രുചിക്കുപുറമേ ആരോഗ്യ ഗുണങ്ങളേറെ സമ്മേളിച്ചിരിക്കുന്ന ഒരു കിഴങ്ങുവർഗമാണ് മധുരക്കിഴങ്ങ്. പണ്ടുക്കാലം മുതലേ കർഷകരും വീട്ടമ്മമാരും സുലഭമായി കൃഷി ചെയ്തിരുന്ന മധുരക്കിഴങ്ങ് പക്ഷേ ഇന്ന് അന്യമായി കൊണ്ടിരിക്കുന്നത് കാണാം. കാരണം, ആരും സജീവമായി കൃഷി ചെയ്യുന്നില്ല എന്നതുകൊണ്ടുതന്നെ. കേരളത്തിൽ വർഷം മുഴുവൻ കൃഷി ചെയ്യാൻ പറ്റുന്ന ഒരു പച്ചക്കറി ഇനമാണിത്. കുറഞ്ഞ പരിചരണവും വെള്ളവും കൊണ്ട് മികച്ച വിളവ് തരുന്ന വരുമാനം ഇരട്ടിപ്പിച്ചുതരുന്ന കാർഷിക വിളയുമാണ്. നട്ടാൽ 100-120 ദിവസങ്ങൾക്കുള്ളിൽ ഇവ വിളവെടുപ്പിന് പാകമാകും. അഥവാ വെറും നാല് മാസം മാത്രം മതി.
മഴക്കാലത്ത് നടുന്നത് തന്നെയാണ് ഉത്തമം. എന്നാലും, വെള്ളക്കെട്ട് പാടില്ല. സൂര്യപ്രകാശം ആവശ്യത്തിന് കിട്ടുന്ന സ്ഥലവുമായിരിക്കണമെന്നത് നിർബന്ധമാണ്. തടമെടുത്തോ കൂന കൂട്ടിയോ ആദ്യം കൃഷിയിടം കിളച്ചൊരുക്കണം. ഒരു സെന്റിന് 2 കിലോ കുമ്മായം എന്ന കണക്കിൽ സെന്റിന് 40 കിലോ ചാണകം അല്ലെങ്കില്‍ കമ്പോസ്റ്റ് അടിവളം ആയി മണ്ണിൽ ചേർക്കണം.
കൂടാതെ രാസവളങ്ങളായി ഒരു സെന്റിന് 650 ഗ്രാം യൂറിയ, ഒരു കിലോ രാജ്ഫോസ്, 500 ഗ്രാം പൊട്ടാഷ് എന്നിങ്ങനെയാണ് തോത്. ഇതില്‍ പകുതി യൂറിയയും മുഴുവന്‍ രാജ്ഫോസും മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും അടിവളമായും ബാക്കി പകുതി യൂറിയ അഞ്ചാഴ്ച കഴിഞ്ഞു മണ്ണ് കൂട്ടിക്കൊടുക്കുമ്പോഴും ചേര്‍ക്കണം.
20-30 സെന്റീമീറ്റര്‍ നീളമുള്ള നാലോ അഞ്ചോ മുട്ടുകളുള്ള കരുത്തുള്ള വള്ളിക്കഷണങ്ങള്‍ ആണ് നടേണ്ടത്. വള്ളികളുടെ തലപ്പും നടുഭാഗവും നടാനെടുക്കാം. മധ്യഭാഗത്തെ മുട്ടുകള്‍ മണ്ണില്‍ നന്നായി താഴ്ത്തിയും മുറിച്ച അഗ്രഭാഗങ്ങള്‍ പുറത്തുമായി വേണം നടാന്‍. കൂനകളിലാണെങ്കിൽ ഓരോ കൂനയും തമ്മിൽ രണ്ടരയടി അകലം വേണം. ഒരു കൂനയില്‍ മൂന്ന് വള്ളിക്കഷണങ്ങള്‍ വരെ നടാം. നട്ട വള്ളികള്‍ വേഗം വേര് പൊട്ടാന്‍ നനയ്ക്കണം. പ്രത്യേകിച്ച് ആദ്യ രണ്ടാഴ്ചക്കാലം. നട്ട് രണ്ടാഴ്ച കഴിഞ്ഞും അഞ്ചാഴ്ച കഴിഞ്ഞും കളനീക്കി മണ്ണ് കൂട്ടണം. ചെടികള്‍ വള്ളി നീട്ടാന്‍ തുടങ്ങുമ്പോള്‍ വള്ളികള്‍ ഒന്നിളക്കി കൊടുക്കണം. അല്ലെങ്കില്‍ എല്ലാ മുട്ടില്‍ നിന്നും വേരുകള്‍ പൊട്ടാനിടയുണ്ട്. മൂന്നോ നാലോ മാസം കഴിഞ്ഞ് ഇലകള്‍ മഞ്ഞളിച്ച് ഉണങ്ങുമ്പോൾ കായ്കൾ വിളവെടുക്കാം.
തിരുവനന്തപുരം ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം ചില നല്ലയിനം മധുരക്കിഴങ്ങുകള്‍ വികസിപ്പിച്ചിട്ടുണ്ട്. ശ്രീനന്ദിനി, ശ്രീവർധിനി, ശ്രീവരുണ്‍, ശ്രീഅരുണ്‍, ശ്രീരത്‌ന, ശ്രീകനക എന്നിവയാണ്. കൂടാതെ, ഭൂകൃഷ്ണയും ഭൂസോനയും വളരെ മികച്ച വിളയിനങ്ങളും വിറ്റാമിനുകളാൽ സമൃദ്ധവുമാണ്. കാർഷിക വകുപ്പിൽനിന്നോ വിശ്വാസ യോഗ്യമായ നഴ്സറികളിൽനിന്നോ തൈകൾ കൈപറ്റാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.