ലബനാനിലെ സക്സാകിയയിൽ ഇസ്രായേൽ ബോംബിങ്ങിൽ തകർന്ന കെട്ടിടത്തിനുള്ളിൽ പരിശോധന നടത്തുന്ന രക്ഷാപ്രവർത്തകർ
ബൈറൂത്ത്: ലോകം ഹുർമുസിലും ഇറാൻ-യു.എസ് ചർച്ചകളിലും മുഴുകിനിൽക്കെ ലബനാനിൽ കണ്ണില്ലാത്ത ക്രൂരത തുടർന്ന് ഇസ്രായേൽ. ലബനാനിലുടനീളം ഇസ്രായേൽ കനത്ത ബോംബിങ് തുടരുകയാണ്. സക്സാകിയയിൽ ഒരു കുട്ടിയടക്കം ഏഴുപേരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 15 പേർക്ക് പരിക്കേറ്റു.
തെക്കൻ ലബനാനിൽ ഹിസ്ബുല്ലയെ ലക്ഷ്യമിട്ടെന്ന പേരിലാണ് ഇസ്രായേൽ കുരുതി തുടരുന്നത്. നബാതിയയിൽ മോട്ടോർ ബൈക്കിൽ യാത്ര ചെയ്ത യുവാവും 12കാരിയായ മകളും ഇസ്രായേൽ ബോംബിങ്ങിൽ കൊല്ലപ്പെട്ടു. ആദ്യം പിതാവും പിറകെ മകളും തുടർച്ചയായ ഡ്രോൺ ആക്രമണങ്ങളിൽ വധിക്കപ്പെടുകയായിരുന്നു. അടിയന്തര ചികിത്സക്കായി എത്തിയതായിരുന്നു പെൺകുട്ടിയെന്ന് ലബനാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാഴ്ചക്കിടെ കുട്ടികളും സ്ത്രീകളുമടക്കം 120 പേരാണ് ഇസ്രായേൽ കുരുതിക്കിരയായത്.
ലബനാനിൽ കൂടുതൽ പ്രദേശങ്ങൾ ഇസ്രായേൽ നിയന്ത്രണത്തിലാക്കിയിട്ടുമുണ്ട്. ഇവിടങ്ങളിൽ ജനജീവിതം സമ്പൂർണമായി അവസാനിപ്പിച്ച് കെട്ടിടങ്ങളെല്ലാം നാമാവശേഷമാക്കിയിട്ടുണ്ട്. യുദ്ധക്കുറ്റങ്ങളാണ് ഇവിടെ അരങ്ങേറുന്നതെന്ന് മനുഷ്യാവകാശ സംഘടനകൾ അറിയിച്ചു. ലബനാനിലും വടക്കൻ ഇസ്രായേലിലും ഹിസ്ബുല്ല പ്രത്യാക്രമണവും തുടരുകയാണ്. വടക്കൻ ഇസ്രായേലിൽ മൂന്ന് ഇസ്രായേൽ സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.