തൊടുപുഴ: ഒരുകോടിയിലധികം രൂപയുടെ പാൽ അളന്ന യുവ ക്ഷീര കർഷകന്റെ, പ്രളയശേഷം തകർന്ന ഫാം മാറ്റി സ്ഥാപിക്കാൻ സർക്കാർ സഹായം നിഷേധിക്കുന്നതായി പരാതി. ബഥേൽ മേലേചിന്നാർ തണ്ടാശ്ശേരിൽ ടി.ടി. ജിജിയാണ് തകർന്ന ഫാം മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാൻ സഹായം തേടി നാലു വർഷമായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങുന്നത്. ഹൈകോടതിയെ സമീപിച്ചിട്ടും മറുപടി നൽകാതെ സർക്കാർ സഹായം വൈകിക്കുകയാണെന്ന് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
തകർന്ന ഫാം ഒരു മഴക്കാലം കൂടി അതിജീവിക്കില്ലെന്നും സഹായം കിട്ടിയില്ലെങ്കിൽ അടച്ചുപൂട്ടേണ്ട അവസ്ഥയാണെന്നും ജിജി പറയുന്നു. 17 വർഷം മുമ്പ് ബഥേലിൽ വാങ്ങിയ 10 സെന്റ് ഭൂമിയിലാണ് ഫാം. ഇവിടെ ഒരു വീടുമുണ്ട്. പട്ടയമില്ലാത്ത ഈ സ്ഥലത്ത് തൊഴുത്ത് കെട്ടി പശുക്കളെ വളർത്തി വരുകയായിരുന്നു. 2014 മുതൽ ബഥേൽ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ ഏറ്റവും കൂടുതൽ പാൽ അളക്കുന്നത് ജിജിയാണ്.
2016ൽ കൂടുതൽ പശുക്കളെ വാങ്ങി ഫാം വിപുലീകരിച്ചു. പാൽ ഉൽപാദനവും കൂടി. എന്നാൽ, 2018ലെ മഹാപ്രളയത്തിൽ വീടും ഫാമും തകർന്നു. ഭൂമിയിൽ ഏഴ് സെന്റും ഉപയോഗശൂന്യമായി. 2019ലെ പ്രളയത്തിലും നാശനഷ്ടമുണ്ടായി.
കലക്ടർക്ക് അപേക്ഷ നൽകിയതിനെത്തുടർന്ന് ക്ഷീരവികസന വകുപ്പിന്റെ നിർദേശപ്രകാരം അന്വേഷണം നടന്നെങ്കിലും നഷ്ടപരിഹാരം കിട്ടിയില്ല. വീണ്ടും ക്ഷീരവികസന വകുപ്പിനെ സമീപിച്ചപ്പോൾ വായ്പ പദ്ധതിയുടെ കാലാവധി കഴിഞ്ഞിരുന്നു. തുടർന്ന് പുതിയ ഭൂമി വാങ്ങി ഫാം നിർമിക്കാൻ വായ്പ ആവശ്യപ്പെട്ട് ക്ഷീരവികസന വകുപ്പ് മന്ത്രിയെ സമീപിച്ചു. ഉചിതമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് മന്ത്രി കേരള ബാങ്കിന് കത്തെഴുതി. എന്നാൽ, വലിയ തുകയായതിനാൽ ശിപാർശ പോരാ ഉത്തരവ് വേണമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിനെ സമീപിച്ചതിനെത്തുടർന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ ഫാമിലെത്തി അന്വേഷണം നടത്തിയെങ്കിലും സഹായം ലഭിച്ചില്ല. തുടർന്ന് ഹൈകോടതിയെ സമീപിച്ചു. പലവട്ടം കേസ് വിളിച്ചെങ്കിലും സർക്കാർ സമയം നീട്ടി ആവശ്യപ്പെടുകയാണ്. ഇപ്പോഴും ദിവസവും മിൽമയിൽ 170 മുതൽ 200 ലിറ്റർ വരെ പാൽ ജിജി നൽകുന്നുണ്ട്. നല്ലൊരു വേനൽ മഴ വന്നാൽ അത് ഇടിഞ്ഞു വീഴും. ഗർഭിണികളടക്കം പത്തൊമ്പതോളം പശുക്കളുടെ ജീവൻ അപകടത്തിലാകുമെന്നും ജിജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.