തൃശൂർ: പ്രളയത്തിന് ശേഷം സംസ്ഥാനത്ത് കാപ്പി തോട്ടങ്ങളിൽ കാപ്പി കുരുവിനെ ബാധിക്കുന്ന ‘ആന്ത്രക്നോസ്’ എന്ന രോഗം പടരുന്നു. ഇൗ രോഗം കാപ്പി കൃഷിയെ വൻ നഷ്ടത്തിലേക്കാണ് നയിക്കുന്നത്. ഇത്തവണ കാപ്പി ഉൽപാദനത്തിൽ 50 ശതമാനമെങ്കിലും കുറവ് വരുമെന്നാണ് കണക്കു കൂട്ടുന്നത്.
മഴ പെയ്തു തുടങ്ങിയതോടെ ആരംഭിച്ച കുരു അഴുകലും പൊഴിച്ചിലും മഴ കഴിഞ്ഞ് ഒരു മാസത്തിലേറെയായപ്പോൾ രൂക്ഷമാവുകയാണ്. ‘റോബസ്റ്റ’ഇനം കാപ്പിക്കാണ് രോഗബാധ കൂടുതൽ. എല്ലാ പ്രായത്തിലുള്ള കുരുവിനെയും ബാധിക്കുന്ന ‘ആന്ത്രക്നോസ്’ രോഗത്തിന് കാരണം ‘കൊളിറ്റൊട്രികം’എന്ന വിഭാഗത്തിൽപ്പെടുന്ന കുമിളാണ്. വളർച്ചാദശയിലുള്ള പച്ചക്കുരുവിനാണ് രോഗം കൂടുതൽ ദോഷമാവുന്നത്. പച്ചക്കുരുവിൽ തവിട്ട് നിറത്തിലുള്ള പാടുകൾ കണ്ടു തുടങ്ങുന്നു. ഇത് പിന്നീട് പിങ്ക് നിറമായി മാറും. അതിനുശേഷം കുരു അഴുകി കറുത്ത നിറമായി കൊഴിയും. കൊഴിയാതെ നിൽക്കുന്ന കുരുവിെൻറ വളർച്ച നിലക്കുകയും ആകൃതിയും ഗുണമേന്മയും നഷ്ടപ്പെടുകയും ചെയ്യും.
മഴക്ക് ശേഷമുള്ള തണുത്ത കാലാവസ്ഥയും മഞ്ഞും രോഗം വ്യാപിക്കാൻ അനുകൂലമാണെന്ന് കാർഷിക വിദഗ്ധർ പറയുന്നു. മതിയായ പ്രതിരോധ നടപടി സ്വീകരിച്ചില്ലെങ്കിൽ 50 ശതമാനത്തിലേറെ കുരുവും നഷ്ടപ്പെടും. പേമാരിയും പ്രളയവും കാപ്പി ഉൽപാദനത്തെ പൊതുവെ ബാധിച്ചിട്ടുണ്ട്. ഒന്നര വർഷം മുമ്പുണ്ടായ കൊടും വരൾച്ചയിൽനിന്ന് കരകയറുന്നതിനിടെയാണ് പ്രളയവും ഉരുൾപൊട്ടലും കാപ്പി കൃഷി മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കാപ്പി കൃഷിയുള്ളത്. രണ്ടാം സ്ഥാനത്ത് ഇടുക്കി ജില്ലയാണ്. പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി മേഖലയിലും കാപ്പി കൃഷിയുണ്ട്.
കോഫി ബോർഡ് വിഷയത്തിൽ കാര്യമായ ശ്രദ്ധ ചെലുത്തിയിട്ടില്ല. കാർഷിക സർവകലാശാല പ്രളയാനന്തര വിള പരിപാലനവുമായി ബന്ധപ്പെട്ട് വീഡിയോ തയാറാക്കിയിട്ടുണ്ടെങ്കിലും ഇത് കർഷകർക്കിടക്ക് കാര്യമായി പ്രചരിച്ചിട്ടില്ല. പ്രളയത്തിൽ കാപ്പി കൃഷിക്ക് വന്ന നഷ്ടം കൃഷി വകുപ്പ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത് 10 കോടി രൂപക്കടുത്താണ്. എന്നാൽ, ഇതിെൻറ 10 മടങ്ങെങ്കിലുമാണ് യഥാർഥ നഷ്ടമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതിരോധം:
‘ബാവിസ്റ്റിൻ’എന്ന കുമിൾ നാശിനി ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനി തളിച്ച് രോഗവ്യാപനം നിയന്ത്രിക്കാം. ‘കോൺടാഫ്’എന്ന കുമിൾ നാശിനി രണ്ട് മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനി തളിച്ചും നിയന്ത്രിക്കാനാവും. മൂന്നാഴ്ച കഴിയുമ്പോൾ ഒരു വട്ടംകൂടി തളിക്കണം. രണ്ടാമത് തളിക്കുമ്പോൾ ആദ്യത്തെ കുമിൾനാശിനി മാറ്റണം. തോട്ടത്തിൽ ശുചിത്വം പാലിക്കണം. കേടായ സസ്യ ഭാഗവും കായകളും നീക്കം ചെയ്ത് നശിപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.