ഹിന്ദ് റജബ്

‘റജബ്, നീയെവിടെ മോളേ?’...നിലക്കാത്ത വെടിയൊച്ചയിലും കളിപ്പാട്ടങ്ങളുമായി ആ ഉമ്മ കാത്തിരിക്കുകയാണ്

‘ഒന്നു വരുമോ? എ​ന്നെ രക്ഷിക്കുമോ? എനിക്ക് വല്ലാതെ പേടിയാകുന്നു’...അങ്ങേത്തലക്കൽ അവളുടെ ശബ്ദം പതിഞ്ഞതും തളർന്നതുമായിരുന്നു. ഗസ്സയിലെ കൂറ്റൻ ടാങ്കുകൾക്കു മുന്നിൽനിന്ന് മൊബൈൽ ഫോണിൽ സംസാരിക്കുമ്പോൾ ആറു വയസ്സു മാത്രമുള്ള ഹിന്ദ് റജബിന്റെ ചുറ്റിലും ബന്ധുക്കളുടെ മൃതശരീരങ്ങളായിരുന്നു. അമ്മാവന്റെ കാറിനുള്ളിൽ ഒളിച്ചിരുന്ന് അവൾ ഫോണിൽ സംസാരിക്കുന്നത് ഫലസ്തീനിയൻ റെഡ് ക്രസന്റിലെ എമർജൻസി കാൾ സെന്റർ ജീവനക്കാരോടായിരുന്നു. ഫോണെടുത്ത റാണ ഫഖീഹ് എന്ന യുവതിയോട് തന്നെ രക്ഷിക്കുമോ എന്ന് റജബ് യാചിച്ചുകൊണ്ടിരുന്നു.

‘ടാങ്ക് എന്റെ തൊട്ടടുത്തു തന്നെയാണുള്ളത്..അത് അടുത്തുകൊണ്ടിരിക്കുന്നു.’ -അവളുടെ സംസാരം അൽപം ഉച്ചത്തിലാക്കാൻ റാണ പറയുന്നുണ്ടെങ്കിലും അവൾക്കതിന് കഴിയുന്നില്ല. ഭയംകൊണ്ട് ആ കുരുന്നിന്റെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങിപ്പോവുകയാണ്. ‘വളരെ അടുത്താണോ ടാങ്ക് ഉള്ളത്?’ -റാണ ചോദിച്ചു. ‘അതേ വളരെ വളരെ അടുത്താണ്..എന്നെയൊന്ന് രക്ഷിക്കാമോ? എനിക്ക് പേടിയായിട്ടുവയ്യ’-കുഞ്ഞു റജബിന്റെ വാക്കുകൾ കണ്ണീരിൽ കുതിരുന്നത് ഫോണിന്റെ ഇങ്ങേത്തലക്കൽ റാണ തൊട്ടറിയുന്നു. ആ ഫോൺകാൾ തുടരുകയല്ലാതെ റാണക്ക് അപ്പോൾ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. റജബിന്റെ ശബ്ദം പരിചിതമായ ലോകത്തോടുള്ള അവളുടെ ദുർബലമായ കണ്ണി മാത്രമായി മാറിയിരുന്നു.

ഹിന്ദ് റജബ്

ജനുവരി 29നായിരുന്നു അത്. ഗസ്സ സിറ്റിയിലെ വീട്ടിൽനിന്ന് അമ്മാവനും അമ്മായിക്കും അഞ്ചു കസിൻസിനുമൊപ്പം അന്ന് രാവിലെയാണ് അവളും ഇറങ്ങിത്തിരിച്ചത്. ഗസ്സ സിറ്റിയിലെ പടിഞ്ഞാറൻ പ്രദേശങ്ങളിൽനിന്ന് ആളുകൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ സൈന്യം അന്ത്യശാസന നൽകിയതിനു പിന്നാലെയായിരുന്നു അവർ വീട്ടിൽ നിന്നിറങ്ങിയത്. കോസ്റ്റ് റോഡിലൂടെ തെക്കൻ മേഖല ലക്ഷ്യമിട്ടായിരുന്നു യാത്ര.

പ്രദേശത്ത് ഇസ്രായൽ സേന കനത്ത രീതിയിൽ ഷെല്ലാക്രമണം നടത്തിയിരുന്നതായി റജബിന്റെ മാതാവ് വിസ്സാം ഹമാദ പറയുന്നു. ‘ഞങ്ങൾ വല്ലാതെ പേടിച്ചുപോയിരുന്നു. എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്ന് തോന്നി. വ്യോമാക്രമണങ്ങളിൽനിന്ന് രക്ഷ നേടാൻ വിവിധ സ്ഥലങ്ങളിലേക്ക് മാറിമാറിയാണ് യാത്ര തുടർന്നത്’. നഗരത്തി​ന്റെ കിഴക്കുഭാഗത്തുള്ള അൽ അഹ്‍ലി ആ​ശുപത്രിയിൽ അഭയം തേടാമെന്നാണ് കുടുംബം കരുതിയത്. അവിടം സുരക്ഷിതമായിരിക്കുമെന്ന തോന്നലിലായിരുന്നു അത്.

ഹിന്ദ് റജബ്

മുതിർന്ന കുട്ടിയുമായി വിസ്സാം നടന്നുപോകാനാണ് തീരുമാനിച്ചത്. ആറു വയസ്സു മാത്രമുള്ള ഹിന്ദിന് അമ്മാവന്റെ കാറിൽ ഒരിടംകിട്ടി. കനത്ത മഴയും തണുപ്പുമുണ്ടായിരുന്നു. ആ മഴയിൽനിന്ന് രക്ഷപ്പെടാമല്ലോ എന്നോർത്താണ് പൊന്നുമകളെ വിസ്സാം സഹോദര​ന്റെ കാറിൽ വിട്ടത്. എന്നാൽ, കാർ പുറപ്പെട്ടതിനു പിന്നാലെ അതേ ദിശയിൽനിന്ന് വെടിയൊച്ചകളുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടതായി വിസ്സാം പറഞ്ഞു. നഗരത്തിലെ ​പ്രശസ്തമായ അൽ അസ്ഹർ യൂനിവേഴ്സിറ്റി ലക്ഷ്യമിട്ടാണ് റജബിന്റെ അമ്മാവൻ കാ​റോടിച്ചത്. അപ്രതീക്ഷിതമായി കാർ ഇസ്രായേലി ടാങ്കിനു മുന്നിൽ പെട്ടതായിരിക്കാമെന്ന് കരുതുന്നു. രക്ഷക്കായി അടുത്തുള്ള പെട്രോൾ സ്റ്റേഷനിലേക്ക് കാർ മാറ്റിയെങ്കിലും കനത്ത വെടിയൊച്ചകൾക്കു നടുവിലമർന്നു ആ കാർ.


കാറിനുള്ളിലെ കുടുംബം രക്ഷക്കായി ബന്ധുക്കളെ വിളിച്ച് കേണു. അവരിലൊരാൾ അധിനിവേശ വെസ്റ്റ് ബാങ്കിൽനിന്ന് 80 കി.മീ അകലെയുള്ള ഫലസ്തീനിയൻ റെഡ് ക്രസന്റിന്റെ എമർജൻസി ഹെഡ്ക്വാർട്ടേഴ്സിൽ ബന്ധപ്പെട്ടു.

അപ്പോൾ ഉച്ച കഴിഞ്ഞ് രണ്ടര മണിയായിട്ടുണ്ട്. റാമല്ലയിലെ റെഡ് ക്രസന്റ് കോൾ സെന്ററിൽനിന്ന് ഓപറേറ്റർമാർ ഹിന്ദിന്റെ അമ്മാവന്റെ ഫോണിലേക്ക് വിളിക്കുന്നു. പക്ഷേ, ഫോണെടുത്തത് അദ്ദേഹത്തിന്റെ 15 വയസ്സുള്ള മകൾ ലയാൻ. റെക്കോർഡ് ചെയ്യപ്പെട്ട ആ ഫോൺകാളിൽ ലയാന്റെ ദൈന്യമായ വിതുമ്പലുകൾക്കൊപ്പം ആ വിവരവും കൂടി ഉൾച്ചേർന്നു. തന്റെ മാതാപിതാക്കളും സഹോദരങ്ങളുമെല്ലാം ഇസ്രായേലി സൈന്യത്തിന്റെ ക്രൂരമായ ആക്രമണ​ത്തിൽ കൊല്ലപ്പെട്ട വിവരമാണ് കണ്ണീരോടെ ലയാന് പങ്കുവെക്കേണ്ടി വന്നത്. അതു പറഞ്ഞുതീരും മുമ്പേ ‘അവർ ഞങ്ങൾക്കുനേരെ വെടിയുതിർക്കുകയാണ്’ എന്ന് ലയാന്റെ ശബ്ദമെത്തി. പിന്നാലെ വെടിയൊച്ചയിലും വലിയൊരു നിലവിളിയിലും മുങ്ങി ആ ഫോൺ സംഭാഷണം നിലച്ചു.

ഹിന്ദ് റജബിന്റെ മാതാവ് വിസ്സാം ഹമാദ

റെഡ് ക്രസന്റ് സംഘം വീണ്ടും വിളിച്ചപ്പോഴാണ് റജബ് ഫോണെടുത്തത്. ഭയത്തിൽ മുങ്ങിയ വാക്കുകളിൽനിന്നാണ് ആ കിയ പിക്കാന്റോ കാറിൽ അവൾ ഒളിക്കാൻ ശ്രമിക്കുകയാണെന്ന് അവർക്ക് മനസ്സിലായത്. കാറിൽ റജബ് മാത്രമാണ് ജീവനോടെ ബാക്കിയിരിപ്പുള്ളതെന്നും അവളുടെ സംസാരത്തിൽനിന്ന് അവർ തിരിച്ചറിഞ്ഞു. ‘സീറ്റിനടിയിൽ ഒളിക്കൂ..ആരും നിന്നെ കാണാതിരിക്കണം’ -റാണ മണിക്കൂറുകളോളം അവൾക്ക് നിർദേശം നൽകിക്കൊണ്ടിരുന്നു. ഇതിനിടയിൽ, ആ സ്ഥലത്തേക്ക് തങ്ങളുടെ ആംബുലൻസ് അയക്കാൻ അനുമതി തേടി റെഡ് ക്രസന്റ് അധികൃതർ ഇസ്രായേലി സൈന്യവുമായി ബന്ധപ്പെടു​കയും ചെയ്തു.

‘അവൾ വല്ലാതെ പേടിച്ചരണ്ടിരുന്നു. ബന്ധുക്ക​ളെല്ലാം മരണപ്പെട്ടതായി റജബ് ഞങ്ങ​ളോട് പറഞ്ഞു. എന്നാൽ, പിന്നീടത് മാറ്റി അവരെല്ലാം ഉറങ്ങുകയാണെന്ന് അവൾ വിശദീകരിച്ചു. ‘അവർ ഉറങ്ങിക്കോട്ടെ മോൾ അവരെ ബുദ്ധിമുട്ടിക്കേണ്ട’ എന്ന് ഞാനവളോട് പറയുകയും ചെയ്തു. ഒരു ഘട്ടത്തിൽ ചുറ്റും ഇരുട്ടാകുന്നുവെന്ന് അവൾ പറഞ്ഞു. എന്റെ വീട് അവിടുന്ന് ദൂരെയാണോ എന്നൊക്കെ അവൾ ചോദിച്ചുകൊണ്ടിരുന്നു. എന്റെ നിസ്സഹായതയുടെ ആഴത്താൽ അതുകേട്ട് ഞാൻ മരവിച്ചുപോയി’ -റാണ പറഞ്ഞു.

ആ ഫോൺകാൾ തുടങ്ങി മൂന്നു മണിക്കൂറിനുശേഷം റജബിനെ രക്ഷിക്കാനായി ഒരു ആംബുലൻസ് പുറപ്പെട്ടു. അതിനിടയിൽ അവളുടെ ഉമ്മയെ റെഡ് ക്രസന്റ് അധികൃതർ കണ്ടെത്തിയിരുന്നു. റജബിന്റെ ഫോണിലേക്ക് വിളിച്ച് അവർ ഉമ്മയുമായി സംസാരിക്കാൻ അവസരമൊരുക്കി. ഉമ്മയുടെ ശബ്ദം കേട്ടതോടെ അവൾ നിർത്താതെ കരഞ്ഞു. ‘ഫോൺ കട്ട് ചെയ്യല്ലേ എന്ന് അവൾ അപേക്ഷിച്ചുകൊണ്ടിരുന്നു. എവിടെയാണ് നിനക്ക് പരിക്കുപറ്റിയതെന്ന് ഞാൻ അവളോട് ചോദിച്ചു. എന്നിട്ട് ശ്രദ്ധ തിരിക്കാനായി അവളുടെ കൂടെ ഞാൻ ഖുർആൻ ഓതിക്കൊണ്ടിരുന്നു. ഞങ്ങൾ ഒന്നിച്ച് പ്രാർഥിച്ചു. ചൊല്ലിക്കൊടു​ക്കുന്ന ഓരോ വരിയും അവൾ വിതുമ്പലോടെ ഏറ്റുചൊല്ലി’ -വിസ്സാം ബി.ബി.സിയോട് പറഞ്ഞു.

സമയം രാത്രിയായിത്തുടങ്ങിയിരുന്നു. അവളെ രക്ഷിക്കാൻ പുറപ്പെട്ട ആംബുലൻസിലെ ഡ്രൈവർമാരായ യൂസുഫും അഹ്മദും അവൾക്കരികിലെത്തിയെന്ന് കരുതിയതിനു പിന്നാലെ ആ ഫോൺകാൾ കട്ടായി. വിസ്സാം അവളുമായി സംസാരിച്ചതിന്റെ അവസാനത്തിൽ കാറിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടിരുന്നു. ദൂരെയൊരു ആംബുലൻസ് തനിക്ക് കാണാനാവുന്നുണ്ടെന്ന് റജബ് ഉമ്മയോട് പറയുകയും ചെയ്തു.

‘ഓരോ നിമിഷവും എന്റെ ഹൃദയം ഉരുകുകയാണ്. ആംബുലൻസിന്റെ ശബ്ദം കേൾക്കുമ്പോഴൊക്കെ അത് അവളായിരിക്കുമെന്ന് ഞാൻ ഉറപ്പിക്കും. ഓരോ ശബ്ദവും ഓരോ വെടിയൊച്ചയും ഓരോ മിസൈലും ബോംബുകളുമൊക്കെ എന്റെ മകളുടെ നേർക്കാണോ എന്ന് ഞാൻ ഭയക്കും’- വിസ്സാം വിതുമ്പുന്നു. ഗസ്സയിലെ റെഡ് ക്രസന്റ് ടീമിനോ ഹിന്ദിന്റെ ബന്ധുക്കൾക്കോ അവളുള്ള ഇടം കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. ഇസ്രായേലി സൈന്യത്തിന്റെ ശക്തമായ നിയന്ത്രണത്തിലുള്ള പ്രദേശമാണത്. ആംബുലൻസ് ഡ്രൈവർമാരും ഇതുവരെ തിരിച്ചെത്തിയിട്ടില്ല.

‘എവിടെയാണ് രാജ്യാന്തര നീതിന്യായ കോടതി? എന്തുകൊണ്ടാണ് പ്രസിഡന്റുമാർ ഒന്നുംചെയ്യാതെ കസേരയിൽ കുത്തിയിരിക്കുന്നത്? -വിസ്സാം ചോദിക്കുന്നു. മകളുടെ വിയോഗം തീർത്ത അവരുടെ കണ്ണീർപെയ്ത്ത് ഒരാഴ്ച പിന്നിട്ടുകഴിഞ്ഞിരിക്കുന്നു. അഹ്‍ലി ആശുപത്രിയിൽ ഓരോ ദിവസവും അവർ നെഞ്ചുതകർന്ന് കാത്തിരിക്കുകയാണ്. ഹിന്ദ് ജീവനോടെ തിരിച്ചുവരുമെന്ന പ്രത്യാശ മാത്രമാണ് ആ കാത്തിരിപ്പിന് കരുത്തുപകരുന്നത്. ‘അവളുടെ കളിപ്പാട്ടങ്ങൾ ഉൾപ്പെടെ എല്ലാം ഞാൻ കൊണ്ടുവന്നിട്ടുണ്ട്. ഇവിടെ അവൾക്കുവേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്. ഓ​രോ നിമിഷത്തിലും അവളുടെ വരവ് മാത്രമാണ് എന്റെ ചിന്തകളിലുള്ളത്. നെഞ്ചുപൊട്ടി തകർന്നുപോയ ഒരുമ്മയുടെ യാചന നിങ്ങൾ മറക്കരുതെന്നുമാത്രമാണ് ഞാൻ അപേക്ഷിക്കുന്നത്’.

Tags:    
News Summary - Where is Hind? Rescuers go missing trying to save trapped 6-year-old in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.