ഗസ്സയിൽ രണ്ട് ബന്ദികളെ കൂടി കൈമാറി ഹമാസ്
ഗസ്സ: ഗസ്സയിൽ രണ്ട് ബന്ദികളെ കൂടി വിട്ടയച്ച് ഹമാസ്. അവേര മെങ്കിസ്റ്റു, തൽ ഷോഹാം എന്നിവരെയാണ് ഹമാസ് മോചിപ്പിച്ചത്. റെഡ് ക്രോസിനാണ് ഹമാസ് ബന്ദികളെ കൈമാറിയത്. ബന്ദികളെ കൈമാറിയ വിവരം ഹമാസിനൊപ്പം ഇസ്രായേലും സ്ഥിരീകരിച്ചു. ബന്ദികളെ ഇസ്രായേലിലേക്ക് കൊണ്ടു പോകുെമന്നും ഇതിന് ശേഷം പ്രാഥമിക വൈദ്യ പരിശോധനക്ക് വിധേയമാക്കുമെന്നും ഇസ്രായേൽ അറിയിച്ചു.
ശനിയാഴ്ച ആറ് ബന്ദികളെയാവും ഇസ്രായേലിന് ഹമാസ് കൈമാറുക. ഇതിൽ ബാക്കിയുള്ള നാല് പേരെ മധ്യ ഗസ്സയിൽ വെച്ചാണ് കൈമാറുക. ഇതിന് പകരമായി 602 തടവുകാരെ ഇസ്രായേലും വിട്ടയക്കും.
ബന്ദിയായിരിക്കെ മരിച്ച ഷിറീ ബീബസിന്റെ യഥാർഥ മൃതദേഹം ഹമാസ് കൈമാറിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നു. റെഡ്ക്രോസ് അധികൃതർക്കാണ് മൃതദേഹം കൈമാറിയത്. മൃതദേഹം പരിശോധിച്ച് ഷിറീ ബീബസ് തന്നെയാണോ എന്ന് ഉറപ്പാക്കാൻ ഇസ്രായേൽ നടപടികൾ തുടങ്ങി.
ഹമാസിന്റെ ബന്ദിയായിരിക്കെ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് ഷിറി മരിച്ചത് എന്നാണ് ഹമാസ് പറയുന്നത്. ഷിറീ ബീബസിന്റെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ഇസ്രായേൽ വ്യോമാക്രമത്തിൽ ചിതറിയ മറ്റ് മൃതദേഹ അവശിഷ്ടങ്ങളുമായി കലർന്നുവെന്ന് കരുതുന്നതായാണ് ഹമാസിന്റെ വിശദീകരണം.ഇതെ ചൊല്ലി ഇസ്രായേലും ഹമാസും തമ്മിലും തർക്കം തുടരുകയാണ്. ഷിറീ ബിബാസിന്റെ മൃതദേഹം വിട്ടുനൽകുന്നതിൽ പരാജയപ്പെട്ടതിന് ഹമാസിനോട് പ്രതികാരം ചെയ്യുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.
വെടിനിർത്തൽ കരാറിനെ തുടർന്ന്, ഗസ്സയിൽ തടവിലായിരിക്കെ കൊല്ലപ്പെട്ട നാല് ഇസ്രായേലികളുടെ മൃതദേഹങ്ങൾ വ്യാഴാഴ്ച ഹമാസ് വിട്ടുകൊടുത്തിരുന്നു. 2023 ഒക്‌ടോബർ 7ന് ഹമാസിന്റെ നടപടിയിൽ കിബ്ബൂട്ട്‌സ് നിർ ഓസിൽ നിന്നുള്ള ബന്ദികളിൽപ്പെട്ട ഷിറീ ബിബാസും മക്കളായ ഏരിയലും കഫീറും ഒപ്പം മറ്റൊരാളായ ഒഡെഡ് ലിഫ്‌ഷിറ്റ്‌സും ആണ് ഇവരെന്നും ഹമാസ് പറഞ്ഞിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.