വെടിയേറ്റ ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസൊ ആബെ മരിച്ചു

ടോക്യോ: വെടിയേറ്റ് ചികിത്സയിലായിരുന്ന ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസൊ ആബെ മരിച്ചു. ജപ്പാനിലെ നാര മേഖലയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രസംഗിക്കവെയായിരുന്നു വെടിയേറ്റത്. ആബെയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്നു. 41കാരനായ തെട്സുയ യമഗമി എന്നയാളാണ് വെടിവെച്ചത്. ഇയാൾ പൊലീസ് പിടിയിലാണ്.

ഇന്ന് രാവിലെ ജപ്പാൻ സമയം 11.30 ഓടെയാണ് ആബെക്ക് വെടിയേറ്റത്. നാര മേഖലയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ പിറകിൽ നിന്നാണ് അക്രമി വെടിവെച്ചത്. ആബെയുടെ മൂന്ന് മീറ്റർ അകലെ നിന്നായിരുന്നു ആക്രമണം. ആബെയുടെ കാര്യത്തിൽ താൻ അസംതൃപ്തനായിരുന്നുവെന്നും അതുകൊണ്ടാണ് കൊന്നതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. മുൻ സൈനികനാണ് പ്രതിയെന്നും സൂചനകളുണ്ട്. പൊലീസ് പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയിട്ടുണ്ട്. 

ഹൃദയമിടിപ്പും ശ്വസനവും നിലച്ച അവസ്ഥയിലാണ് ആബെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജപ്പാൻ പാർലമെന്റ് അപ്പർ ഹൗസിലേക്ക് ഞായറാഴ്ച നടക്കുന്ന തെരഞ്ഞടുപ്പിന് മുന്നോടിയായാണ് പ്രചാരണ പരിപാടികൾ നടന്നത്. അതിനിടെ വെടിയൊച്ച കേൾക്കുകയായിരുന്നെന്ന് ജപ്പാൻ നാഷനൽ ബ്രോഡ്കാസ്റ്റർ എൻ.എച്ച്.കെയും ദ ക്യോഡോ ന്യൂസ് ഏജൻസിയും റിപ്പോർട്ട് ചെയ്തു. രണ്ടുതവണ വെടിയൊച്ച കേട്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

ഉടനെ 67കാരനായ ആബെ നിലത്ത് വീഴുകയും കഴുത്തിൽ നിന്ന് രക്തം ചീറ്റുകയും ചെയ്തു. ആബെയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്നു. സംഭവം നടന്നയുടൻ ഭരണ കക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാക്കളും പ്രധാനമന്ത്രി ഫുമിയോ കിഷിദയും അടക്കമുള്ളവർ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ റദ്ദാക്കി ആശുപത്രിയിൽ എത്തിയിരുന്നു.

ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന ആളാണ് ഷിൻസൊ ആബെ. 2006ൽ ഒരു വർഷത്തേക്കും പിന്നീട് 2012 മുതൽ 2020 വരെയും പ്രധാനമന്ത്രി പദത്തിലിരുന്നു. പിന്നീട് ആരോഗ്യ പ്രശ്നങ്ങൾ മൂലം മാറി നിൽക്കുകയായിരുന്നു. 2021 ൽ ഇന്ത്യ ആബെക്ക് പദ്മ വിഭൂഷൺ നൽകി ആദരിച്ചിരുന്നു.

തോക്കുപയോഗിക്കുന്നതിൽ കർശന നിയന്ത്രണമുള്ള രാജ്യമാണ് ജപ്പാൻ. തോക്ക് ലൈസൻസ് ലഭിക്കാൻ ഷൂട്ടിങ് അസോസിയേഷന്റെ ശിപാർശയും ശക്തമായ പൊലീസ് പരിശോധനകളും ഉൾപ്പെടെ കഴിയണം. 

Full View


Tags:    
News Summary - Former Japanese Prime Minister Shinzo Abe has died after being shot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.