എൽനിനോ പ്രതിസന്ധി: കാർഷിക മേഖലയ്ക്ക് പ്രത്യേക സാമ്പത്തിക സഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി

തിരുവനന്തപുരം: എൽനിനോ ഉൾപ്പെടെയുള്ള ആഗോള കാലാവസ്ഥ വ്യതിയാനങ്ങൾ കേരളത്തിലെ കാർഷിക മേഖലയ്ക്ക് തിരിച്ചടിയാകുന്ന സാഹചര്യത്തിൽ പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്.

എൽനിനോ മൂലം സംസ്ഥാനത്ത് മഴലഭ്യതയിൽ 20 മുതൽ 42 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്. തിരുവാതിര ഞാറ്റുവേലയുടെ സമയത്ത് പകലും രാത്രിയും ഒരുപോലെ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. എല്ലാ ജില്ലകളെയും ബാധിച്ച ഈ പ്രതിസന്ധി നേരിടാൻ ജില്ലാതലങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യൻ ഓഷ്യൻ ഡൈപോൾ, മാഡൻ-ജൂലിയൻ ഓസിലേഷൻ തുടങ്ങിയ പ്രതിഭാസങ്ങളും സംസ്ഥാനത്തെ കൃഷിയെ മോശമായി ബാധിച്ചിട്ടുണ്ടെന്നും പരിഹാരം ഉടനെ നടപ്പിലാക്കുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചു. കാർഷിക വകുപ്പിനുകീഴിൽ വിവിധ ലാബുകളിൽ പരിശോധിച്ച 1,268 പച്ചക്കറി സാമ്പിളുകളിൽ 51 എണ്ണത്തിൽ അനുവദനീയമായതിലും കൂടുതൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത് ഗൗരവതരമാണന്നും വിഷരഹിത ഭക്ഷ്യോൽപാദനവും ആരോഗ്യകരമായ കാർഷിക രീതികളും പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

എന്താണ് എൽനിനോ?

പസഫിക് സമുദ്രത്തിലെ ജലത്തിലുണ്ടാകുന്ന ചൂട് സാധാരണയിലും അധികം ഉയരുന്നതുമൂലം ആഗോളതലത്തിലുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തെയാണ് എൽ നിനോ എന്നു വിളിക്കുന്നത്. ഇത് ആഗോളതലത്തിൽ കടുത്ത വരൾച്ചയ്ക്കും താപനിലയ്ക്കും കാരണമാകുന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന തെക്കുപടിഞ്ഞാറൻ കാലവർഷത്തെ എൽനിനോ ദുർബലപ്പെടുത്തുന്നു. ആവശ്യത്തിന് മഴ ലഭിക്കാത്തത് വിതയ്ക്കലും കൃഷിപ്പണികളും വൈകാൻ കാരണമാകുന്നവെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് കേരളത്തിന് ആശങ്ക നൽകുന്നതാണ്. മഴ കുറയുന്നതോടെ ജലാശയങ്ങളിലെയും പുഴകളിലെയും ഭൂഗർഭജലനിരപ്പ് താഴുകയും ഇത് കൃഷിക്ക് ആവശ്യമായ ജലസേചനം തടസ്സപ്പെടുത്തുകയും ചെയ്യുന്നത് കാർഷിക മേഖലയ്ക്ക് തടസ്സം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

Tags:    
News Summary - El Nino crisis: Minister seeks special financial assistance from the Center for the agricultural sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.