വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെൻറ് നീക്കം പ്ര തിനിധി സഭയിലേക്ക്. ആദ്യ നടപടിയെന്നോണം, ട്രംപിനെതിരായ കുറ്റപത്രം തയാറാക്കാൻ സഭ സ്പീക്കർ നാൻസി െപലോസി ജുഡീഷ്യറി സമിതിയോട് ആവശ്യപ്പെട്ടു. കുറ്റങ്ങൾ സഭ ന്യായമെന്നു കണ്ടാൽ സെനറ്റിെൻറ പരിഗണനക്കു വിടും. അവിടെ നടക്കുന്ന വിചാരണക്കൊടുവിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പാസായാൽ ആദ്യമായി ഇംപീച്ച്മെൻറ് വഴി പുറത്താകുന്ന പ്രസിഡൻറാകും ട്രംപ്.
ആരോപണം നിഷേധിക്കുന്ന ട്രംപ് സ്പീക്കറുടെ പുതിയ നീക്കം സ്വാഗതം ചെയ്തിട്ടുണ്ട്. അടിയന്തരമായി വിഷയം പ്രതിനിധി സഭയിൽ വോട്ടിനിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡെമോക്രാറ്റ് സ്വാധീനമുള്ള പ്രതിനിധി സഭ ട്രംപിനെതിരായ ഇംപീച്ച്മെൻറിന് അംഗീകാരം നൽകുമെന്നാണ് സൂചന.
2020ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റിപ്ലബ്ലിക്കൻ സ്ഥാനാർഥിയായി രംഗത്തുവന്ന മുൻ വൈസ് പ്രസിഡൻറ് ജോ ബൈഡനും മകനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ ഭരണകൂട സ്വാധീനം ഉപയോഗിച്ച് യുക്രെയ്ൻ സർക്കാറിനു മേൽ സമ്മർദം ചെലുത്തിയെന്ന ആരോപണത്തിലാണ് ട്രംപ് ഇംപീച്ച്മെൻറ് വിചാരണ നേരിടുന്നത്.
2016ലെ തെരഞ്ഞെടുപ്പിൽ ഇടപെട്ടത് റഷ്യക്കു പകരം യുക്രെയ്നാണെന്നും ട്രംപ് ആരോപിക്കുന്നു.
സഭയിൽ ഇനിയെന്ത്?
വാഷിങ്ടൺ: പ്രസിഡൻറിനെതിരായ കുറ്റപത്രം തയാറാക്കാൻ പ്രതിനിധിസഭ സ്പീക്കർ നിർദേശം നൽകിയതോടെ വിജയിച്ചാലും ഇല്ലെങ്കിലും ഇംപീച്ച്മെൻറ് വിചാരണ ആരംഭിക്കുമെന്ന് ഉറപ്പായി. യുക്രെയ്നുമായി ട്രംപ് നടത്തിയെന്ന് പ്രതിപക്ഷം കണ്ടെത്തിയ ആരോപണങ്ങളാകും വിചാരണക്കുണ്ടാകുക. അധികാര ദുർവിനിയോഗം, കൈക്കൂലി തുടങ്ങിയവയാണ് ആരോപണങ്ങൾ. കുറ്റപത്രത്തിന് അന്തിമ രൂപമായിട്ടില്ല. പ്രതിനിധിസഭയാണ് ആദ്യം കുറ്റപത്രം പരിഗണിക്കുക. സഭ അംഗീകരിച്ചാൽ ഉന്നത സഭയായ സെനറ്റിലേക്ക്.
സെനറ്റ് അംഗങ്ങൾ ജ്യൂറിയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി സഭാംഗങ്ങൾ പ്രോസിക്യൂട്ടർമാരുമാകും. സെനറ്റ് കോടതിമുറിയായി മാറുന്നതോടെ മേൽനോട്ടം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനാകും. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ട്രംപിനെ കുറ്റക്കാരനായി സെനറ്റ് വിധിയെഴുതിയാൽ അദ്ദേഹം പുറത്തുപോകേണ്ടിവരും. എല്ലാ ആരോപണങ്ങളും തള്ളിയാൽ കുറ്റമുക്തനാകും.
യു.എസ് ചരിത്രത്തിൽ നാലാം തവണയാണ് പ്രസിഡൻറിനെതിരെ ഇംപീച്ച്മെൻറ് നടക്കുന്നത്. പക്ഷേ, ഒരിക്കൽപോലും പ്രസിഡൻറ് പുറത്തുപോകേണ്ടിവന്നിട്ടില്ല. ബൈഡനെതിരെ അന്വേഷണത്തിന് സമ്മർദം ചെലുത്താൻ യുക്രെയ്ൻ സർക്കാറിന് സഹായം തടഞ്ഞുവെച്ചെന്ന ഗുരുതര ആരോപണം ട്രംപ് നേരിടുന്നുണ്ട്. യുക്രെയ്ൻ മാത്രമാകും പ്രധാന ആരോപണമെങ്കിലും മറ്റു വിഷയങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന സമ്മർദവും ഡെമോക്രാറ്റ് വൃത്തങ്ങളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.