തെഹ്റാൻ/തെൽ അവീവ്: ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐ.ആർ.ജി.സി) നേവി കമാൻഡർ അലിറേസ തങ്‌സിരി കൊല്ലപ്പെട്ടതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബന്ദർ അബ്ബാസിലെ തീരദേശ മേഖലയിലുണ്ടായ ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി 28ന് ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ഉത്തരവിട്ടത് തങ്‌സിരിയായിരുന്നു. എന്നാൽ ഇറാനിയൻ സൈന്യമോ ഇസ്രായേൽ പ്രതിരോധ സേനയോ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.
ഇറാന്‍റെ സമുദ്ര സുരക്ഷയിലും ഹുർമുസ് കടലിടുക്കിന്‍റെ നിയന്ത്രണത്തിലും നിർണായക സ്വാധീനമുള്ള വ്യക്തിയായിരുന്നു അലിരേസ തങ്‌സിരി. ലോകത്തെ എണ്ണക്കടത്തിന്‍റെ സിരാകേന്ദ്രമായ ഹുർമുസ് കടലിടുക്കിൽ അമേരിക്കൻ-ഇസ്രായേൽ കപ്പലുകളെ വെല്ലുവിളിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു.അമേരിക്കയുമായി ഇറാൻ ചർച്ചകൾക്ക് തയ്യാറെടുക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. മിഡിൽ ഈസ്റ്റിൽ ഞങ്ങൾ വലിയ വിജയം നേടുകയാണന്നും അവർ കരാറിനായി ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന്‍റെ പ്രസ്താവന ഇറാൻ നിഷേധിച്ചു. അമേരിക്കയുടെ 15 ഇന വെടിനിർത്തൽ കരാർ തള്ളിയ ഇറാൻ സ്വന്തം നിബന്ധനകൾ മുന്നോട്ടുവെച്ചു.
ഹിസ്ബുല്ലയും ഹൂതികളും ഇസ്രായേലിനെതിരെ ആക്രമണം കടുപ്പിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഹുർമുസ് കടലിടുക്കിൽ നിയന്ത്രണം കടുപ്പിക്കാൻ ഇറാൻ തീരുമാനിച്ചാൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരും. ഇത് പ്രവാസികളെയും നാട്ടിലെ സാധാരണക്കാരെയും ഒരുപോലെ ബാധിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും. എന്നാൽ തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ സൗഹൃദ രാജ്യങ്ങൾക്ക് ഇറാൻ അനുമതി നൽകിയിട്ടുണ്ട്. ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്ക് ഇവിടെ പ്രവേശനം അനുവദിക്കില്ലെന്ന് വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കി. കടലിടുക്കിലൂടെയുള്ള കപ്പലുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള ബില്ലും ഇറാൻ പാർലമെന്‍റിന്‍റെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.