം സന്ദർശിച്ച മുണ്ടേരി കൃഷി ഓഫിസർ എസ്. ഗീതു, പെസ്റ്റ് സ്കൗട്ട് കെ. സുജിന എന്നിവർ പറഞ്ഞു. ആബിദയുടെയും കുടുംബത്തിന്റെയും വേറിട്ട കൃഷിപാഠം നാട്ടിലെ മറ്റ് വീട്ടമ്മമാർക്കും പ്രചോദനമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.