"കുട്ടികൾക്ക് ആമയെ പേടിയായിരുന്നു... അതിന്‍റെ മാംസം രുചികരമാണെന്ന് ഞങ്ങൾ പറഞ്ഞു -ഗസ്സയിൽ നിന്നുള്ള മാജിദ ഖാനന്‍റെ വാക്കുകളാണ്. മാജിദ ഖാനനും കുടുംബവും മാത്രമല്ല, പട്ടിണി കാരണം ഗസ്സയിലെ മിക്ക ജനങ്ങളും ഭക്ഷിക്കുന്നത് കടലാമയുടെ മാംസമാണ്. എട്ടാഴ്ചയായി തുടരുന്ന കടുത്ത ഉപരോധവും മത്സ്യബന്ധനം നടത്തുന്നവര്‍ക്കു നേരെ വെടിയുതിര്‍ക്കുന്ന ഇസ്രായേല്‍ പട്ടാള ഭീകരതയും കാരണമാണ് ജീവന്‍ നിലനിര്‍ത്തുന്നതിനായി കടലാമയുടെ മാംസം കഴിക്കാൻ ഗസ്സക്കാര്‍ നിര്‍ബന്ധിതരാകുന്നത്.
മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്കു നേരെ എല്ലാ ദിവസവും ഇസ്രായേലി പട്ടാളക്കാര്‍ വെടിവെക്കും. പട്ടിണി മാറ്റാനുള്ള ഏക ആശ്രയവും തടയപ്പെട്ടതോടെയാണ് കരക്ക് അടിയുന്ന ആമകളെ ഭക്ഷണത്തിനായി ഗസ്സക്കാർ ഉപയോഗിക്കാന്‍ തുടങ്ങിയതെന്ന് 'അല്‍ ജസീറ' റിപ്പോര്‍ട്ട് ചെയ്യുന്നു. കടലാമയെ ഭക്ഷിക്കേണ്ടി വരുമെന്ന് ചിന്തിച്ചിട്ട് പോലുമില്ലെന്നും മറ്റു വഴികള്‍ ഇല്ലാത്തതു കൊണ്ടു മാത്രമാണ് തങ്ങള്‍ ആമകളെ ഭക്ഷിക്കുന്നതെന്നും മല്‍സ്യത്തൊഴിലാളി ആബ്ദുല്‍ ഹലീം പറയുന്നു.
യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ ലീഗല്‍ അഡൈ്വസര്‍ ജോഷ്വ സിമ്മണ്‍സാണ് ഫലസ്തീനികള്‍ക്കായുള്ള യു.എന്‍ അഭയാര്‍ഥി എജന്‍സിയുടെ പ്രവര്‍ത്തനം ഗസ്സയില്‍ നിരോധിക്കാന്‍ ഇസ്രായേലിന് അവകാശമുണ്ടെന്ന് ലോക കോടതി മുമ്പാകെ പ്രസ്താവിച്ചത്. ഏജന്‍സിയുടെ പ്രവര്‍ത്തനം തടഞ്ഞതോടെയാണ് ഗസ്സയില്‍ പട്ടിണി വര്‍ധിച്ചത്. യുദ്ധവേളയില്‍ പോഷകക്കുറവു മൂലം 52 പേര്‍ക്കാണ് ഗസ്സയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. അവരില്‍ അമ്പതും കുട്ടികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.