ഗസ്സസിറ്റി: ഗസ്സയിലെ പട്ടിണി കിടക്കുന്ന ഫലസ്തീനികൾക്ക് സഹായമായി വിതരണം ചെയ്ത ധാന്യപ്പൊടികളടങ്ങിയ ബാഗുകളിൽ ഓക്സികോഡോൺ ഇനത്തിൽപെട്ട മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയതായി സ്ഥിരീകരണം. ഗസ്സയിലെ സർക്കാർ മീഡിയ ഓഫിസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗസ്സയിലെ ഉപരോധത്തിന് ഇളവ് നൽകുന്നു എന്ന പേരിൽ ഇസ്രായേൽ ആരംഭിച്ച സഹായ വിതരണത്തിന്റെ മറവിലാണ് ഈ മരണക്കെണി.
കാന്‍സര്‍ രോഗികള്‍ക്ക് വേദനാസംഹാരികളായി നല്‍കാറുള്ള മരുന്നാണ് ഓക്‌സികോഡോണ്‍. സാധാരണ വേദനസംഹാരികള്‍ പരാജയപ്പെടുമ്പോള്‍ വേദനകള്‍ക്ക് പരിഹാരമായി ഉപയോഗിക്കുന്ന ഒരു ഒപിയോയ്ഡ് ആണിത് എന്നാണ് വിദഗ്ധർ പറയുന്നത്. യു.എസ് പിന്തുണയുള്ളതും ഇസ്രായേൽ സൈന്യം മേൽനോട്ടം വഹിക്കുന്നതുമായ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജി.എച്ച്.എഫ്) ഫലസ്തീനികൾക്ക് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് ഇത്തരത്തിലുള്ള മാരക മയക്കുമരുന്ന് കണ്ടെത്തിയത്.
ധാന്യപ്പൊടികളില്‍ ഈ ഗുളികകള്‍ കിട്ടിയ നാല് പൗരന്മാരുടെ മൊഴിയും ഗസ്സയിലെ സര്‍ക്കാര്‍ മീഡിയ ഓഫീസ് രേഖപ്പെടുത്തി. ലഹരി വസ്തു പൊടിച്ചും പൊടിക്കാതെയും മാവില്‍ ലയിപ്പിച്ച നിലയിലാണുള്ളത്. അമിതമായി ആസക്തിയും ശ്വാസതടസ്സവും ഉണ്ടാക്കുന്നതും ചിലപ്പോള്‍ ജീവന്‍ പോലും അപകടപ്പെടുത്തുന്നതുമായ ഈ മരുന്ന് വംശഹത്യയുടെ ഏറ്റവും നിന്ദ്യമായ രൂപമാണ്.
ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ നടത്തുന്ന വംശഹത്യയുടെ വിപുലീകരണമാണിതെന്നും ഹീനമായ ഈ കുറ്റകൃത്യത്തിന് ഇസ്രായേലിന് പരിപൂർണ ഉത്തരവാദിത്തമുണ്ടെന്നും മീഡിയ ഓഫിസ് ആരോപിച്ചു. സിവിലിയൻമാർക്കെതിരായ യുദ്ധത്തിൽ മയക്കുമരുന്ന് ഒരു ആയുധമായി ഉപയോഗിക്കുന്നത് യുദ്ധക്കുറ്റമാണെന്നും മീഡിയ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. അതിനിടെ, ഫലസ്തീനികൾക്കുള്ള മരണക്കെണിയാണെന്നും ഗസ്സയിലെ വംശഹത്യയിൽ ഇസ്രായേലിനെ സഹായിക്കുന്ന നടപടിയാണെന്നും ആരോപിച്ച് വിവിധ മനുഷ്യാവകാശ സംഘടനകളും ഐക്യരാഷ്ട്രസഭയും ജി.എച്ച്.എഫുമായി സഹകരിക്കാൻ വിസമ്മതിച്ചു.
ഫലസ്തീനികളുടെ ജീവൻ അപകടത്തിലാക്കുന്ന മ്ലേഛമായ പ്രവർത്തനമാണ് ജി.എന്ന്.എഫ് നടത്തുന്നതെന്ന് ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസി യു.എൻ.ആർ.ഡബ്ല്യു.എ വിശേഷിപ്പിച്ചു. ഭക്ഷണം ആയുധമാക്കി മാറ്റുന്നതിനെതിരെ യു.എൻ മനുഷ്യാവകാശ ഓഫിസിന്റെ വക്താവ് തമീൻ അൽ-ഖീതനും അപലപിച്ചു. യുദ്ധക്കെടുതിയിൽ വലയുന്ന ഗസ്സയിൽ ക്ഷാമസമാന സാഹചര്യമുണ്ടെന്ന യു.എൻ റിപ്പോർട്ട് ചെയ്തതതിന് പിന്നാലെ ഈ വർഷം മേയ് മുതലാണ് ജി.എച്ച്.എഫിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത്. അത്തരം കേന്ദ്രങ്ങളില്‍ സഹായം തേടി പോവുന്നവരെ ഇസ്രായേലി സൈന്യം വെടിവയ്ക്കുന്നുണ്ട്. ഇതുവരെ 549 ഫലസ്തീനികളെ ഇത്തരം കേന്ദ്രങ്ങളുടെ സമീപം വച്ച് വെടിവച്ചു കൊന്നിട്ടുണ്ട്. ഏകദേശം 4000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഗസ്സയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ മാസം ജി.എച്ച്.എഫ് പ്രവർത്തനങ്ങൾ ആരംഭിച്ചതിനുശേഷം സഹായ വിതരണ കേന്ദ്രങ്ങളിൽ ഇസ്രായേൽ 549 ലധികം പലസ്തീനികളെ കൊലപ്പെടുത്തിയിട്ടുണ്ട്. അതിനിടെ, ജി.എച്ച്.എഫിന്റെ വിതരണ കേന്ദ്രങ്ങളിൽ സഹായം തേടുന്ന നിരായുധരായ പലസ്തീനികളെ വെടിവയ്ക്കാൻ ഇസ്രായേലി പ്രതിരോധ സേനസൈനികർക്ക് ഉത്തരവ് നൽകിയതായി ഇസ്രായേലി പത്രമായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു.
'
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.