മൂസിലില്‍ വെടിയുണ്ടയില്‍ പൊലിയുന്ന ജീവിതങ്ങള്‍

ബഗ്ദാദ്: ‘‘ഉപ്പാ കണ്ണുതുറക്കു, എന്‍െറ വിളി കേള്‍ക്കൂ’’... നെഞ്ചുപൊട്ടുന്ന കരച്ചിലോടെയാണ് ആ 10 വയസ്സുകാരന്‍ ആശുപത്രിക്കിടക്കയില്‍ ഡോക്ടര്‍മാര്‍ പരിശോധിക്കുന്ന മനുഷ്യന്‍െറ ശരീരത്തിലേക്ക് വീണത്. അവന്‍െറ വിളി കേള്‍ക്കും മുമ്പേ ആ പിതാവ് ഈ ലോകത്തോട് വിടപറഞ്ഞിരുന്നു. ആമിറയെന്ന ഒരു വയസ്സുകാരിയുടെ പിഞ്ചുശരീരം മൂസിലിലെ ആശുപത്രിയിലത്തെും മുമ്പേ ചലനമറ്റിരുന്നു. പിന്നീട് സ്വര്‍ണനിറമുള്ള പുതപ്പില്‍ പൊതിഞ്ഞ ആ ശരീരം സമീപത്തെ പള്ളിയില്‍ മറവുചെയ്തു.

ഇങ്ങനെ ജീവന്‍െറ അവസാന തുടിപ്പു ബാക്കിയുണ്ടെന്ന  പ്രതീക്ഷയില്‍ നിരവധി പേരെയാണ് ആശുപത്രിയിലത്തെിച്ചത്. സ്തെസ്കോപ്പ് കൈയിലെടുക്കും മുമ്പു തന്നെ ഡോക്ടര്‍മാരുടെ ഉള്ളം മരണം സ്ഥിരീകരിച്ചിട്ടുണ്ടാകും. എങ്കിലും ബന്ധുക്കളുടെ വിശ്വാസത്തിനായി ഇല്ലാത്ത ശ്വാസകണങ്ങള്‍ക്കായി അവര്‍ വീണ്ടും പരതിത്തുടങ്ങും. ‘‘എന്‍െറ കുടുംബത്തിലെ നാലു പേര്‍ മരിച്ചു. ഭാര്യ മരണം കാത്തുകിടക്കുന്നു. വീട് തകര്‍ന്നു. ജീവിതം തന്നെ നഷ്ടപ്പെട്ടു. ഇനിയെന്നെ ഒന്നും പേടിപ്പിക്കുന്നില്ല’’ -മൂസിലിലെ 53കാരനായ മുഹമ്മദ് അബ്ദുല്‍ മുനൂമിന്‍െറ വാക്കുകള്‍.

ഇറാഖിലെ മൂസിലിലെ ആശുപത്രിക്കാഴ്ചയാണിത്. ഐ.എസ് ഭീകരര്‍ക്കെതിരെ ഇറാഖി സൈന്യത്തിന്‍െറ യുദ്ധം ആറാഴ്ച പിന്നിട്ടു. ഇറാഖിലെ ഐ.എസിന്‍െറ അവസാന ശക്തികേന്ദ്രത്തില്‍നിന്ന് തുരത്താനാണ് യു.എസ് പിന്തുണയോടെ സൈന്യത്തിന്‍െറ അന്തിമ പോരാട്ടം.  അതിന് കനത്ത വില നല്‍കുന്നത് സിവിലിയന്മാരും. ഓരോ മേഖലയിലും സൈന്യം മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ നിരപരാധികളായ സിവിലിയന്മാര്‍ പിടഞ്ഞുവീഴുന്നു. സൈന്യത്തിനും ഐ.എസ് നാശം വരുത്തുന്നുണ്ട്.

 പോരാട്ടത്തിന്‍െറ ആദ്യഘട്ടങ്ങളില്‍ മൂസിലിലെ സിവിലിയന്മാരോട് വീടുവിട്ട് പുറത്തിറങ്ങരുതെന്നായിരുന്നു സൈന്യത്തിന്‍െറ നിര്‍ദേശം.  സൈന്യത്തിന് കാര്യമായി മുന്നേറാനായില്ളെങ്കിലും ഐ.എസിന്് സിവിലിയന്മാരെ കൂട്ടക്കുരുതി നടത്താന്‍ അത് എളുപ്പമാക്കി. സിവിലിയന്മാര്‍ അപകടത്തിലായ സാഹചര്യത്തില്‍ അത്യാധുനിക ആയുധങ്ങള്‍പോലും സൈന്യത്തിന് ഐ.എസിനെതിരെ ഉപയോഗിക്കാന്‍ കഴിയാതെ വന്നു. അതായത്  സൈന്യം യുദ്ധത്തില്‍ മുന്നേറാനും സിവിലിയന്മാരെ രക്ഷിക്കാന്‍ കഴിയാത്തതുമായ വിഷമവൃത്തത്തിലകപ്പെട്ടു. പിന്നീട് ഇവിടെനിന്ന് ആളുകളെ കൂട്ടമായി ഒഴിപ്പിക്കലായി  അടുത്തപടി. രക്ഷപ്പെടാന്‍ ശ്രമിച്ചവരെ തിരഞ്ഞുപിടിച്ച് മനുഷ്യകവചമാക്കി മാറ്റുകയായിരുന്നു ഐ.എസിന്‍െറ മറു നീക്കം.

സ്ത്രീകളും കുട്ടികളുള്‍പ്പെടെ നിരവധി ആളുകള്‍ ഐ.എസിന്‍െറ തടവറയിലായി. വെടിയുണ്ടകള്‍ തുളച്ചു കയറി ചിലര്‍ മൃത്യുവരിച്ചു. മുറിവേറ്റ് പിടയുന്നവരെ സന്നദ്ധപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. മണിക്കൂറുകളോളം യാത്രചെയ്തിട്ടു വേണം വൈദ്യസഹായം ലഭ്യമാക്കാന്‍. പലരും ലക്ഷ്യം കാണും മുമ്പേ പരലോകം പൂകി.

 മൂസിലില്‍ എത്തിയാലുടന്‍ ഐ.എസിന്‍െറ താവളക്കെുറിച്ച് സിവിലിയന്മാരും ഗോത്രവര്‍ഗ പോരാളികളും വിവരങ്ങള്‍ എത്തിക്കുമെന്നായിരുന്നു ഓപറേഷന്‍ ആരംഭിക്കുന്നതിനുമുമ്പ് ഇറാഖ് സൈന്യത്തിന്‍െറ കണക്കുകൂട്ടല്‍. അങ്ങനെ എളുപ്പം ഭീകരരെ തുരത്താമെന്നും കരുതി. അതും തെറ്റാന്‍ അധിക ദിവസം വേണ്ടി വന്നില്ല. റമാദിയിലെ നാശനഷ്ടം മൂസിലില്‍ ആവര്‍ത്തിക്കാതിരിക്കാനായിരുന്നു സൈന്യത്തിന്‍െറ ഈ കരുതല്‍ നടപടികളത്രയും.

Tags:    
News Summary - Mosul battle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.