പ്രതീകാത്മക ചിത്രം
കോഴിക്കോട്: ഗുണമേന്മയിൽ ഒന്നാന്തരമായിട്ടും വിലയിലെ ചാഞ്ചാട്ടം കുരുമുളക് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ഒരു മാസത്തിനുള്ളിൽ കുരുമുളക് ക്വിന്റലിന് 1000 രൂപയിലധികമാണ് ഇടിഞ്ഞത്. വിലകയറുമെന്ന പ്രതീക്ഷയിൽ കുരുമുളക് കരുതിവെച്ച മലയോര കർഷകരാണ് നാൾക്കുനാൾ തുടരുന്ന ഏറ്റക്കുറച്ചിൽ മൂലം വിൽപന നടത്താൻ കഴിയാതെ പ്രയാസപ്പെടുന്നത്.
നാലും അഞ്ചും ദിവസത്തിനിടെ പല തവണയാണ് വില കൂടുകയും കുറയുകയും ചെയ്യുന്നത്. വിലകയറുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുമ്പോഴാണ് പൊടുന്നനെ വിലകുത്തനെ താഴുന്നത്. നാടൻ കുരുമുളകിന് ഏപ്രിൽ ആദ്യം ക്വിന്റലിന് 67,000 രൂപയായിരുന്നത് ഏപ്രിൽ അവസാനം 66,500 രൂപയായി കുറഞ്ഞിരുന്നു. മേയിൽ രണ്ടാംവാരത്തിൽ 66,000 രൂപയായി വീണ്ടും താഴ്ന്നു. ചൊവ്വാഴ്ച 65,000 രൂപയായി താഴ്ന്നു. ക്വിന്റലിന് കഴിഞ്ഞ സീസണിൽ 73,000 രൂപയോളം എത്തിയിരുന്നതായി വ്യാപാരികൾ പറയുന്നു.
ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്കാണ് ജില്ലയിൽനിന്ന് കൂടുതലും കുരുമുളക് കയറ്റിയയക്കുന്നത്. എന്നാൽ, വിശ്വാസത്തിന്റെ ഭാഗമായി മൂന്നുവർഷം കൂടുമ്പോഴുള്ള ‘അധിക് മാസം’ വന്നതിനാൽ ഉത്തരേന്ത്യൻ വ്യാപാര സംഘങ്ങൾ ജൂൺ 16 കഴിയുന്നതുവരെ വ്യാപാരം നടത്താത്തതും കുരുമുളകിന് തിരിച്ചടിയായി. ഹിന്ദു ചാന്ദ്ര കലണ്ടറിൽ ചാന്ദ്ര വർഷവും സൗരവർഷവും തമ്മിലുള്ള ദിവസങ്ങളുടെ വ്യത്യാസം (ഏകദേശം 11 ദിവസം) സന്തുലിതമാക്കാൻ ഏകദേശം മൂന്നു വർഷത്തിലൊരിക്കൽ ചേർക്കുന്ന പതിമൂന്നാമത്തെ മാസമാണ് അധിക് മാസം. ഈ മാസം പലപ്പോഴും അശുഭകരമായ മാസമായി ചിലർ കണക്കാക്കുന്നു. അതിനാൽ, ഒരു മാസത്തോളമായി ഇവർ വ്യാപാരം നിർത്തിയിട്ട്. ഉത്തരേന്ത്യയിൽ വൻ ചൂടുകാരണം കുരുമുളകിന്റെ ഉപഭോഗം കുറഞ്ഞതും വിലക്കുറവിന് കാരണമായി.
കര്‍ണാടകയിൽനിന്നുൾപ്പെടെ കുറഞ്ഞ വിലയിൽ കുരുമുളക് വിപണിയിലെത്തുന്നത് വില ഇടിയാൻ കാരണമാകുന്നുവെന്നുവെന്നും വ്യാപാരികൾ സൂചിപ്പിക്കുന്നു. വിയറ്റ്നാമിൽ നിന്നും മലേഷ്യയിൽ നിന്നും ഗുണനിലവാരം കുറഞ്ഞ കുരുമുളക് വിദേശ വിപണയിലെത്തുന്നതുമൂലം രാജ്യത്തെ ഒന്നാംതരം കുരുമുളകിന് വിദേശമാർക്കറ്റും നഷ്ടമാകുകയാണെന്ന് കുരുമുളക് കയറ്റിയയക്കുന്ന ഏജന്റ് മുകേഷ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.