തെൽ അവീവ്: ഇസ്രായേലിൽ നാല് വയസുകാരൻ അബദ്ധത്തിൽ തകർത്തത് 3500 വർഷം പഴക്കമുള്ള പുരാവസ്തു. ഹൈഫയിലെ ഹെചത് മ്യൂസിയത്തിലുണ്ടായിരുന്ന ഭരണിയാണ് തകർന്നത്. വെങ്കല യുഗത്തിൽ 2200-1500 ബി.സി കാലഘട്ടത്തിനിടയിൽ നിർമിച്ച പുരാവസ്തുവാണ് നാല് വയസുകാരൻ നശിപ്പിച്ചത്.
ഗ്ലാസിന്റെ പ്രത്യേക സുരക്ഷയില്ലാതെയാണ് മ്യൂസിയത്തിൽ ഭരണി പ്രദർശിപ്പിച്ചിരുന്നത്. കൗതുകത്തോടെ തന്റെ മകൻ ഭരണി ഒന്നു വലിച്ച് നോക്കുകയാണുണ്ടായതെന്ന് നാല് വയസുകാരന്റെ പിതാവ് അലക്സ് പറഞ്ഞു. എന്നാൽ, ഈ സമയത്ത് ഭരണി ഒന്നാകെ മറിഞ്ഞു വീഴുകയായിരുന്നു. പൊട്ടിയ ഭരണിക്ക് സമീപം നിൽക്കുന്ന മകനെ കണ്ടപ്പോൾ ആദ്യം ഞെട്ടലാണുണ്ടായത്. പിന്നീട് ഇക്കാര്യം മ്യൂസിയത്തിലെ സുരക്ഷാ ജീവനക്കാരുമായി സംസാരിച്ചു.
സംഭവം വലിയ വാർത്തയായതിന് പിന്നാലെ പ്രതികരണവുമായി മ്യൂസിയം അധികൃതരും രംഗത്തെത്തി. മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്ന വസ്തുക്കൾ ചിലർ മനപ്പൂർവം തകർക്കാറുണ്ട്. എന്നാൽ, നാല് വയസുകാരന് അബദ്ധത്തിൽ ഭരണി തകർക്കുകയായിരുന്നു. കുട്ടിയുടെ കുടുംബം സംഭവത്തിൽ ക്ഷമ ചോദിച്ചിട്ടുണ്ട്. കുട്ടിയുടെ കുടുംബാംഗങ്ങളെ ഒരിക്കൽ കൂടി മ്യൂസിയത്തിലേക്ക് ക്ഷണിക്കുകയാണ്. തകർന്ന ഭരണി പഴയ രീതിയിൽ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയെന്നും മ്യൂസിയത്തിന്റെ പ്രതിനിധി പറഞ്ഞു.
മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്ന പല വസ്തുക്കൾക്കും ഗ്ലാസ് കവചമുണ്ടാകാറില്ല. അതെല്ലാം സുരക്ഷിതമായി തന്നെയാണ് മ്യൂസിയത്തിൽ ഉള്ളത്. വെങ്കല യുഗത്തിൽ വൈനോ ഒലിവ് ഓയിലോ ശേഖരിച്ച വെച്ചിരുന്ന ഭരണിയാണ് മ്യൂസിയത്തിൽ ഉണ്ടായിരുന്നതെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.