അമ്മയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ചിന്മയി കൃഷ്ണ ദാസിന് അഞ്ച് മണിക്കൂർ പരോൾ അനുവദിച്ച് ബംഗ്ലാദേശ്
ധാക്ക: ബംഗ്ലാദേശിൽ ജയിലിൽ കഴിയുന്ന ഹൈന്ദവ സന്യാസിയും ഹിന്ദു സമ്മിലിതോ സനാതൻ ജാഗരൺ ജോട്ടെ വക്താവുമായ ചിന്മയി കൃഷ്ണ ദാസിന് അമ്മയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി അഞ്ച് മണിക്കൂർ പരോൾ അനുവദിച്ചു. വ്യാഴാഴ്ചയാണ് ബംഗ്ലാദേശ് അധികൃതർ പരോൾ അനുവദിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചാറ്റോഗ്രാം ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ മുഹമ്മദ് സാഹിദുൽ ഇസ്‌ലാം മിയയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കൃഷ്ണ ദാസിനെ താൽക്കാലികമായി വിട്ടയക്കുന്നത്. മാതാവ് സന്ധ്യ റാണി ധർ (70) ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെ ഹത്ഹസാരിയിലെ ആശുപത്രിയിൽ മരിച്ചിരുന്നു. മരണത്തെ തുടർന്ന് സഹോദരൻ നൽകിയ അപേക്ഷ പരിഗണിച്ചാണ് പരോൾ അനുവദിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഹത്ഹസാരിയിലെത്തി മാതാവിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത ശേഷം അഞ്ച് മണിക്കൂറിനകം ജയിലിലേക്ക് മടങ്ങണമെന്നാണ് വ്യവസ്ഥ.
2024 നവംബറിൽ ദേശീയ പതാകയെ അവഹേളിച്ചെന്നാരോപിച്ച് രാജ്യദ്രോഹക്കേസിൽ അറസ്റ്റിലായ ചിന്മയി കൃഷ്ണ ദാസിനെതിരെ പിന്നീട് കൊലപാതകം, കൊലപാതകശ്രമം, നാശനഷ്ടം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കൂടുതൽ കേസുകളും രജിസ്റ്റർ ചെയ്തിരുന്നു. ആകെ ആറ് ക്രിമിനൽ കേസുകളാണ് അദ്ദേഹത്തിനെതിരെ നിലവിലുള്ളത്. ഇതിൽ നാല് കേസുകളിൽ ഹൈകോടതി ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും മറ്റ് കേസുകൾ നിലനിൽക്കുന്നതിനാൽ ഉടൻ മോചനം ലഭിക്കില്ല.
രാജ്യദ്രോഹക്കേസിലെ ജാമ്യം ഇപ്പോഴും സ്റ്റേ ചെയ്ത നിലയിലാണ്. കൃഷ്ണ ദാസിന്റെ അറസ്റ്റിനെതിരെ പ്രതിഷേധിച്ച് പ്രവർത്തകർ തെക്കുകിഴക്കൻ തുറമുഖ നഗരമായ ചാറ്റോഗ്രാമിൽ സർക്കാർ പ്രോസിക്യൂട്ടറായ സൈഫുൽ ഇസ്‌ലാം അലിഫിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടതാണ് കൊലക്കേസ്. ഇതിന്റെ വിചാരണ ചാറ്റോഗ്രാം സ്പീഡി ട്രയൽ ട്രിബ്യൂണലിൽ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.