അത്തോളി: നെൽവയലുകളിലും തെങ്ങിൻ തോപ്പിലും പറമ്പിലും വിത്തിറക്കിയ കൊല്ലരുക്കണ്ടി ബിന്ദുവിെൻറ കരനെൽ കൃഷി വിളവെടുപ്പിലേക്ക്. അന്നശ്ശേരി പുനത്തിൽ താഴംവയലിലെ തെങ്ങിൻ തോപ്പിലാണ് മൂന്നര ഏക്കറോളം വരുന്ന കരനെൽ കൃഷി. വീട്ടിലെ മണ്ണിര വളം, കോഴി വളം, വെണ്ണീർ, ചാണക പൊടി എന്നിവ ഉപയോഗിച്ചുള്ള ജൈവവളം മാത്രമുപയോഗിച്ചാണ് ബിന്ദു കൃഷി ചെയ്യുന്നത്.
കൃഷിക്കായി വീട്ടിൽ മണ്ണിര കമ്പോസ്റ്റ് നിർമിക്കുന്നുണ്ട്. മട്ട, ത്രിവേണി, ഉമ എന്നീ ഇനത്തിൽപ്പെട്ട നെല്ലുകളാണുള്ളത്. കന്നികൃഷിയും മകരകൃഷിയുമുണ്ട്. കന്നികൃഷിയുടെ വിളവെടുപ്പ് നടക്കുകയാണ്. രണ്ടര ഏക്കറോളം സ്ഥത്ത് ചീര, വെണ്ട, പയർ, ഇഞ്ചി, മഞ്ഞൾ, കക്കിരി, മരച്ചീനി, വാഴകൾ തുടങ്ങിയവയും സമൃദ്ധമായി വളരുന്നുണ്ട്. കൃഷിയിറക്കുന്നതിന് ട്രാക്ടർ ഉപയോഗിച്ച് മണ്ണ് പാകപ്പെടുത്തുന്ന ജോലി മാത്രമാണ് പുറത്തുനിന്ന് എടുപ്പിക്കുന്നത്. ബാക്കി എല്ലാം ബിന്ദു ചെയ്യും.
ചെറുപ്പത്തിലെ കൃഷിയോടുള്ള താൽപര്യമുണ്ടായിരുന്നു. ബന്ധുക്കളും നാട്ടുകാരും സൗജന്യമായാണ് കൃഷി ചെയ്യാൻ ഭൂമി വിട്ടുനൽകുന്നത്. 20 വർഷത്തിലേറെയായി കൃഷിയിൽ ബിന്ദു സജീവമാണ്. 2014 മുതൽ തുടർച്ചയായി മൂന്നുവർഷം മികച്ച പച്ചക്കറി കർഷകക്കുള്ള ജില്ലതല അവാർഡിനർഹയായിരുന്നു. രാവിലെ ആറരയോടെ പാടത്തെത്തും.
വിനോദത്തിനായി തുടങ്ങിയ കൃഷി ഇപ്പോൾ ലാഭകരവുമാണെന്ന് ബിന്ദു സാക്ഷ്യപ്പെടുത്തുന്നു. പച്ചക്കറികൾ വിൽപനക്കായി ഷോപ്പിൽ നൽകുന്നതോടൊപ്പം സ്ഥിരമായി വീടുകളിലും കൊടുക്കും. എൽ.ഐ.സി ഏജൻറായ ഭർത്താവ് ഉണ്ണിമോഹനനും മകൾ നീതുവും പിന്തുണയുമായി കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.