മട്ടുപ്പാവിലെ ഓര്‍ക്കിഡ് കൃഷിയിൽ നിന്നും വരുമാനം നേടാം

വീടിന്‍റെ മട്ടുപ്പാവില്‍ 100 ല്‍പ്പരം ഇനം ഓര്‍ക്കിഡ് ചെടികള്‍ നട്ടുവളര്‍ത്തി ജീവിതം കരുപ്പിടിപ്പിക്കുകയാണ് ജോണ്‍സന്‍ എന്ന യുവകര്‍ഷകന്‍. അടൂര്‍ കരുവാറ്റ പുത്തന്‍ വിളയില്‍ ജോണ്‍സന്‍ ആണ് ഓര്‍ക്കിഡ് കൃഷിയില്‍ സജീവമായത്. ഡെന്‍ട്രോബിയം, വാന്റ, കാറ്റിലിയ, മൊര്‍മോഡസ്, ഫെലനോപ്‌സിസ്, ഓണ്‍സിഡിയം എന്നീ ആറിനങ്ങൡ 50 ചെടികള്‍ വളര്‍ത്തിയാണ് ജോണ്‍സന്റെ തുടക്കം.

മട്ടുപ്പാവിലെ ഓർഡുകൾക്കൾക്കരികെ ജോൺസൺ

2020ല്‍ ലോക്ഡൗണില്‍ കുറച്ചു കൂടി ചെടിപരിപാലനത്തില്‍ ശ്രദ്ധിച്ചു. ഇപ്പോള്‍ 500 ചെടികളുണ്ട്. നമ്മുടെ നാടിന്റെ തനത് കാലാവസ്ഥയില്‍ വളരെ ലളിതമായ പരിചരണം നല്‍കി നന്നായി ഓര്‍ക്കിഡുകള്‍ വളര്‍ത്താമെന്നും എന്നാല്‍ അമിത പരിചരണം ആപത്താണെന്നും ജോണ്‍സന്‍ പറയുന്നു. കൂടുതല്‍ നനവും വളവും നല്‍കിയാല്‍ ചെടികള്‍ നശിക്കും. ആകര്‍ഷകമായ നിറങ്ങളില്‍ അധികം ദിവസങ്ങള്‍ പൊഴിഞ്ഞു പോകാതെ നില്‍ക്കുന്ന ഈ സസ്യങ്ങള്‍ വീട്ടിനകത്ത് പരിമിതമായ പ്രകാശം ലഭിക്കുന്ന സ്ഥലങ്ങള്‍, വരാന്ത, കാര്‍ പോര്‍ച്ച്, നല്ല വെളിച്ചം കിട്ടുന്ന മറ്റ് പ്രതലങ്ങള്‍ തുടങ്ങി എല്ലായിടത്തും നന്നായി വളര്‍ത്താന്‍ കഴിയും. എന്നാല്‍ കൃത്യമായ വളര്‍ച്ചക്കും പൂക്കള്‍ക്കും ചെടികള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കി കൊടുക്കണം.

സാധാരണ വീടുകളില്‍ കണ്ട് വരുന്ന ഓര്‍ക്കിഡാണ് ഡെന്‍േട്രോബിയസ്. ഈ ഇനത്തില്‍ കുലയായി പുഷ്പങ്ങളുണ്ടാകും. ഡെന്‍ട്രോബിയസിന് പരിചരണം കുറച്ചു മതിയെങ്കിലും തായ്‌ലന്‍ഡില്‍ നിന്ന് വാങ്ങിയ ഫെലനോപ്‌സിസ് ഇനത്തിന് കാര്യമായ പരിചരണം ഉണ്ടെങ്കിലേ വളരുകയുള്ളുവെന്ന് ജോണ്‍സന്‍ പറഞ്ഞു.


മഴയും വെയിലും ആവശ്യമില്ലാത്ത ഈ ചെടികളുടെ വളര്‍ച്ചക്ക് മാസത്തില്‍ രണ്ടു തവണ വളപ്രയോഗം നടത്താറുണ്ടെന്ന് ജോണ്‍സന്‍ പറഞ്ഞു. 19.19.19 ഇലയില്‍ തളിച്ചു കൊടുത്താല്‍ നന്നായി പുഷ്പിക്കും. രാവിലെയും വൈകിട്ടും നേര്‍ത്ത രീതിയില്‍ വെള്ളം തളിക്കണം. ഏകദേശം തുല്യ അളവില്‍ ഉണങ്ങിയ തൊണ്ടിന്‍ കഷണങ്ങള്‍, ഓടിന്റെ കഷണങ്ങള്‍, മരക്കരി, ഇഷ്ടിക കഷണങ്ങള്‍ ചെടിയുടെ മൂട്ടില്‍ വെച്ചാല്‍ ചെടികള്‍ക്ക് ആവശ്യമായ നനവ് കാത്തുസൂക്ഷിക്കും. നനവ് അധികമായാല്‍ ഫംഗസ് , വേരു ചീയല്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഓര്‍ക്കിഡ് നിലത്തു വെച്ചാല്‍ ഒച്ചിന്റെ ശല്യമുണ്ടാകും. ഇതിനെ ഒഴിവാക്കാന്‍ കുമിള്‍നാശിനി തളിക്കണം. കടല പിണ്ണാക്ക്, ചാണകം എന്നിവ കലക്കി തെളിനീര്‍ തളിച്ചാല്‍ മതി.


ഓര്‍ക്കിഡുകള്‍ക്ക് 20-30 ഡിഗ്രി നിലവാരത്തില്‍ ചൂടും നല്ല വെളിച്ചവും ഉയര്‍ന്ന ആര്‍ദ്ദ്രതയും (ഹ്യുമിഡിറ്റി) വേരുകള്‍ക്ക് ചുറ്റും കാറ്റിന്റെ സാന്നിധ്യവും വേണം. ചെറിയ പ്ലാസ്റ്റിക് ചട്ടികളാണ് ജോണ്‍സന്‍ ഓര്‍ക്കിഡ് വളര്‍ത്താന്‍ ഉപയോഗിച്ചിരിക്കുന്നത്. ചട്ടിയുടെ വശങ്ങളില്‍ വായു കടക്കുന്നതിനും നീര്‍വാഴ്ച്ചക്കും സുഷിരങ്ങളുണ്ട്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് ഇവ സ്വാഭാവികമായി പുഷ്പിക്കുന്നത്. പല നിറത്തിലുള്ള ഓര്‍ക്കിഡുകള്‍ വിവിധ വിലക്കാണ് ജോണ്‍സന്‍ വില്‍പന നടത്തുന്നത്. അടൂര്‍ കൃഷിഭവനില്‍ നിന്ന് എല്ലാവിധ സഹായങ്ങളും തനിക്കു ലഭിക്കുന്നുണ്ടെന്ന് ജോണ്‍സന്‍ പറഞ്ഞു. പന്നിവിഴ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനും കാര്‍ഷിക വികസന സമിതി അംഗവും സി.പി.ഐ ലോക്കല്‍ കമ്മിറ്റിയംഗവുണ് ജോണ്‍സന്‍.

Tags:    
News Summary - Income can be obtained from orchid cultivation on the terrace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT