കാരക്കസ്: നിക്കളസ് മദുറോയെ യു.എസ് ഭരണകൂടം തടവിലാക്കിയതിന് പിന്നാലെ ഇക്കാര്യത്തിൽ പ്രതികരണവുമായി മകൻ നിക്കളസ് മദുറോ ഗുരേ. ഇതുമായി ബന്ധപ്പെട്ട് ഗുരേയുടെ ഒരു ശബ്ദസന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. ശബ്ദസന്ദേശത്തിൽ സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് തന്നെ മദുറോയെ ഒറ്റിയെന്നാണ് മകൻ പറയുന്നത്.
ചരിത്രം ആരാണ് ഒറ്റുകാരെന്ന് പറയും. ചരിത്രം തന്നെ അവരെ കാട്ടിതരുമെന്നും ഗുരേ പറഞ്ഞു. പുറത്ത് നിന്നുള്ള ആക്രമണങ്ങൾ തടയാൻ രാഷ്ട്രീയ-സൈനിക ഐക്യം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഞങ്ങളെ ദുർബലരായി കാണാനാണ് അവർ ആഗ്രഹിക്കുന്നത്. എന്നാൽ, ആത്മാഭിമാനത്തിന്റെ ബാനർ ഉയർത്തുകയാണ് ഞങ്ങളിപ്പോൾ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ച പുലർച്ചെ മദുറോയെയും ഭാര്യയെയും യു.എസ് സേന ബന്ദിയാക്കിയത്. തുടർന്ന് യു.എസ് സൈനിക ഹെലികോപ്റ്ററിൽ കരീബിയൻ കടലിൽ ഉണ്ടായിരുന്ന യു.എസ്.എസ് ഇവോ ജിമ വിമാനവാഹിനി കപ്പലിലേക്ക് മാറ്റി. ശേഷം ഗ്വാണ്ടനാമോയിലെ അമേരിക്കൻ നാവിക കേന്ദ്രത്തിൽ എത്തിച്ചു. ഇവിടെ നിന്ന് പ്രത്യേക വിമാനത്തിൽ മദുറോയെയും ഭാര്യയെയും ന്യൂയോർക്കിലെ സ്റ്റിവാർട്ട് എയർ നാഷനൽ ഗാർഡ് ബേസിൽ എത്തിക്കുകയായിരുന്നു.
പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെയാണ് വെനിസ്വേല തലസ്ഥാനമായ കറാക്കസിൽ യു.എസ് അധിനിവേശമുണ്ടായത്. പുലർച്ചെ രണ്ടു മണിയോടെ കറാക്കസിൽ നടന്ന ആക്രമണം അര മണിക്കൂർ മാത്രമാണ് നീണ്ടത്. ഏഴിടത്ത് സ്ഫോടന ശബ്ദം കേട്ടതോടെ ജനങ്ങൾ പരിഭ്രാന്തിയിലായിരുന്നു. ഹെലികോപ്ടറുകൾ താഴ്ന്ന് പറന്നതായി ദൃക്സാക്ഷികൾ പറയുന്നു. പിന്നീട്, മണിക്കൂറുകൾക്ക് ശേഷം കരയാക്രമണം നടത്തുകയായിരുന്നു. സാധാരണക്കാരെയും സൈന്യത്തെയും യു.എസ് ആക്രമിച്ചെന്നും പല തവണ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും കറാക്കസ് നിവാസികൾ മാധ്യമങ്ങളെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.