ജൊഹാനസ്ബർഗ്: 15ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനും മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലെത്തി. വിമാനത്താവളത്തിൽ മോദിക്ക് ആചാരപരമായ വരവേൽപാണ് നൽകിയത്.
ഇന്ത്യക്കു പുറമെ ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയടങ്ങുന്ന ബ്രിക്സിന്റെ ഉച്ചകോടിക്ക് ആദ്യമായാണ് ദക്ഷിണാഫ്രിക്ക വേദിയാകുന്നത്. ആഗോളതലത്തിലെ വികസനവും പരിഷ്‍കരണവും സഹകരണവും ചർച്ചചെയ്യാനുള്ള വേദിയായി ബ്രിക്സ് മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടുംമുമ്പ് നരേന്ദ്ര മോദി ‘എക്സ്’ പ്ലാറ്റ്ഫോമിൽ കുറിച്ചു. ബ്രിക്സ്- ആഫ്രിക്ക ഔട്ട്റീച്ച് പരിപാടിയിലും ബ്രിക്സ് പ്ലസ് സംവാദ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.
ആഫ്രിക്ക, മിഡിലീസ്റ്റ് രാജ്യങ്ങളിലെ 20ഓളം നേതാക്കൾക്കും ഉച്ചകോടിയിലേക്ക് ക്ഷണമുണ്ട്. പല രാജ്യങ്ങളും ബ്രിക്സിൽ അംഗമാകാൻ അപേക്ഷ നൽകിയിട്ടുണ്ട്. ഇതും ഉച്ചകോടിയിലെ പ്രധാന ചർച്ചയാകും. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ വാറന്റുള്ളതിനാൽ അറസ്റ്റ് ഭയന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉച്ചകോടിയിൽ ഓൺലൈനായാകും പങ്കെടുക്കുക.
24 വരെ നീളുന്ന സന്ദർശനത്തിനിടെ വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഉച്ചകോടിക്കു ശേഷം ആതൻസ് കൂടി സന്ദർശിച്ചാകും മോദി മടങ്ങുക. 40 വർഷത്തിനുശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസ് സന്ദർശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.