യുനൈറ്റഡ് നേഷൻസ്: ഗസ്സയിൽ വേണ്ടത് സമ്പൂർണ വെടിനിർത്തലാണെന്നും കൂടുതൽ സഹായമെത്തിക്കേണ്ടത് അനിവാര്യമാണെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഗസ്സയിൽ എവിടെയും സുരക്ഷിതമായ ഇടമില്ലെന്നും യു.എൻ രക്ഷാസമിതി യോഗത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
80 ശതമാനം ഗസ്സ നിവാസികളും വീടുകളിൽനിന്ന് പുറന്തള്ളപ്പെട്ടു. 45 ശതമാനം വീടുകളും നശിപ്പിക്കപ്പെട്ടു. അതിമാരക ശേഷിയുള്ള ആയുധങ്ങൾ ഉപയോഗിച്ചതിനാൽ ആയിരങ്ങൾ മരിച്ചുവീഴുകയും വ്യാപക നാശമുണ്ടാവുകയും ചെയ്തു. 111 യു.എൻ ഉദ്യോഗസ്ഥർക്കും ജീവൻ നഷ്ടമായി. ഇത് ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആൾനാശമാണ്. സിവിലിയന്മാരും യു.എൻ ഉദ്യോഗസ്ഥരും സംരക്ഷിക്കപ്പെടണം. സ്കൂളുകളും ആശുപത്രികളും തകർക്കരുത്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ എല്ലാ കക്ഷികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
ഗസ്സയിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. ആക്രമണങ്ങൾക്കിടയിൽ പ്രതീക്ഷയുടെ തിരിനാളമായാണ് ഏഴുദിവസത്തെ ഇടവേള ലഭിച്ചത്. വെടിനിർത്തൽ നീട്ടാൻ പരിശ്രമം തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.