കിലോയ്ക്ക് വില 3 ലക്ഷം വരെ! ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴം നിങ്ങളുടെ ടെറസ്സിലും കായ്ക്കും; തൈകൾ എവിടെക്കിട്ടും..?

ലോകത്തിലെ ഏറ്റവും വലിയ മാമ്പഴമാണ് ജപ്പാൻക്കാരുടെ പ്രിയപ്പെട്ട ഫലമായ മിയാസാക്കി. ഇതിന്റെ വില അറിഞ്ഞാൽ നിങ്ങൾ ഞെട്ടുമെന്നതിൽ തീർച്ചയാണ്. ഏകദേശം ഒരു കിലോയ്ക്ക് രണ്ടര മുതൽ മൂന്ന് ലക്ഷം രൂപ വരെയാണ് വില. ജപ്പാനിലെ ക്യുഷു പ്രവിശ്യയിലുള്ള മിയാസാക്കി നഗരത്തിലാണ് ഇവ ആദ്യമായി കൃഷി ചെയ്തുതുടങ്ങിയതും മാമ്പഴത്തിന് ഈ പേര് ലഭിച്ചതും. വിലപോലെ തന്നെ കഴിച്ചാൽ ആരോഗ്യ ഗുണങ്ങളും ഏറെയാണ്. ആന്റിഓക്‌സിഡന്റുകൾ, ബീറ്റാ കരോട്ടിൻ, ഫോളിക് ആസിഡ് എന്നിവയാൽ സമ്പന്നമാണ് മിയാസാക്കി.

കേരളത്തിന്റെ മണ്ണിൽ വളരുമോ..

സാധാരണഗതിയിൽ ജപ്പാനിലെ പ്രത്യേക നിയന്ത്രിത സാഹചര്യങ്ങളിലും കാലാവസ്ഥയിലും മാത്രം വളരുന്ന ഈ മാമ്പഴം നമ്മുടെ നാട്ടിലെ മണ്ണിലോ വീടിന്റെ ടെറസ്സിലോ വളർത്താനാകുമോ എന്ന ഒരു സംശയം ഉടലെടുക്കാം. എന്നാൽ അതിന് സാധിക്കുമെന്നതാണ് ഉത്തരം. സ്വന്തം ടെറസ്സിലെ കൃഷിയിലൂടെ മിയാസാക്കി വിളയിച്ചെടുത്ത് അക്കാര്യം തെളിയിച്ചയാളാണ് ഉഡുപ്പി സ്വദേശിയായ ജോസഫ് ലോബോ. കർണാകയിലെ കാലാവസ്ഥയിലും പരിചരണത്തിലും വളർന്നെങ്കിൽ സ്വാഭാവികമായിട്ടും കേരളത്തിലും നട്ടുവളർത്താമെന്നത് സുനിശ്ചിതമാണ്. ജോസഫ് ലോബോ വിജയകരമായി വിളയിച്ചെടുത്ത അദ്ദേഹത്തിന്റെ അനുഭവം ഇന്ന് ആയിരക്കണക്കിന് കർഷകർക്ക് വൻ പ്രചോദനമായിട്ടുണ്ട്.

ജോസഫ് ലോബോയുടെ പരീക്ഷണം

പല ഫലങ്ങളും വിജയകരമായി വിളവെടുത്ത ശേഷം, പുതിയൊരു പരീക്ഷണത്തിനായി ലോകപ്രശസ്തമായ ജാപ്പനീസ് ഇനം മാവിൻതൈ ഒരു പ്രാദേശിക വിൽപനക്കാരനിൽ നിന്ന് വാങ്ങി അദ്ദേഹം നട്ടുപിടിപ്പിച്ചു. ഇതൊരു അപൂർവ ഇനമാണെന്ന് അറിയാമായിരുന്നെങ്കിലും, ഇത്രയധികം പ്രത്യേകതയുള്ളതാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. സാധാരണ ചെടികളെ പരിചരിക്കുന്നത് പോലെ തന്നെയാണ് ഇതിനെയും നോക്കിയത്.

തന്റെ ടെറസ്സിൽ മറ്റ് ചെടികൾക്കൊപ്പം ഒരു കൗതുകത്തിന് നട്ടുപിടിപ്പിച്ചത് ലോകത്തിലെ ഏറ്റവും വിലകൂടിയ ഇനമാണെന്ന് ജോസഫ് അറിഞ്ഞത്, ഒരു മാധ്യമ പ്രവർത്തകൻ അദ്ദേഹത്തിന്റെ ടെറസ് കൃഷി സന്ദർശിക്കുന്നതിനിടയിലാണ്. അതിനിടെ ആദ്യമായി ഉണ്ടായ മാമ്പഴങ്ങൾ അദ്ദേഹം കുടുംബാംഗങ്ങളോടൊപ്പം പങ്കിടുകയും ചെയ്തിരുന്നു. 

ജോസഫ് ലോബോ

ടെറസ്സിൽ എങ്ങനെ വളർത്താം

രാസവളങ്ങളില്ലാതെ, ജൈവരീതിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ജോസഫ് ലോബോ ചെയ്തത്. അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ വിജയരഹസ്യം. മിയാസാക്കി മാവിന് പോഷകസമ്പന്നമായ മണ്ണ് അത്യാവശ്യമാണ്. ഗ്രോ ബാഗിലെ മണ്ണിൽ പശുവിൻ ചാണകം, ആട്ടിൻ കാഷ്ഠം, പച്ചക്കറി അവശിഷ്ടങ്ങൾ, പുളിച്ച തൈര് എന്നിവ ചേർത്താണ് അദ്ദേഹം വളക്കൂട്ട് ഒരുക്കിയിരുന്നത്. മൂന്നര വർഷത്തിനു ശേഷം ആ മാവിൽ 15 മുതൽ 20 വരെ മാമ്പഴങ്ങൾ വിളവെടുക്കുകയും ചെയ്തിരുന്നു.

വേരുകൾക്ക് പടരാൻ സൗകര്യമുള്ള വലിയ ഡ്രമ്മുകളോ വലുപ്പമുള്ള ഗ്രോ ബാഗുകളോ തിരഞ്ഞെടുന്നതാണ് അഭികാമ്യം. വെള്ളം വാർന്നുപോകാൻ സുഷിരങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം. മാവിൻ തൈകൾക്ക് ദിവസവും കുറഞ്ഞത് 6-8 മണിക്കൂർ നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കണം. സൂര്യപ്രകാശം കൂടുന്തോറും പഴത്തിന്റെ നിറവും മധുരവും വർധിക്കും. കടുംചുവപ്പ് മുതൽ പർപ്പിൾ വരെ നീളുന്ന ആകർഷകമായ നിറം ഈ മാമ്പഴത്തെ ആകർഷകമാക്കുന്നു.

ഓരോ 30 ദിവസ ഇടവേളയിലും ജൈവവളങ്ങൾ നൽകണം. കഞ്ഞിവെള്ളം, കടലപ്പിണ്ണാക്ക് ലായനി എന്നിവ മികച്ചതാണ്. രാസകീടനാശിനികൾ പൂർണമായും ഒഴിവാക്കുക. വേപ്പെണ്ണ മിശ്രിതം ഉപയോഗിച്ച് ഈച്ചകളെയും മറ്റ് കീടങ്ങളെയും അകറ്റാനും ശ്രമിക്കണം. തുടർച്ചയായ പരിചരണവും കാലാവസ്ഥ വ്യതിയാനങ്ങളിൽ നിന്നുള്ള സംരക്ഷണവും ഇതിന് ആവശ്യമാണ്. കഠിനമായ മഴയുള്ള സമയത്ത് പൂക്കൾ കൊഴിഞ്ഞുപോകാതെ നോക്കണം. മൂല്യമേറിയതുകൊണ്ടുതന്നെ തീവ്രമായ ശ്രദ്ധയിലൂടെയും പരിചരണത്തിലൂടെയും മാത്രമേ മിയാസാക്കി വളരുകയുള്ളൂ.

മിയാസാക്കി തൈകൾ എവിടെ ലഭിക്കും

കേരളത്തിലെ കാലാവസ്ഥയിൽ മിയാസാക്കി മാവ് ടെറസിലും തോട്ടങ്ങളിലും വളർത്താൻ ഏറ്റവും അനുയോജ്യമായത് ഗ്രാഫ്റ്റിങ് ചെയ്ത തൈകളാണ്. വിത്തുകൾ മുളപ്പിച്ചുണ്ടാക്കുന്ന തൈകളേക്കാൾ വിശ്വസനീയമാണ് ഇത്. കേരളത്തിൽ അറിയപ്പെടുന്ന പല നഴ്‌സറികളിൽനിന്ന് മിയാസാക്കിയുടെ ഗ്രാഫ്റ്റിങ് ചെയ്ത തൈകൾ ഇന്ന് സുലഭമാണ്. അതുകൂടാതെ ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും മിയാസാക്കി തൈകൾ ഓർഡർ ചെയ്ത് വരുത്താം. 'ഗ്രീൻസ് ഓഫ് കേരള' (Greens of Kerala), 'ചീരക്കുഴി നഴ്സറീസ്' (Cheerakuzhy Group of Nurseries), 'വെളിയത്ത് ഗാർഡൻസ്' (Veliyath Gardens) എന്നിവ അറിയപ്പെടുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകളാണ്. ഇന്നുതന്നെ ഓർഡർ ചെയ്ത് ലോകത്തിലെ ഏറ്റവും വിലയേറിയ മാമ്പഴം നിങ്ങളുടെ ടെറസ്സിൽ വളർത്താൻ ഒരുങ്ങിക്കോളൂ..



Tags:    
News Summary - Priced at up to 3 lakhs per kilo! The world's most expensive mango will also bear fruit on your terrace; Where can you get the seedlings..?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.