ഇസ്ലാമാബാദ്/കാഠ്മണ്ഡു: പാകിസ്താനിലെ ഗിൽഗിറ്റ് ബാൾട്ടിസ്ഥാനിലെ ബ്രോഡ് പീക്കിൽ ഹിമപാതത്തിൽ കാണാതായ ഒരു പർവ്വതാരോഹകന്‍റെ മൃതദേഹം കൂടി കണ്ടെത്തി. പാകിസ്താനി സ്വദേശി സൊഹാലി സാഖിയുടെ മൃതദേഹമാണ് വ്യാഴാഴ്ച പ്രാദേശിക രക്ഷാസംഘം രണ്ടാഴ്ചക്കിപ്പുറം കണ്ടെടുത്തത്. ഹിമപാതം ഉണ്ടായി മൂന്ന് ദിവസത്തിന് ശേഷം സംഘത്തെ നയിച്ച ലോകപ്രശസ്ത നേപ്പാൾ-ബ്രിട്ടീഷ് പർവ്വതാരോഹകന്‍ നിർമൽ നിംസ് പൂജയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഏകദേശം 5,700 മീറ്റർ ഉയരത്തിൽ നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് ആൽപൈൻ ക്ലബ് ഓഫ് പാകിസ്താൻ അറിയിച്ചു.
43കാരനായ നിർമൽ പുർജയുടെ നേതൃത്വത്തിലുള്ള 10 അംഗ അന്താരാഷ്ട്ര പർവതാരോഹക സംഘം ജൂലൈ 30നാണ് ബ്രോഡ് പീക്ക് കീഴടക്കുന്നതിനിടെ ഹിമപാതത്തിൽ അകപ്പെട്ടത്. അപകടത്തെ തുടർന്ന് സംഘവുമായി ബന്ധം പൂർണമായും നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ഇവരെ കണ്ടെത്തുന്നതിനായി രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പ്രതികൂല കാലാവസ്ഥയും കനത്ത മഞ്ഞുവീഴ്ചയും രക്ഷാദൗത്യം ഏറെ ദുഷ്കരമാക്കി. ഇനി നാല് പേരുടെ മൃതദേഹമാണ് കണ്ടെത്താനുള്ളത്. സന്നദ്ധതസേന തിരച്ചിൽ തുടരുകയാണ്.
8,051 മീറ്റർ ഉയരമുള്ള ബ്രോഡ് പീക്കിന്റെ കൊടുമുടിയിലേക്കുള്ള അവസാനഘട്ട കയറ്റത്തിനിടെയാണ് വൻ മഞ്ഞിടിച്ചിൽ ഉണ്ടായത്. ഒമാനിലെ പ്രശസ്ത പർവതാരോഹക നാദിറ അൽ ഹാർത്തി, നേപ്പാളിലെ പുർ ബഹാദൂർ ഗുരുങ്, അമേരിക്കൻ പർവതാരോഹക സാറ മല്ലറി ഗെയ്‌സ് എന്നിവരും അപകടത്തിൽ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.