എസ്‌.സി.‌ഒ ഉച്ചകോടിയിൽ മോദിക്ക് മുഖം കൊടുക്കാതെ, പുടിനെ കാണാൻ തിടുക്കം കാട്ടി ഷഹബാസ് ഷെരീഫ്

 ബിഷ്‌കെക്ക്: കിർഗിസ്ഥാനിലെ ബിഷ്‌കെക്കിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയിൽ പരസ്പരം മുഖം കൊടുക്കാതെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും. ബിഷ്‌കെക്കിൽ നടന്ന എസ്‌സി‌ഒ ഉച്ചകോടിയിൽ മോദിയെ കാണാൻ കൂട്ടാക്കാതിരുന്ന ഷഹബാസ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ കാണാൻ തിടുക്കം കൂട്ടുന്ന വീഡിയോയും പുറത്തുവന്നു.

ഉച്ചകോടിയിൽ പങ്കെടുത്ത ലോക നേതാക്കൾ ഗ്രൂപ്പ് ഫോട്ടോ എടുത്ത് മടങ്ങുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും മുന്നോട്ട് നടന്നപ്പോൾ, ഷെരീഫ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ പിന്നിൽ നിന്ന് തിടുക്കത്തിൽ തട്ടിവിളിച്ച് സൗഹൃദം പങ്കുവെച്ച് മുന്നോട്ടുനീങ്ങുന്നത് വീഡിയോയിൽ കാണാം. ഈ സമയം മോദിയും ഷി ജിൻപിങ്ങും മുന്നിൽ നടക്കുന്നുണ്ടായിരുന്നു.

2025-ലെ ഉച്ചകോടിയിലും സമാനമായ രീതിയിലായിരുന്നു ഇരു നേതാക്കളുടെയും ഭാഗത്തുനിന്നുണ്ടായത്. മോദി ചൈനീസ്, റഷ്യൻ പ്രസിഡന്റുമാരുമായി ഊഷ്മള സൗഹൃദം പങ്കിടുന്ന ദൃശ്യങ്ങളും പുറത്തുവന്നു. യുദ്ധങ്ങളും തർക്കങ്ങളും നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ ആവശ്യപ്പെട്ടു. രാഷ്ട്രങ്ങൾ തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

പശ്ചിമേഷ്യൻ സംഘർഷം ആഗോളതലത്തിൽ എണ്ണ വ്യാപാരത്തിലുൾപ്പെടെ പ്രതിസന്ധി തീർക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസംഗമെന്നതും ശ്രദ്ധേയമാണ്. വിവിധ അടിസ്ഥാനസൗകര്യ വികസന പദ്ധതികളിൽ സഹകരിക്കാൻ ഇന്ത്യ തയ്യാറാണെന്നും എന്നാൽ, ഇത്തരം പദ്ധതികൾ മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും മാനിക്കുന്നതായിരിക്കണമെന്നും പാക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയെ ലക്ഷ്യമിട്ട് മോദി പറഞ്ഞു.

റഷ്യ–യുക്രെയ്ൻ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായും മോദി കൂടിക്കാഴ്ച നടത്തി.

Tags:    
News Summary - Shahbaz Sharif also showed a haste to meet Putin, instead of meeting Modi at the SCO summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.