'ഒറ്റ ഫ്രെയിമിൽ ഭൂമി': ഇങ്ങനെ ഒരു ചിത്രം 53 വർഷങ്ങൾക്കിടെ ആദ്യം, ചിത്രം പങ്കുവെച്ച് ആർട്ടെമിസ്-2

വാഷിങ്ടൺ: ഭൂമിയെ ഒരൊറ്റ ഫ്രെയിമിൽ പകർത്തി ആർട്ടെമിസ്-2. 53 വർഷങ്ങൾക്ക് ശേഷമാണ് മനുഷ്യ ദൗത്യത്തിനിടെ ഇങ്ങനെയൊരു ചിത്രം പകർത്തുന്നത്. അത്യപൂർവമായ ഭൂമിയുടെ ചിത്രം ആർട്ടെമിസ്-2 സംഘം പുറത്തുവിട്ടു. 53 വർഷങ്ങൾക്ക് മുമ്പ് ഭൂമിയുടെ ഒരു ചിത്രം പുറത്തുവന്നിരുന്നു. അപ്പോളോ 17 ദൗത്യത്തിനിടെ ഹാരിസൺ ഷ്മിറ്റാണ് ആ ചിത്രമെടുത്തത്. ബ്ലൂ മാർബിൾ എന്നാണ് ആ ചിത്രത്തെ അറിയപെടുന്നത്. 54 വർഷത്തെ ഇടവേളക്ക് ശേഷമാണ് മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നത്. നാല് പേരെ വഹിച്ച് എസ്.എൽ.എസ് റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്നാണ് കുതിച്ചുയർന്നത്.

എസ്.എൽ.എസ് എന്ന ഭീമൻ റോക്കറ്റിൽ ഒറയോൺ എന്ന യാത്രാപേടകത്തിലാണ് യാത്ര. മിഷൻ കമാൻഡർ നാസയുടെ റെയ്ഡ് വൈസ്മാൻ, മിഷൻ പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ നാസയുടെ ക്രിസ്റ്റീന കോച്ച്, കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ ജെറെമി ഹാൻസൻ എന്നിവരാണ് പേടകത്തിലുള്ളത്. 10 ദിവസം കൊണ്ട് ചന്ദ്രനെ ചുറ്റി തിരിച്ചുവരികയാണ് ദൗത്യ ലക്ഷ്യം. മനുഷ്യരുമായി ഒരു ബഹിരാകാശ യാനവും ചെന്നിട്ടില്ലാത്ത ദൂരത്തിൽ ദൗത്യത്തിന്റെ ഒരു ഘട്ടത്തിൽ ഒറയോൺ എത്തും. നാല് പേരും കെന്നഡി സ്പേസ് സെന്ററിലെ പ്രത്യേക ക്വാറന്റീൻ സംവിധാനത്തിലായിരുന്നു.

ഉറക്കവും ഭക്ഷണവും ജലപാനവും പോലും നിയന്ത്രണത്തിലാണ്. ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമാകുന്ന ആദ്യ സ്ത്രീയാണ് ക്രിസ്റ്റീന കോച്ച്. വിക്ടർ ഗ്ലോവർ ആദ്യ കറുത്ത വർഗക്കാരനും. ജെറെമി ഹാൻസണാകട്ടെ ആദ്യ അമേരിക്കൻ ഇതര സ‍ഞ്ചാരിയും. യാത്രയിൽ നാല് പേർക്കും കൂട്ടായി റൈസ് എന്ന ചെറു പാവയുമുണ്ട്. അതിനകത്ത് നേരത്തെ രജിസ്റ്റർ ചെയ്ത 56 ലക്ഷം മനുഷ്യരുടെ പേരടങ്ങിയ മെമ്മറി കാർഡും. 1972 ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ട് പോകുന്ന ആദ്യ ദൗത്യമാണ് ആ‌ർട്ടെമിസ്-2. അപ്പോളോ-17 സംഘം ചന്ദ്രോപരിതലത്തില്‍ കാല്‍ കുത്തിയെങ്കില്‍ ആ‌ർട്ടെമിസ്-2 അംഗങ്ങളെ വഹിക്കുന്ന ഒറെയോൺ പേടകം 10 ദിവസം കൊണ്ട് ചന്ദ്രനെ വലംവച്ച് ഭൂമിയിലേക്ക് തിരിച്ചുവരികയാണ് ലക്ഷ്യമിടുന്നത്.

Tags:    
News Summary - Artemis-2 captures Earth in a single frame

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.