ഇന്തോനേഷ്യയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ബാലിയിൽ അവിടുത്തെ പ്രധാന ഹൈന്ദവ ആചാരമായ 'പ്യേപി' ദിനത്തെ അപമാനിച്ച സംഭവത്തിൽ സ്വിറ്റ്സർലൻഡിൽ നിന്നുള്ള ടൂറിസ്റ്റിന് ഒരു വർഷത്തെ തടവ് ശിക്ഷ ലഭിച്ചു. സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള ലൂസിയൻ ആൻഡ്രിൻ സഗ്രാഗെൻ എന്ന 26 കാരനാണ് കോടതി ശിക്ഷ വിധിച്ചത്. ഇന്തോനേഷ്യയുടെ പുതിയ ക്രിമിനൽ കോഡ് പ്രകാരമാണ് ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
ബാലിയിലെ ഏറ്റവും പവിത്രമായ ദിനങ്ങളിലൊന്നാണ് നിശ്ശബ്ദതയുടെ ദിനമെന്നും അറിയപ്പെടുന്ന പ്യേപി. ഈ ദിവസം ബാലി ദ്വീപ് പൂർണമായും സ്തംഭിച്ച അവസ്ഥയിലായിരിക്കും. ജനങ്ങൾ വീടുകളിൽ തന്നെ ഒതുങ്ങിക്കൂടുകയും മൗനവ്രതവും പ്രാർത്ഥനകളുമായി സമയം ചെലവഴിക്കുകയും വേണം. യാത്രാവിലക്കുകളും കടകളും വിമാനത്താവളത്തിന്റെ പ്രവർത്തനവും ഇന്റർനെറ്റ് സേവനങ്ങളും ഈ 24 മണിക്കൂർ നേരത്തേക്ക് പൂർണമായി നിർത്തിവെക്കും. മതംനോക്കാതെ ദ്വീപിലുള്ള എല്ലാവരും ഈ നിയമങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്.
എന്നാൽ ഈ കർശന നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് ലൂസിയൻ സഗ്രാഗെൻ ബാലിയിലെ കടൽത്തീരത്തേക്ക് പോവുകയും വിജനമായ കടൽത്തീരത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു. ആചാരങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള അസഭ്യ വാക്കുകളും ഈ വിഡിയോയോടൊപ്പം ഇയാൾ ചേർത്തിരുന്നു. താൻ നിയമങ്ങൾ ലംഘിച്ചുവെന്നും ആരും തന്നെ പിടികൂടിയില്ലെന്നും ഇയാൾ വിഡിയോയിൽ അവകാശപ്പെടുകയും ആചാരത്തെ ഭ്രാന്തമായ ഒന്നായി വിശേഷിപ്പിക്കുകയും ചെയ്തു.
സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ വിഡിയോ ബാലിയിലെ ജനങ്ങൾക്കിടയിൽ വലിയ തോതിലുള്ള രോഷത്തിനും പ്രതിഷേധത്തിനും കാരണമായി. തുടർന്ന് അധികൃതർ നടത്തിയ അന്വേഷണത്തിൽ ഇയാളെ താമസസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. താൻ താമസിച്ചിരുന്ന വില്ലയിലെ ജീവനക്കാർ നിയന്ത്രണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇയാൾ അത് അവഗണിക്കുകയായിരുന്നുവെന്ന് ഡെൻപാസർ ജില്ലാ കോടതി കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.