ടില്ലര്‍ എന്ന കാര്‍ഷിക യന്ത്രവുമായി താദാത്മ്യം പ്രാപിച്ചതാണ് ഗോപി എന്ന 57കാരെൻറ ജീവിതം. അതുകൊണ്ടുതന്നെ പേരിനൊപ്പം നാടുമുഴുവന്‍ ടില്ലര്‍ കൊണ്ടുനടക്കുകയാണിയാള്‍. കരിയും നുകവും കലപ്പയും കാളകളുമെല്ലാം നെല്‍പ്പാടങ്ങളില്‍നിന്ന് അകന്നുപോകുേമ്പാഴും ടില്ലറുമായി ഗോപി പാടത്തിറങ്ങുന്നു.
ഇരുപതാം വയസ്സില്‍ തൃശൂർ ജില്ലയിലെ കടമ്പോട് നീരാട്ടുകുഴി സ്വദേശി അരവിനായരോട് ശിഷ്യപ്പെട്ടാണ് ഗോപി ടില്ലര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പഠിച്ചത്. ഏക്കര്‍ കണക്കിന് നിലമുണ്ടായിരുന്ന വലിയ കാര്‍ഷിക കുടുംബങ്ങള്‍ ടില്ലര്‍ സ്വന്തമായി വാങ്ങാന്‍ തുടങ്ങിയ കാലമായിരുന്നു അത്. ടില്ലറുമായി പാടങ്ങളിലെത്തിയാല് കാഴ്ചക്കാർ കൂടുമായിരുന്നു. അക്കാലത്ത് പകല്‍ മാത്രമല്ല രാത്രിയിലും ടില്ലര്‍ ഉപയോഗിച്ച് നിലമുഴുതിരുന്നു. നെല്‍കൃഷിക്കായി നിലമൊരുക്കുന്ന സീസണ് കഴിഞ്ഞാല്‍ വെള്ളം പമ്പുചെയ്യാനും ടില്ലര്‍ ഉപയോഗിക്കുമായിരുന്നു.
ടില്ലര്‍ പ്രചാരത്തിലായതോടെ നിരവധിപേര്‍ ഈ യന്ത്രം ഉപയോഗിച്ചുള്ള ഉഴവ് പരിശീലിക്കാനായി രംഗത്തെത്തി. ഒരു ടില്ലറിനോടൊപ്പം രണ്ടുപേരാണ് അന്ന് ഉണ്ടായിരുന്നത്. ഒരാള്‍ കണ്ടത്തിലിറങ്ങി ഉഴവ് നടത്തുമ്പോള്‍ മറ്റേയാള്‍ സഹായിയായി കരക്കുണ്ടാകും. ആണ്ടില്‍ മൂന്നു പൂവും കൃഷി ചെയ്തിരുന്ന പാടങ്ങളില്‍ വിരിപ്പും മുണ്ടകനും മാത്രമായി ചുരുങ്ങിയതോടെ പലരും ടില്ലര്‍ പണി ഉപേക്ഷിച്ചു. എന്നാല്‍, ഗോപി തൊഴിലില്‍ ഉറച്ചുനിന്നു. 20ാം വയസ്സില്‍ തുടങ്ങിയ ടില്ലര്‍ പണി 57ാം വയസ്സിലും തുടരുകയാണ്. ചേറും ചളിയും പുതിയ തലമുറക്ക് അറപ്പും വെറുപ്പും ഉളവാക്കുമ്പോള്‍ ഗോപി ഇപ്പോഴും ചേറിനെയും കൃഷിയെയും സ്നേഹിക്കുന്നു. ദിവസേന കുറഞ്ഞത് എട്ടുമണിക്കൂറെങ്കിലും ഈ മധ്യവയസ്കന് ചേറിലിറങ്ങി ടില്ലറോടിക്കും. കൃഷിഭവനുകള്‍ മുഖേന മിക്ക പാടശേഖര സമിതികള്‍ക്കും ടില്ലറുകള്‍ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും ഇവ ഉപയോഗിച്ച് നിലമുഴാന്‍ ആളുകളില്ലാത്തതിനാല്‍ ഇന്നും ഗോപിയുടെ സേവനം കര്‍ഷകര്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്.
36 കൊല്ലം മുമ്പ് ടില്ലര്‍ പണിക്കിറങ്ങുമ്പോള്‍ മണിക്കൂറിന് അഞ്ചുരൂപയായിരുന്നു കൂലി. ഇപ്പോഴിത് 150 ആയി വര്‍ധിച്ചു. നെല്‍കൃഷി പൊതുവേ കുറഞ്ഞെങ്കിലും വര്‍ഷത്തില്‍ എട്ടുമാസത്തോളം ഇപ്പോഴും പണിയുണ്ട്. മറ്റത്തൂര്‍, വരന്തരപ്പിള്ളി, ചാലക്കുടി, മേലൂര്‍, ആളൂര്‍, മുരിയാട് കോള്‍ മേഖല എന്നിവിടങ്ങളിലെല്ലാം ഗോപി നിലമുഴുതാനെത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.