ലണ്ടൻ: യു.കെയിൽ കുടിയേറ്റം കുറക്കുന്നത് തടയുന്നതിന്റെ ഭാഗമായി കുടുംബ വിസ സ്പോൺസർ ചെയ്യുന്നതിനുള്ള വരുമാന പരിധി കുത്തനെ വർധിപ്പിച്ചു. കുടുംബാംഗത്തിന്റെ വിസ സ്പോൺസർ ചെയ്യുന്നതിനുള്ള കുറഞ്ഞ വരുമാന പരിധി 18,600 പൗണ്ടില്‍ നിന്ന് 29,000 പൗണ്ടായി ഉയര്‍ത്തിയാണ് ഇന്ത്യൻ വംശജൻ കൂടിയായ ഋഷി സുനക് നയിക്കുന്ന സർക്കാരിന്റെ നടപടി. വരുമാന പരിധിയിലെ വർധനവ് 55 ശതമാനത്തോളം വരും. അടുത്ത വർഷം ഇത് 38,700 പൗണ്ടായി വർധിപ്പിക്കാനും നീക്കമുണ്ട്.
ഇമിഗ്രേഷൻ സംവിധാനം അടിമുടി പരിഷ്‍കരിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളെ കുറിച്ച് ആഭ്യന്തര സെക്രട്ടറി ആഴ്ചകൾക്ക് മുമ്പ് പ്രഖ്യാപനം നടത്തിയിരുന്നു. അതിനു പിന്നാലെയാണ് കുടുംബ വിസ സ്പോൺസർ ചെയ്യുന്നതിനുള്ള വരുമാന പരിധി ഉയർത്തിയത്. കഴിഞ്ഞ മേയിൽ വിദ്യാർഥി വിസ റൂട്ട് നടപടികൾ കർശനമാക്കാനുള്ള പരിഷ്‍കാരങ്ങൾക്ക് യു.കെ തുടക്കം കുറിച്ചിരുന്നു. സ്റ്റുഡന്റ് വിസയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനോടൊപ്പം നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ഉപയോഗപ്പെടുത്തുന്ന വിദേശ പൗരന്‍മാര്‍ക്ക് ഹെല്‍ത്ത് സര്‍ചാര്‍ജില്‍ 66 ശതമാനത്തിന്റെ വര്‍ധനവുമുണ്ട്.
ബ്രിട്ടനിൽ ഈവർഷം പൊതുതെരഞ്ഞെടുപ്പ് നടക്കുകയാണ്. തെരഞ്ഞെടുപ്പിലെ മുഖ്യപ്രചാരണ വിഷയവും കുടിയേറ്റമാണ്. തെരഞ്ഞെടുപ്പിൽ ഋഷി സുനകിന്റെ കൺസർവേറ്റീവ് പാർട്ടി വലിയ തിരിച്ചടി നേരിടുമെന്നാണ് സർവേ റിപ്പോർട്ട്. കുടിയേറ്റം മൂലമുണ്ടാകുന്ന വെല്ലുവിളികൾ കുറക്കുന്നത് പ്രധാനമാണെന്ന് പുതിയ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് യു.കെ ആഭ്യന്തര സെക്രട്ടറി ജയിംസ് ക്ലെവർലി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.