ഭീവണ്ടി: പാൽ ബിസിനസ് സുഗമമാക്കാൻ വേണ്ടി ഹെലികോപ്റ്റർ വാങ്ങിയിരിക്കുകയാണ് മഹാരാഷ്ടയിൽ നിന്നുള്ള കർഷകനായ ജനാർദൻ ഭയർ. ഡയറി ബിസിനസിനായി രാജ്യത്തെ പല സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നുണ്ടെന്നും ഇതിന്‍റെ സൗകര്യത്തിനായാണ് 30 കോടി രൂപ മുടക്കി ഹെലികോപ്റ്റർ വാങ്ങിയതെന്നും ജനാർദൻ പറഞ്ഞു.
ഡയറി ബിസിനസും കൃഷിയുമായി ബന്ധപ്പെട്ട് പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലേക്കെല്ലാം യാത്ര ചെയ്യേണ്ടി വരാറുണ്ട്. പോകേണ്ട പല ഇടങ്ങളിലും എയർപോർട്ടുകൾ ഇല്ലാത്തതും കാർ യാത്ര ചെയ്യേണ്ടി വരുമ്പോൾ നഷ്ടപ്പെടുന്ന സമയം ലാഭിക്കാനുമാണ് ഹെലികോപ്റ്റർ വാങ്ങിയതെന്നും ഭീവണ്ടിയിലെ അറിയപ്പെടുന്ന ബിൽഡർ കൂടിയായ ജനാർദൻ പറഞ്ഞു.
30 കോടി രൂപ മുടക്കി ഹെലികോപ്റ്റർ വാങ്ങിയതിനുശേഷം ഹെലിപാഡ് നിർമിക്കാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം. പൈലറ്റ് റൂമും ടെക്നിഷ്യൻ റൂമും അടക്കം രണ്ടര ഏക്കറിലാണ് ഹെലിപാഡ് നിർമിക്കുന്നത്.
മഹാരാഷ്ട്രയിലെ ഏറ്റവും സമ്പന്നർ വസിക്കുന്ന ഇടമാണ് ഭീവണ്ടി. ഗ്രാമപ്രദേശമാണെങ്കിൽ പോലും മെർസിഡസ്, ഫോർച്യൂണർ, ബി.എം.ഡബ്ലിയു, റേഞ്ച് റോവർ തുടങ്ങിയ വിലകൂടിയ കാറുകളുടെ ഉടമകളാണ് ഇവിടെയുള്ളവർ. മറ്റ് ബിസിനസുകൾക്ക് പുറമെ നിരവധി വെയർ ഹൗസുകൾ സ്വന്തമായി ഉള്ള ആൾ കൂടിയാണ് ജനാർദൻ ഭയർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.