ഇസ്‍ലാമാബാദ്: ജയിൽ മോചിതനാകുമെന്ന പ്രതീക്ഷയിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന് പുതിയ കുരുക്ക്. വിവാഹ നിയമക്കേസിൽ കുറ്റമുക്തരായ ഇംറാൻ ഖാനും ഭാര്യ ബുഷ്റ ബീബിയും വീണ്ടും റിമാൻഡിലായി. പുതിയ അഴിമതിക്കേസിലാണ് ഇരുവരെയും നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻ.എ.ബി) എട്ട് ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
റിമാൻഡ് കാലാവധി 40 ദിവസം വരെ നീട്ടാൻ കഴിയും. വിവാഹ നിയമക്കേസിൽ കോടതി വിധി വന്നയുടനെയായിരുന്നു നടപടി. ഇരുവരെയും ജയിൽ മോചിതരാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ചട്ടങ്ങൾ ലംഘിച്ച് പാകിസ്താൻ സർക്കാറിന് വിദേശത്തുനിന്ന് ലഭിച്ച പാരിതോഷികങ്ങൾ സ്വന്തമാക്കിയെന്ന് ആരോപിച്ചാണ് എൻ.എ.ബി കേസെടുത്തത്. എൻ.എ.ബി ജഡ്ജി മുഹമ്മദലി വറായിഖിന് മുന്നിൽ ഇരുവരെും ഹാജരാക്കിയാണ് കസ്റ്റഡിയിൽ വാങ്ങിയത്.
സുരക്ഷാ കാരണങ്ങളാൽ അദിയാല ജയിലിലായിരുന്നു കോടതി നടപടി. ഇരുവരെയും ജൂലൈ 22ന് വീണ്ടും ഹാജരാക്കാനും കോടതി നിർദേശിച്ചു. പാരിതോഷികങ്ങളുമായി ബന്ധപ്പെട്ട് ഇംറാൻ ഖാനെതിരെയുള്ള മൂന്നാമത്തെ കേസാണിത്. ആദ്യത്തെ രണ്ട് കേസുകളും ഇസ്‍ലാമാബാദ് ഹൈകോടതി തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.