ടെക്സസ്: അമേരിക്കയിലെ ടെക്സസിലുള്ള വലേറോ ഓയിൽ റിഫൈനറിയിൽ തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ സ്ഫോടനത്തെത്തുടർന്ന് പോർട്ട് ആർതർ മേഖലയിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സ്ഫോടനത്തിന് പിന്നാലെ വൻ തീപിടിത്തമുണ്ടായതോടെ പരിസരവാസികളോട് വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ അധികൃതർ ആവശ്യപ്പെട്ടു.
പോർട്ട് ആർതറിലെ വലേറോ റിഫൈനറിയിൽ തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6:30ഓടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ കിലോമീറ്ററുകളോളം ദൂരെയുള്ള വീടുകൾക്കും വാഹനങ്ങൾക്കും കുലുക്കം അനുഭവപ്പെട്ടു. ഇതിനെത്തുടർന്ന് ആകാശത്തേക്ക് കറുത്ത പുക ഉയരുകയും വലിയ തോതിൽ തീപടരുകയും ചെയ്തു.
ജനങ്ങളുടെ സുരക്ഷ മുൻനിർത്തി സബീൻ പാസ്, പ്ലെഷർ ഐലൻഡ്, ഹൈവേ 73ന് തെക്ക് ഭാഗം എന്നിവിടങ്ങളിലുള്ളവരോട് വീടുകളുടെ ജനലുകളും വാതിലുകളും അടച്ച് ഉള്ളിൽ തന്നെ ഇരിക്കാൻ നഗരസഭാ അധികൃതർ നിർദേശിച്ചിട്ടുണ്ട്. സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ഏകദേശം 770ഓളം ജീവനക്കാരുള്ള ഈ റിഫൈനറിയിൽ അപകടസമയത്ത് ഉണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് വലേറോ കമ്പനി സ്ഥിരീകരിച്ചു.
ഒരു വ്യാവസായിക ഹീറ്റർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനമെന്ന് ജെഫേഴ്സൺ കൗണ്ടി ഷെരീഫ് സെന സ്റ്റീഫൻസ് വ്യക്തമാക്കി. എന്നാൽ ഔദ്യോഗികമായ അന്വേഷണം നടന്നുവരികയാണ്. പ്രതിദിനം ഏകദേശം 4,35,000 ബാരൽ എണ്ണ ശുദ്ധീകരിക്കാൻ ശേഷിയുള്ള അമേരിക്കയിലെ വലിയ റിഫൈനറികളിൽ ഒന്നാണിത്. അപകടത്തെത്തുടർന്ന് മുൻകരുതൽ നടപടിയായി പ്രദേശത്തെ പ്രധാന ഹൈവേകളായ 82, 87 എന്നിവ അധികൃതർ താൽക്കാലികമായി അടച്ചു. പരിസ്ഥിതി വിഭാഗം സ്ഥലത്തെത്തി വായുനിലവാരം പരിശോധിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.