ബീജിങ്: ഇറാനിയൻ തുറമുഖങ്ങൾ ലക്ഷ്യമാക്കി അമേരിക്ക പ്രഖ്യാപിച്ച നാവിക ഉപരോധത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ചൈന. ഹുർമുസ് കടലിടുക്കിലെ തങ്ങളുടെ നീക്കങ്ങളിൽ ഇടപെടരുതെന്നാണ് ചൈനയുടെ മുന്നറിയിപ്പ്.
ചൈനീസ് കപ്പലുകൾക്ക് ഹുർമുസ് കടലിടുക്ക് തുറന്നുകൊടുക്കുമെന്നും മേഖലയുടെ നിയന്ത്രണം ഇറാന്റെ കൈകളിലാണെന്നും ചൈനീസ് പ്രതിരോധ മന്ത്രി അഡ്മിറൽ ഡോങ് ജുൻ വ്യക്തമാക്കി. അതോടൊപ്പം ഇറാനുമായുള്ള വ്യാപാര-ഊർജ്ജ കരാറുകൾ ചൈന തുടരുമെന്നും തങ്ങളുടെ കപ്പലുകൾ മേഖലയിൽ തുടർന്നും സർവീസ് നടത്തുമെന്നും പ്രതിരോധ മന്ത്രി അറിയിച്ചു. "ഞങ്ങളുടെ കപ്പലുകൾ ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഇറാനുമായി ഞങ്ങൾക്ക് ഊർജ്ജ കരാറുകളുണ്ട്. അത് ഞങ്ങൾ മാനിക്കും. മറ്റാരും ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത്," അദ്ദേഹം പറഞ്ഞു.
അമേരിക്ക ഉപരോധം കടുപ്പിച്ചതോടെ ചൈനയിലേക്ക് പോകേണ്ടിയിരുന്ന റിച്ച് സ്റ്റാറി ഉൾപ്പടെയുള്ള രണ്ട് ടാങ്കറുകൾ പാതിവഴിയിൽ യാത്ര നിർത്തി തിരിച്ചുപോയതായി റിപ്പോർട്ടുകളുണ്ട്. ചൈനയുടെ എണ്ണ ഇറക്കുമതിയുടെ 40 ശതമാനവും എൽ.എൻ.ജി ആവശ്യത്തിന്റെ 30 ശതമാനവും ഹുർമുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ അമേരിക്കൻ നീക്കം ചൈനയുടെ സാമ്പത്തിക സുരക്ഷയെ നേരിട്ട് ബാധിക്കുന്ന ഒന്നാണ്.
എന്നാൽ ഇറാനിയൻ തുറമുഖങ്ങളിലേക്കോ അവിടെനിന്നോ പുറപ്പെടുന്ന എല്ലാ കപ്പലുകളെയും തടയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. യു.എസ് ഉപരോധം ലംഘിക്കാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും ലഹരിമരുന്ന് കടത്തുകാരെ നേരിടുന്നതുപോലെ തകർക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി.
ഇസ്ലാമാബാദിൽ വെച്ച് നടന്ന യു.എസ്-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. പശ്ചിമേഷ്യയിലെ നിർണ്ണായക സമുദ്രപാതയായ ഹുർമുസിൽ അമേരിക്കൻ നാവികസേന നിലയുറപ്പിച്ചതോടെ ലോകവിപണിയിൽ എണ്ണവില വർദ്ധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
ഇതിനിടെ ലബനാനിൽ ആക്രമണം തുടരുന്ന ഇസ്രായേലിനെതിരെ കടുത്ത മുന്നറിയിപ്പുമായി തുർക്കിയും രംഗത്തുവന്നിട്ടുണ്ട്. ഇസ്രായേലിലേക്ക് തുർക്കി സൈനിക നീക്കം നടത്തുമെന്നും പ്രസിഡന്റ് ഉർദുഗാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.