ചാലക്കുടി: കോട്ടാറ്റ് പാടശേഖരത്തിലെ ഞാറുനടൽ അവസാനഘട്ടത്തിൽ. 200 ഏക്കറിൽപരം വിശാലമായ പാടശേഖരത്തിൽ ഏതാനും ഏക്കറുകൾ മാത്രമേ നടാനായി ശേഷിക്കുന്നുള്ളൂ. മൂന്നാഴ്ചയിലേറെയായി പണി പുരോഗമിക്കുകയായിരുന്നു. നാട്ടുകാരായ തൊഴിലാളികളെ കിട്ടാത്തതിനാൽ ബംഗാളികളാണ് ജോലി ചെയ്യുന്നത്. ഒരേക്കറിന് 5000 രൂപയാണ് പ്രതിഫലം. കർഷകർ ഒറ്റക്കും സമിതിയുടെ നേതൃത്വത്തിലുമാണ് നെൽകൃഷി നടത്തുന്നത്. അതിവൃഷ്ടിയുടെ ഫലമായി വെള്ളക്കെട്ട് ഒഴിഞ്ഞപ്പോൾ യന്ത്രമിറക്കി ഉഴുതുമറിച്ചിരുന്നു. ഞാറ്റടി നേരത്തേ ഒരുക്കി.
ഓട്ടുകമ്പനികളുടെയും മണ്ണ് മാഫിയയുടെയും ഭീഷണിയെ അതിജീവിച്ചാണ് കർഷകർ സമീപകാലത്ത് നെൽകൃഷി പുനർജീവിപ്പിച്ചത്. എന്നാൽ, കൗണ്ടപ്പുല്ലും നീലക്കോഴികളും സൃഷ്ടിക്കുന്ന ആശങ്കകൾ കർഷകരെ അലട്ടുന്നുണ്ട്. സമീപകാലത്തായാണ് കൗണ്ടപ്പുല്ലിന്റെ ഉപദ്രവം ആരംഭിച്ചത്. നെൽച്ചെടിയോട് സാദൃശ്യമുള്ള ഈ പുല്ലുകളെ തുടക്കത്തിൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ലെന്നതാണ് പ്രശ്നം. കുറച്ചു വളർച്ചയെത്തുമ്പോഴാണ് ഇവ കളയുടെ സ്വഭാവം കാണിക്കുക. തുടർന്ന് നെല്ല് ശോഷിക്കുകയും വളം വലിച്ചെടുത്ത് പുല്ല് പുഷ്ടി പ്രാപിക്കുകയും ചെയ്യും. നെൽച്ചെടി വളരുന്നതോടെ ഇളംചെടികൾ നീലക്കോഴികൾ കൊത്തിനശിപ്പിക്കുകയാണ്. ഞാറ് നട്ടുകഴിഞ്ഞാൽ കൊയ്ത്തുവരെ നീലക്കോഴികൾ നാശം വിതക്കുന്നുണ്ട്. ഇവയുടെ വംശവർധന നിയന്ത്രിക്കാൻ നഗരസഭ അധികൃതർ നടപടി കൈക്കൊണ്ടിരുന്നു. വയലോരത്ത് ഇവ കൂടുകൂട്ടി പാർക്കാനിടയുള്ള കാടുകൾ നഗരസഭ ജീവനക്കാരെ നിയോഗിച്ച് വെട്ടിത്തെളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.