പാലക്കാട്: ജില്ലയുടെ കാർഷികമേഖലയിൽ നഷ്ടവും ദുരിതവും വിളയുമ്പോൾ കർഷകർ സമരരംഗത്താണ്. തദ്ദേശീയ ഭരണകൂടങ്ങൾ മുതൽ എം.പിമാരും എം.എൽ.എമാരുമടക്കമുള്ളവർക്ക് മുന്നിൽ എക്കാലവും കീറാമുട്ടിയായ പ്രശ്നങ്ങളിലൊന്നാണ് ജില്ലയിലെ കാർഷിക പ്രതിസന്ധികൾ. കാർഷിക ജില്ലയായിട്ടും ഇവിടെ പ്രത്യേക ഒരുപാക്കേജ് അവതരിപ്പിക്കാൻപോലും ഭരണകൂടത്തിനായില്ല. വന്യജീവികൾ മുതൽ പ്രതികൂല കാലാവസ്ഥകൾ വരെ വില്ലനാകുമ്പോൾ കർഷകർ സമൂഹത്തിന് മുന്നിൽതന്നെ ചോദ്യചിഹ്നമാവുകയാണ്. കാട്ടുപന്നികളുടെ ശല്യം ദിവസവും വർധിക്കുന്നതിനാൽ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കർഷകർ.
വില്ലനായി കാലാവസ്ഥയും വനനശീകരണവും
കാലാവസ്ഥ പ്രതികൂലമായതും വനനശീകരണവും ഒട്ടൊന്നുമല്ല ആവാസവ്യവസ്ഥക്ക് വെല്ലുവിളിയായത്. ഇതോടൊപ്പം പന്നികളുടെ വേഗത്തിലുള്ള പ്രജനനവും കൂടിയായതോടെ കർഷകർ ശരിക്കും പ്രതിസന്ധിയിലായി. ജില്ലയിൽ കല്ലടിക്കോട്, അട്ടപ്പാടി, മണ്ണാർക്കാട്, വടക്കഞ്ചേരി, നെന്മാറ എന്നിങ്ങനെ പ്രധാന കാർഷികമേഖലകളിലെല്ലാംതന്നെ പന്നിശല്യം രൂക്ഷമാണ്. പ്രതിസന്ധിയിലായ കർഷകരിൽ പലരും കൃഷിതന്നെ ഉപേക്ഷിച്ചു. കാട്ടുപന്നി ശല്യം വർധിച്ചതോടെ പുതുതായി തെങ്ങിൻ തൈകൾപോലും നടാനാവാത്ത സ്ഥിതി. നടുന്ന തൈകൾ പന്നികളെത്തി കുത്തിമറിച്ചിടും. കർഷകരിൽ പലരും ഭക്ഷ്യവിളകളുടെ കൃഷി നിർത്തി. കപ്പയും മധുരക്കിഴങ്ങും നട്ട കൃഷിയിടങ്ങളിൽ പലതിലും കമുകും റബറുമടക്കം പരീക്ഷിക്കേണ്ട സ്ഥിതിയിലാണെന്ന് കല്ലടിക്കോട് സ്വദേശി ജോസ് പറയുന്നു. വനമേഖലകൾ സുരക്ഷിത വേലികെട്ടി സംരക്ഷിക്കുക മാത്രമാണ് പോംവഴിയെന്ന് അട്ടപ്പാടി മേലെ കണ്ടിയൂർ സ്വദേശി മധു 'മാധ്യമ'ത്തോട് പറഞ്ഞു.
കൊന്നത് 1382 കാട്ടുപന്നികളെ
2020ൽ സർക്കാർ തീരുമാനം നടപ്പാക്കിയ മുതൽ ഈ വർഷം മേയ് വരെ മലപ്പുറം, പാലക്കാട് ജില്ലകൾ ഉൾപ്പെടുന്ന വനംവകുപ്പ് ഈസ്റ്റേൺ സർക്കിളിൽ 1382 കാട്ടുപന്നികളെ വെടിവച്ചുകൊന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവുമധികം പന്നികളെ കൊന്നത് നിലമ്പൂർ സൗത്ത് ഡിവിഷനിലാണ്, 400. കുറവ് മണ്ണാർക്കാട് ഡിവിഷനിലും, 68. പാലക്കാട്, നെന്മാറ, നിലമ്പൂർ നോർത്ത് ഡിവിഷനുകളിൽ 374, 287, 253 എന്നിങ്ങനെയാണ് കണക്ക്. 10വർഷത്തിനിടെ 8557 പേർ കാട്ടുപന്നിയുൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണത്തിനിരയായി. ആറുമാസത്തിനിടെ പാലക്കാട് ജില്ലയിൽ 32 പേർക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു, ഒരാൾ മരിച്ചു. മേയ് 28ന് കാട്ടുപന്നിയെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭ ചെയർമാൻ, കോർപറേഷൻ മേയർ എന്നിവർക്ക് അനുയോജ്യ മാർഗങ്ങളിലൂടെ കൊല്ലാൻ അനുമതി നൽകുന്നതാണ് പുതിയ ഉത്തരവ്.
28 ഹോട്സ് സ്പോട്ടുകൾ
കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കേന്ദ്രത്തിന് സംസ്ഥാന സർക്കാർ അയച്ച പട്ടികയിൽ പാലക്കാട്ട് കാട്ടുപന്നി ശല്യം രൂക്ഷമായുള്ള ഹോട്സ് സ്പോട്ടായി പ്രഖ്യാപിച്ച 28 വില്ലേജുകളാണുള്ളത്. ലക്കിടി പേരൂർ, ഒറ്റപ്പാലം നഗരസഭ, വടക്കൻ വെള്ളിനേഴി, ചെർപ്പുളശ്ശേരി, വാണിയംകുളം ഒന്ന്, രണ്ട് വില്ലേജുകൾ, തൃത്താല, കള്ളമല, പുതൂർ, അഗളി, കോട്ടത്തറ, പാലക്കയം, തെങ്കര, അലനല്ലൂർ, കോട്ടോപ്പാടം, എലവഞ്ചേരി, കൊല്ലങ്കോട്, മുതലമട-ഒന്ന്, വല്ലങ്ങി, കിഴക്കഞ്ചേരി ഒന്ന്, രണ്ട് വില്ലേജുകൾ, മംഗലം ഡാം, കുത്തനൂർ, തരൂർ, മങ്കര, പറളി രണ്ട് വില്ലേജ്, കുലുക്കല്ലൂർ, തിരുവേഗപ്പുറ എന്നിവയാണ് പാലക്കാട് ജില്ലയിലെ ഹോട്സ് സ്പോട്ടുകൾ.
പാളിയോ നിയന്ത്രണം?
ജില്ലയിൽ കാട്ടുപന്നിശല്യം രൂക്ഷമായിടങ്ങളിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ കൊട്ടിഗ്ഘോഷിച്ച് കാട്ടുപന്നികളെ വെടിവെച്ച് കൊന്നെങ്കിലും സേനാംഗങ്ങളുടെ കുറവും കാലാവധിയായ തോക്കിന്റെ ലൈസൻസ് പുതുക്കിലഭിക്കാത്തതും തിര അനുവദിക്കാത്തതും സഞ്ചരിക്കാനുള്ള വാഹനം ഇല്ലാത്തതുമെല്ലാം വെല്ലുവിളിയായതോടെ പലയിടത്തും പദ്ധതി നിലച്ച മട്ടാണ്. അതത് പ്രദേശത്തെ ലൈസൻസുള്ള തോക്കുള്ളവരെ ഉൾപ്പെടുത്തി എം പാനൽ തയാറാക്കിയെങ്കിലും രാവ് പുലരുവോളം വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം അലയണമെന്ന് ചൂണ്ടിക്കാട്ടി ഭൂരിഭാഗം പേരും ഒഴിവായത് വെല്ലുവിളിയായി. ഉള്ളവരിൽതന്നെ വർഷത്തിൽ ഒരാൾക്ക് ലഭിക്കുന്നത് പരമാവധി 200 തിര മാത്രമാണ്.
ഒരുപന്നിക്ക് ഒന്നിലേറെ ബുള്ളറ്റ് ആവശ്യമായി വരുന്നതിനാൽ വേട്ടക്കിറങ്ങുമ്പോൾ ഉണ്ടകളുടെ എണ്ണം ക്ലിപ്തപ്പെടുത്താനും കഴിയാത്ത അവസ്ഥയുണ്ടെന്ന് തോക്ക് ലൈസൻസികൾ പറയുന്നു.
ജില്ലയിൽ വനംവകുപ്പിന്റെ എം പാനലിൽ ഉൾപ്പെട്ട ലൈസൻസുള്ള 108 തോക്കുടമകളുണ്ട്. വനംവകുപ്പ് ഡിവിഷനുകളായ മണ്ണാർക്കാട് 23, പാലക്കാട് 38, നെന്മാറ 47 എന്നിങ്ങനെയാണ് എം പാനൽ തോക്കുടമകളുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.