പർവേസ് മുശർറഫ് മരിച്ചെന്ന അഭ്യൂഹം പുറത്തുവിട്ടത് പാക് മാധ്യമങ്ങൾ; നിഷേധിച്ച് ബന്ധുക്കൾ രംഗത്തുവന്നതോടെ പിൻവലിച്ചു

ദുബൈ: ദുബൈ അമേരിക്കൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രസിഡന്‍റ് പർവേസ് മുശർറഫ് മരിച്ചെന്ന വാർത്ത നിഷേധിച്ച് ബന്ധുക്കൾ. അദ്ദേഹം അത്യാസന്ന നിലയിലാണെന്നും എന്നാൽ വെന്‍റിലേറ്ററിൽ അല്ലെന്നും ബന്ധുക്കൾ ട്വിറ്ററിൽ അറിയിച്ചു. പാക് മാധ്യമങ്ങളാണ് മുശർറഫിനെ സംബന്ധിച്ച അഭ്യൂഹം പുറത്തുവിട്ടത്. പിന്നാലെ ലോക മാധ്യമങ്ങളും ഏറ്റുപിടിക്കുകയായിരുന്നു.

അദ്ദേഹം മൂന്നാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലാണെന്നും മരിച്ചെന്ന വാർത്ത തെറ്റാണെന്നും ഓൾ പാകിസ്താൻ മുസ്ലീം ലീഗ് ഓവർസീസ് പ്രസിഡന്‍റ് ഇഫ്സാൽ സിദ്ദീഖും അറിയിച്ചു. അതേസമയം, യു.എ.ഇയിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയാണ് മുശർറഫ് എന്ന് അദ്ദേഹത്തിന്റെ സഹായിയും മുൻ പാക് മന്ത്രിയുമായ ഫവാദ് ചൗധരി അറിയിച്ചു. ഒരുകാലത്ത് മുശർറഫിന്റെ മാധ്യമവക്താവായിരുന്നു ചൗധരി.

78 വയസാണ് മുശർറഫിന്. 1999 മുതൽ 2008 വരെ പാകിസ്താൻ പ്രസിഡന്‍റായിരുന്നു അദ്ദേഹം. മുശർറഫിന്റെ മകൻ ബിലാലുമായി സംസാരിച്ച് രോഗവിവരങ്ങൾ തിരക്കിയതായും ചൗധരി അറിയിച്ചു. പാകിസ്താൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭുട്ടോ വധക്കേസിൽ മുശർറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. രാജ്യദ്രോഹക്കുറ്റങ്ങളുൾപ്പെടെ ചുമത്തപ്പെട്ട മുശർറഫ് 2016 മുതൽ ദുബയിലാണ്. ചികിത്സയുടെ പേരിൽ രാജ്യം വിട്ട അദ്ദേഹം പിന്നീട് തിരിച്ചെത്തിയില്ല.

1943 ആഗസ്റ്റ് 11ന് പഴയ ഡൽഹിയിലെ ഹവേലിയിലാണ് മുശർറഫിെൻറ ജനനം. നാലാം വയസ്സിൽ വിഭജന കാലത്ത് കുടുംബം കറാച്ചിയിലേക്ക് കുടിയേറിയതാണ്. പാക് വിദേശകാര്യവകുപ്പിൽ സെക്രട്ടറിയായിരുന്ന പിതാവ് സയ്യിദ് മുശർറഫിെൻറ ജോലിയാവശ്യാർഥം 1949 മുതൽ 1956 വരെ തുർക്കിയിയിലാണ് താമസിച്ചത്. 1961 ലാണ് പാകിസ്താനിലെ സൈനിക അക്കാദമിയിൽ മുശർറഫ് ചേർന്നത്.

Tags:    
News Summary - Pervez Musharraf's Family On His Health Amid Speculation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.