ഇസ്രായേൽ-ലബനൻ ചർച്ച വാഷിങ്‌ടണിൽ തുടങ്ങി; വെടിനിർത്തൽ പ്രഖ്യാപനത്തിനിടയിലും ആശങ്കയൊഴിയാതെ അതിർത്തി

വാഷിങ്‌ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ വെടിനിർത്തലിനും സംഘർഷ ലഘൂകരണത്തിനുമുള്ള ധാരണ രൂപപ്പെട്ടതായി പ്രഖ്യാപിച്ചതിന് പിന്നാലെ, ഇസ്രായേൽ-ലെബനൻ പ്രതിനിധികൾ വാഷിങ്‌ടണിൽ നേരിട്ടുള്ള ചർച്ചകൾ തുടങ്ങി. നയതന്ത്ര ബന്ധമില്ലാത്ത ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന നാലാമത്തെ ഉന്നതതല കൂടിക്കാഴ്ചയാണിത്.

അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ നടക്കുന്ന ചർച്ച രണ്ടുദിവസം നീണ്ടുനിൽക്കും. ഇസ്രായേലിന്റെ യു.എസ് അംബാസഡർ യെഹിയേൽ ലെയ്‌റ്റർ, ലെബനീസ് പ്രതിനിധി നദ ഹമാദെ മൗവാദ് എന്നിവർക്ക് പുറമെ, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ മുതിർന്ന ഉപദേശകൻ ഡാനിയൽ ഹോളറും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ, ചർച്ച സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

തിങ്കളാഴ്ച ആക്രമണം അവസാനിപ്പിക്കാൻ ഇരുപക്ഷവും സമ്മതിച്ചതായി പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും, അതിർത്തിയിൽ സംഘർഷം തുടരുകയാണ്. വടക്കൻ ഇസ്രായേലിലെ നഗരങ്ങൾക്ക് നേരെ ഹിസ്ബുല്ല ആക്രമണം തുടർന്നാൽ ബെയ്‌റൂത്തിലെ പ്രാന്തപ്രദേശങ്ങളിൽ ആക്രമണം തുടരുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസങ്ങളിൽ ഇരുപക്ഷവും തമ്മിലുള്ള പോരാട്ടം അതീവ രൂക്ഷമായിട്ടുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സൈനിക മുന്നേറ്റമാണ് ഇസ്രായേൽ ലെബനവനിൽ നടത്തുന്നത്.

തെക്കൻ നഗരമായ ടയറിൽ ആശുപത്രിക്ക് സമീപം തിങ്കളാഴ്ച നടന്ന ഇസ്രായേൽ വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും 127 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ 39 പേർ ആശുപത്രി ജീവനക്കാരാണ്.

ചൊവ്വാഴ്ച തെക്കൻ ലബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ എട്ട് പേർ കൊല്ലപ്പെട്ടു. ടയറിലെ ജബൽ ആശുപത്രിക്ക് നേരെ ഇന്നലെ നടന്ന ആക്രമണത്തിൽ മരണസംഖ്യ നാലായി ഉയർന്നതായും 50 പേർക്ക് പരിക്കേറ്റതായും വാര്‍ത്താ ഏജൻസിയായ എൻ‌.എൻ‌.എ റിപ്പോർട്ട് ചെയ്തു.

ബൈറൂതിന്‍റെ പ്രാന്തപ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇതോടെ പ്രദേശത്തുനിന്ന് പലായനം ആരംഭിച്ചു.

കഴിഞ്ഞ ദിവസം ലബനാനിലെ തന്ത്രപ്രധാനമായ ബ്യൂഫർട്ട് കാസിൽ ഇസ്രയേൽ പിടിച്ചെടുത്തിയിരുന്നു. 25 വര്‍ഷത്തിനിടയിലെ ലെബനാനിലെ ഏറ്റവും വലിയ സൈനിക മുന്നേറ്റമാണ് ഇപ്പോള്‍ ഇസ്രായേൽ സൈന്യം നടത്തുന്നത്.

ലബനാനിലെ ആക്രണം അവസാനിപ്പിക്കുമെന്ന് ഇസ്രായേൽ പ്രാധാനമന്ത്രി നെതന്യാഹു തനിക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്നും ഹബിസ്ബുല്ല വെടിനിർത്തലിന് തയ്യാറായെന്നും ട്രംപ് അറിയിച്ചിരുന്നു.

നെതന്യാഹുവുമായി ടെലഫോണിൽ സംഭാഷണത്തിനിടെ കുപിതനായതിന് ശേഷമാണ് ട്രംപിന്‍റെ പ്രതികരണം. നെതന്യാഹുവുമായി സംസാരിച്ചതായും മധ്യസ്ഥര്‍ മുഖേന ഹിസ്ബുല്ലയുമായി ആശയവിനിമയം നടത്തിയെന്നുമാണ് ട്രംപ് അവകാശപ്പെട്ടത്.

എന്നാൽ യു.എസ് സർക്കാരിൽ നിന്ന് ആരാണ് ഹിസ്ബുല്ലയുമായി സംസാരിച്ചതെന്ന് ട്രംപ് വ്യതക്തമാക്കിയിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.