ഗസ്സയിലെ ഇസ്രായേൽ നടപടികളെക്കുറിച്ചും ഫലസ്തീനെക്കുറിച്ചുമുള്ള നിർമ്മിത ബുദ്ധി (AI) സംവിധാനങ്ങളുടെ പ്രതികരണങ്ങളെ സ്വാധീനിക്കാൻ ലക്ഷ്യമിട്ട് ഇസ്രായേൽ വലിയ പ്രചാരണ ക്യാമ്പയിൻ നടത്തുന്നതായി റിപ്പോർട്ട്. ചാറ്റ് ജി.പി.ടി, പെർപ്ലെക്സിറ്റി തുടങ്ങിയ എ.ഐ ടൂളുകൾ ഗസ്സയെയും ഫലസ്തീനെയും കുറിച്ച് ചോദിക്കുമ്പോൾ അവലംബമാക്കുന്നത് ഈ ക്യാമ്പയിന്റെ ഭാഗമായി നിർമ്മിച്ച വ്യാജ ഗവേഷണ വെബ്‌സൈറ്റിലെ ഉള്ളടക്കങ്ങളാണെന്ന് 'പൊളിറ്റിക്കോ' ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നു.
ഫ്രഞ്ച് കമ്മ്യൂണിക്കേഷൻസ് കമ്പനിയായ ഹാവസ് മീഡിയയുടെ കീഴിലുള്ള യു.എസ് പരസ്യ ഏജൻസിയായ പീറോ ഇങ്ക് (Piro Inc.) വഴി ഇസ്രായേൽ സർക്കാരിന്റെ ഗവൺമെന്റ് അഡ്വർടൈസിങ് ഏജൻസിയായ ലാപാമിന് വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിൽ ഫോറിൻ ഏജന്‍റ്സ് രജിസ്ട്രേഷൻ ആക്ട് പ്രകാരം സമർപ്പിച്ച രേഖകളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ഗസ്സ യുദ്ധം, ഫലസ്തീൻ കുടിയേറ്റം, ഇസ്രായേൽ സൈനിക നടപടികൾ എന്നിവയെക്കുറിച്ചുള്ള നൂറിലധികം റിപ്പോർട്ടുകളാണ് 'ഹാനോവർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് പോളിസി' എന്ന വെബ്‌സൈറ്റ് വഴി ഇവർ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വലിയ ഭാഷാ മാതൃകകൾ (LLMs) വിവരങ്ങൾ വിശകലനം ചെയ്യുന്ന രീതി മനസ്സിലാക്കി ഉള്ളടക്കം രൂപീകരിക്കുന്ന 'എ.ഐ സ്റ്റോറി ഒപ്റ്റിമൈസേഷൻ' സേവനമാണ് പീറോ ഇതിനായി ഉപയോഗിച്ചത്.
ഇസ്രായേൽ ഗവൺമെന്റിൽ നിന്ന് പീറോയ്ക്ക് ഇതിനായി ലക്ഷക്കണക്കിന് ഡോളർ ലഭിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. യു.എസിൽ ഇസ്രായേലിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനും ചാറ്റ്‌ബോട്ട് പ്രതികരണങ്ങളെ അനുകൂലമായി മാറ്റിയെടുക്കുന്നതിനുമായി ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിച്ചുള്ള വലിയൊരു പബ്ലിക് ഡിപ്ലോമസി ക്യാമ്പയിന്റെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്. എന്നാൽ ശരിയായതും കൃത്യമായ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് പീറോയുടെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.