കൂടുതല്‍ മൃതദേഹങ്ങളും പട്ടിണി കിടക്കുന്ന കുട്ടികളെയും നേരിട്ട് കാണണമെന്നില്ല; ഗസ്സക്ക് പിന്തുണ ഉറപ്പിച്ച് മലാല

ലാഹോർ: ഗസ്സയിലെ ഇസ്രായേലിന്റെ വംശഹത്യയെ അപലപിച്ച് ഫലസ്തീനികൾക്കുള്ള പിന്തുണ ഉറപ്പിച്ച് പാക് വിദ്യാഭ്യാസ പ്രവർത്തകയും നൊബേൽ ജേതാവുമായ മലാല യൂസുഫ് സായി. ''ഗസ്സയിലെ ജനങ്ങള്‍ക്കുള്ള എന്റെ പിന്തുണയെ കുറിച്ച് ആശയക്കുഴപ്പമുണ്ടാക്കരുത്. വെടിനിര്‍ത്തല്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് മനസിലാക്കാന്‍ കൂടുതല്‍ മൃതദേഹങ്ങളും തകര്‍ക്കപ്പെട്ട സ്‌കൂളുകളും പട്ടിണി കിടക്കുന്ന കുട്ടികളെയും നേരിട്ട് കാണണമെന്നില്ല. അന്തരാഷ്ട്ര നിയമങ്ങളുടെ ലംഘനത്തില്‍ ഇസ്രായേൽ സര്‍ക്കാറിനെ അപലപിക്കുന്നത് തുടരും.​''-എന്നാണ് മലാല എക്‌സില്‍ കുറിച്ചത്.

ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തെ പിന്തുണക്കുന്ന യു.എസ് മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റനൊപ്പം ചേർന്ന് മ്യൂസിക് ഷോ നിർമിച്ചതിനെ തുടർന്ന് മലാല യൂസുഫ് സായിക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. അതിനു പിന്നാലെയാണ് മലാലയുടെ എക്സ് പോസ്റ്റ്.

20ാം നൂറ്റാണ്ടിലെ അമേരിക്കന്‍ സ്ത്രീകളുടെ വോട്ടവകാശവുമായി ബന്ധപ്പെട്ട "സഫ്‌സ്" എന്ന് പേരിട്ട് മ്യൂസിക് ഷോയുടെ നിര്‍മാണത്തിലാണ് മലാലയും ഹിലരിയും പങ്കാളികളായത്. ഏപ്രില്‍ 20 മുതല്‍ ന്യൂയോര്‍ക്കിലെ വിവിധയിടങ്ങളില്‍ ഈ പ്രോഗ്രാം നടക്കുന്നുണ്ട്. തുടർന്ന് പാകിസ്‍താനിലടക്കം വലിയ വിമർശനമാണ് മലാല നേരിട്ടത്. സമൂഹമാധ്യമങ്ങളിലും മലാലയെ വിമര്‍ശിച്ചുകൊണ്ട് നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

'വടക്കന്‍ പാകിസ്താനിൽ വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിച്ചുകൊണ്ടുള്‍പ്പടെ നിരവധി പേരെ കൊലപ്പെടുത്തുകയും അംഗവൈകല്യം വരുത്തുകയും ചെയ്ത സി.ഐ.എയുടെ ഡ്രോണ്‍ ആക്രമണങ്ങളെ അനുകൂലിച്ച വ്യക്തിയാണ് ഹിലരി. അവര്‍ക്കൊപ്പം മലാല വര്‍ക്ക് ചെയ്തത് രസകരമാണ്. ഇപ്പോള്‍ ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയെ അനുകൂലിക്കുകയും ചെയ്യുന്നുണ്ട് ഹിലരി' -എന്നാണ് മാധ്യമപ്രവര്‍ത്തക സന സഈദ് കുറിച്ചത്.

 മലാലയുടെ നടപടി ദുരന്തപൂർണമാണെന്നും ഫലസ്തീനിലെ വംശഹത്യയില്‍ ഇസ്രായേലിനെ പിന്തുണക്കുന്ന ഹിലരിക്കൊപ്പം ജോലി ചെയ്യുന്നത് മനുഷ്യാവകാശ പ്രവര്‍ത്തക എന്ന നിലയിലുള്ള മലാലയുടെ വിശ്വാസ്യതക്ക് തിരിച്ചടിയാണെന്നും പാക് കോളമിസ്റ്റ് മെഹര്‍ തരാര്‍ പറഞ്ഞു. എന്നാല്‍ മ്യൂസിക് പരിപാടിയുടെ പ്രീമിയര്‍ ഷോക്ക് ചുവപ്പും കറുപ്പും കലര്‍ന്ന ബാഡ്ജ് ധരിച്ച് മലാലയെത്തിയത് ഗസ്സയിലെ വെടിനിര്‍ത്തലിനെ അനുകൂലിക്കുന്ന അവരുടെ നിലപാട് അറിയിക്കുന്നതായിരുന്നു എന്ന് ന്യൂയോർക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Tags:    
News Summary - Malala Yousafzai vows support for Gaza after backlash over Clinton musical co-credit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.